33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് 65 ലക്ഷം രൂപയ്ക്ക് വിറ്റു; എം ആര്‍ അജിത് കുമാര്‍ സോളാറില്‍ കൈക്കൂലി വാങ്ങിയത് ഫ്ളാറ്റ് ഇടപാടിലൂടെ എന്ന് ആരോപണം: മറുനാടനെ ശശിയും എഡിജിപിയും സഹായിച്ചെന്നും നിലമ്പൂര്‍ എംഎല്‍എയ്ക്ക് ആക്ഷേപം; വീണ്ടും പി വി അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്തര വകുപ്പ് കൈ കാര്യം ചെയുന്നതെന്നാണ് തന്റെ അറിവെന്ന് പി വി അന്‍വര്‍

Update: 2024-09-21 06:28 GMT

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുളള എഡിജിപി എംആര്‍ അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും പിവി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് എം ആര്‍ അജിത് കുമാര്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ മൂന്നു വീടുകള്‍ കൂടി അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളില്‍ നിന്ന് കൈ പറ്റി. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് പത്ത് ദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് അജിത് കുമാര്‍ വിറ്റതായി അന്‍വര്‍ ആരോപിച്ചു. അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വറിന്റെ ആരോപണം. മറുനാടന്‍ മലയാളിയെ അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും സഹായിച്ചെന്നും അന്‍വര്‍ ആരോപണമുന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടു മുമ്പായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.

'എം ആര്‍ അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ എന്റെ പക്കലുണ്ട്. രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് എടുത്തതാണ് രേഖ. കവടിയാര്‍ വില്ലേജില്‍ സ്വന്തം പേരില്‍ അദ്ദേഹം ഒരു ഫ്‌ളാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19-ാം തീയതിയാണ് ഫ്‌ളാറ്റ് വാങ്ങിയത്. അതായത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്. എങ്ങനെ ഇത് അദ്ദേഹം വാങ്ങി? എങ്ങനെ വിറ്റു എന്നതാണ് അന്വേഷിക്കേണ്ടത്. 33.80 ലക്ഷം രൂപയ്ക്കാണ് ഫ്‌ളാറ്റ് വാങ്ങിയത്. പത്തുദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് ഫ്‌ളാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലന്‍സ് അന്വഷിക്കട്ടെ.

ഈ ഫ്‌ളാറ്റില്‍ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ ഞാന്‍ പറയുന്നതാണ് സോളാര്‍ കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന്. ഇത് അത്തരത്തില്‍ വാങ്ങിയ പണമാണ്. അന്ന് ഫ്‌ളാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഭ്രാന്താണോ? എന്തിനാണ് 33 ലക്ഷം രൂപയ്ക്ക് വിറ്റത്?. ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മില്‍ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നത്.'- അന്‍വര്‍ ആരോപിച്ചു.

'എങ്ങനെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വത്ത് സമ്പാദിക്കുന്നത്?, കള്ളപ്പണം വെളുപ്പിക്കുന്നത്? എന്നതിന്റെ നേര്‍രേഖയാണ് എന്റെ കൈയില്‍ ഉള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചാവിഷയം സോളാര്‍ കേസായിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ തുടക്കം മുതല്‍ തന്നെ പരിശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് വിളിച്ച കോളിന്റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി തന്നെ ഇക്കാര്യം പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ തുക പ്രതികളില്‍ നിന്ന് എഡിജിപി കൈപ്പറ്റിയാണ് അനീതിക്ക് കൂട്ടുനിന്നത്.

ക്രിമിനല്‍ ആക്ടിവിറ്റിയിലൂടെ അദ്ദേഹം ഒരുപാട് സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. കവടിയാറിലെ കൊട്ടാര സമാനമായ വീട് ഇതിന് ഉദാഹരണമാണ്. ഇതിനോടനുബന്ധിച്ചുള്ള പത്തു സെന്റ് ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാണ്. ഒരേ ഭൂമിയിലാണ് ഇരുവര്‍ക്കും സ്ഥലം ഉള്ളത്. ആധാരം രണ്ടാളുടെ പേരിലാണ് എന്ന് മാത്രം. അതിന്റെ ഉറവിടം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കും.'- അന്‍വര്‍ പറഞ്ഞു. അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്തര വകുപ്പ് കൈ കാര്യം ചെയുന്നതെന്നാണ് തന്റെ അറിവെന്ന് പി വി അന്‍വര്‍ പറയുന്നു. പി ശശി മുന്നണിയെ പ്രതിസന്ധിയിലാക്കി. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും പി ശശി കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു മറയായി നില്‍ക്കുകയാണ് പി ശശിയെന്നും അന്‍വര്‍ ആരോപിക്കുന്നു. കോഴിക്കോട്ട് കൊല്ലപ്പെട്ട മാമി കേസ് സത്യസന്ധമായി അന്വേഷിക്കണം. മാമായിയുടെ എടുത്ത് എം ആര്‍ അജിത് കുമാറിന്റെ പണം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News