ബ്ലോക്ക് ബട്ടൺ അറിയാത്ത 'സ്പെഷ്യൽ' മാനാഭിമാനങ്ങൾ; സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കുന്ന ചില 'ഫേക്ക് സ്ത്രീപക്ഷവാദികൾ'; ആറ് വയസ്സുകാരി തൂങ്ങിയാടിയപ്പോൾ മിണ്ടാത്ത മാപ്രാച്ചി കോപ്രാച്ചികൾ; രാഹുലിന്റെ 'കോഴിത്തരം' അത് പോലൊരു 'ബ്രൂട്ടാലിറ്റി' അല്ല; ഹാഷ്മിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രഭീഷ്
തിരുവനന്തപുരം: പീഡന കേസിൽ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രഭീഷ്. വണ്ടിപ്പെരിയാറിലും വാളയാറിലും കുരുന്നുകൾ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചവരാണ് ഇപ്പോൾ സദാചാര പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അഞ്ജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കി ചില 'ഫേക്ക് സ്ത്രീപക്ഷവാദികൾ' വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് അഞ്ജു കുറിക്കുന്നു. ബ്ലോക്ക് ബട്ടൺ ഉപയോഗിക്കാൻ അറിയാത്തവരും സ്വയം സമ്മതത്തോടെ ബന്ധങ്ങളിൽ ഏർപ്പെട്ടവരും പിന്നീട് ഇരവാദം ഉയർത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വാളയാറിലും വണ്ടിപ്പെരിയാറിലും പിഞ്ചു കുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കെട്ടിത്തൂക്കപ്പെട്ടപ്പോൾ ഈ പറയുന്ന ഫെമിനിസ്റ്റുകളോ മാധ്യമങ്ങളോ ഇത്രത്തോളം ആവേശം കാണിച്ചിട്ടില്ലെന്ന് അവർ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഇന്നലെ ആ ഇന്റർവ്യൂ വന്നത് മുതൽ ഹാഷ്മിയെ ജേർണലിസം പഠിപ്പിക്കാൻ, മാധ്യമ ധർമ്മം പഠിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ ഒരു കൂട്ടം സോ കോൾഡ് സ്ത്രീപക്ഷവാദികളെയും മാപ്രാച്ചി കോപ്രാച്ചികളെയും കാണുമ്പോൾ, അവറ്റകളുടെ ക്രോ ക്രാം കരച്ചിൽ കാണുമ്പോൾ ചിലത് പറയാതെ വയ്യാ. കുറച്ച് ദിവസമായി പ്രവർത്തന രഹിതമായിരുന്ന അതിജീവിതമാരെ വച്ച് കൊണ്ടുള്ള ഇരവാദ എഞ്ചിൻ വീണ്ടും അതിശക്തമായിട്ട് പ്രവർത്തിച്ച് കുറേ ചാറ്റ് സ്ക്രീൻഷോട്ടുകൾ എടുത്ത് വീശി സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കുന്നു.
അരേ വാഹ്!! ബ്ലോക്ക് ബട്ടൺ ഓപ്ഷൻ എന്തെന്ന് അറിയാത്ത, തരോ എന്ന് ചോയ്ച്ചാൽ വരാം എന്ന് മറുപടി കൊടുക്കുന്ന ദാറ്റ് സ്പെഷ്യൽ മാനാഭിമാനങ്ങൾക്ക് വേണ്ടി ഉച്ചത്തിൽ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നത് കാണുമ്പോൾ അറിയാതെ ഓർത്ത് പോവുന്നു കഴുക്കോലിൽ തൂങ്ങി ആടി പിടഞ്ഞു തീർന്ന പിഞ്ചു ശരീരങ്ങളെ!! വാളയാറും വണ്ടിപ്പെരിയാറും. കേവലം ആറു വയസ്സ് മാത്രം ഉണ്ടായിരുന്ന വണ്ടിപ്പെരിയാറിലെ പൊടി കുഞ്ഞ് തൂങ്ങി നിന്നാടിയത് ഒരു കാമപിശാച്ചിന്റെ മനോ വൈകൃതം കൊണ്ടായിരുന്നു. മൂന്ന് വയസ്സ് മുതൽ ബിസ്കറ്റ് കൊടുത്ത് ആ പൊടി കുഞ്ഞിനെ വശത്താക്കി അതിന്റെ ഇളം മേനി കൊത്തിപ്പറിച്ച കഴുകൻ അർജ്ജുൻ ഒടുക്കം അതിനെ കൊന്ന് കെട്ടി തൂക്കി.
അർജ്ജുൻ എന്ന റീസൈക്കിൾ കേരളയുടെ ഭാഗമായ സഖാവ് ആയിരുന്നു ആ കൊലയാളി. രാഷ്ട്രീയ ഇടപെടൽ കൊണ്ട് ഒടുക്കം കൃത്യമായ തെളിവുകൾ നിരത്താതെ, വെറും പേരിന് മാത്രമുള്ള ഒരു പോക്സോ കേസായി അത് കോടതിക്ക് മുന്നിൽ എത്തിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞപ്പോൾ പതിവ് കാര്യം തന്നെ നടന്നു. ഡിസംബർ 2023 ൽ അവനെ കോടതി വെറുതെ വിട്ടു. ഒരു മാധ്യമ മാപ്രച്ചിക്കും പൊള്ളിയില്ല. ആ കുഞ്ഞിന് കിട്ടാതെ പോയ നീതി വാങ്ങി നൽകണമെന്ന് ഒറ്റ മുതുക്കി ഫേക്ക് ഫെമിനിച്ചികൾക്കും തോന്നിയതുമില്ല.. കഥ അവിടെ തീർന്നില്ല. ആദ്യമായി ഒരു ബാല പീഡകനെ വിളിച്ചിരുത്തി ഇന്റർവ്യു എടുപ്പിക്കാൻ, അവനെ വെളുപ്പിക്കാൻ തക്ക തൊലിക്കട്ടി ഒരു ചാനലിനും ജീർണ്ണലിസ്റ്റിനും ഉണ്ടായി.
വെറും ആറു വയസ്സുള്ള ഒരു കുഞ്ഞിനെ ഇല്ലാതാക്കിയ, എട്ടും പൊട്ടും തിരിയാത്ത മൂന്ന് വയസ്സ് മാത്രമുള്ള കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരുത്തന്റെ ഇന്റർവ്യൂ എടുക്കാൻ ഉളുപ്പ് തോന്നാത്ത ചാനലിനെ, ഇന്റർവ്യൂ ചെയ്ത ജേർണലിസ്റ്റിനെ വിമർശിക്കാൻ ഒറ്റ മാപ്രച്ചി കൊക്രാച്ചികൾക്കും നാവ് പൊന്തിയും ഇല്ല. അന്നേരം അണ്ണാക്കിൽ പിരി വെട്ടി ഇരുന്ന സകലരും ഇപ്പൊ ഹാഷ്മക്ക് എതിരെ മാധ്യമ ധർമ്മമെടുത്ത് വീശി സദാചാരത്തിന്റെ സ്റ്റഡി ക്ലാസ് നടത്തുന്നു. ക്രാ ത്ഫൂ !! രാഹുൽ മാങ്കൂട്ടത്തിൽ എന്ന രാഷ്ട്രീയ നേതാവിന്റെ കോഴിത്തരം എന്തായാലും മുകളിൽ കണ്ടത് പോലെ കോൾഡ് blooded ബ്രൂട്ടാലിറ്റി അല്ല. അയാൾ ആരുടെ വീട്ടിലും കടന്ന് ചെന്ന് റേപ്പ് ചെയ്തിട്ടില്ല, പൊടി കുട്ടികളെ വേട്ട ആടിയിട്ടില്ല.
ഒരാളെയും കൊന്നിട്ടുമില്ല. ഒരു ജനപ്രതിനിധി ചെയ്യേണ്ട മര്യാദ, മാന്യത ഒന്നും അയാൾ കാണിച്ചില്ല എന്നത് നേര്. കിട്ടിയ പദവി, ജന പിന്തുണ ഒക്കെ കാസനോവ കളിച്ച് ദുരുപയോഗം ചെയ്തു. ഒന്നും രണ്ടും കെട്ടി പിന്നെ അര ഡസൻ ചിന്ന വീട് സെറ്റപ്പ് ഉള്ള കോഴീഷന്മാർ മന്ത്രി ആയിട്ടും MLA ആയിട്ടും വിലസി നില്ക്കുന്ന നാട്ടിൽ തന്നെയാണേടെയ് ഈ മാങ്കൂട്ടവും ഉള്ളത്. അവന്മാർ ചെയ്തത് പോലെയുള്ള ഞരമ്പിസം തന്നെയേ ഓനും ചെയ്തിട്ട് ഉള്ളൂ. ഒരു ചൂണ്ട ഇട്ട് നോക്കി, അതിൽ ആരെങ്കിലും കൊത്തിയാൽ കിട്ടി, അല്ലെങ്കിൽ ചട്ടി എന്ന രീതിയാണ് ചെയ്തത്. പെണ്ണ് തന്നെ വേണ്ട വിധം കൈകാര്യം ചെയ്‌താൽ തീരുന്ന ടൈപ്പ് ഞരമ്പിസം. അതിന് അയാൾ സ്വന്തം പ്രസ്ഥാനം, പദവി, എന്നിവ കരുവാക്കി എന്നത് തെറ്റ്.
പതിനെട്ട് വയസ്സ് കഴിഞ്ഞ ആണിനും പെണ്ണിനും ഉഭയ കക്ഷി സമ്മതത്തോടെ ബന്ധപ്പെടാൻ റൈറ്റ് ഉണ്ടെന്നിരിക്കെ, അവിവാഹിതൻ ആയ അയാളും വിവാഹിതകൾ ആയ സ്ത്രീകളും തമ്മിൽ ഉണ്ടായ ലൈംഗിക ബന്ധത്തെ, അതൊക്കെ ബലാത്സംഗം ആണെങ്കിൽ അല്ലേ ഈ നാട് കടത്താൻ തക്ക ക്രൈം ആവുള്ളു. പിന്നെ ഗർഭ ചിദ്രം, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത് തീരുമാനിക്കാൻ കോടതിയുണ്ടല്ലോ. നിയമം അതിന്റെ വഴിക്ക് നീങ്ങുമ്പോൾ കിട്ടേണ്ട ശിക്ഷ അയാൾക്ക് കിട്ടും, അതിജീവിതയ്ക്ക് നീതിയും ലഭിക്കും.
ഇത് ഒരുത്തനെയും വെളുപ്പിക്കാൻ ഉള്ള പോസ്റ്റ് അല്ല. അങ്ങനെ ആണെന്ന് തോന്നിയാൽ അത് എന്റെ പ്രശ്നവും അല്ല. തെറ്റ് ചെയ്തവൻ വെള്ളം കുടിക്കണം കുടിക്കട്ടെ ലിറ്റർ കണക്കിന്. അത് കേവലം ഒരുത്തൻ മാത്രമല്ല, കുടിക്കുമ്പോൾ എല്ലാവനും അവളുമാരും കുടിക്കണം. കലോത്സവം റിപ്പോർട്ട് ചെയ്യാൻ പോയിട്ട് കൊച്ച് പിള്ളേരെ നോക്കി വെള്ളം ഇറക്കിയവനും ആ കൊതി കണ്ട് സ്റ്റുഡിയോ ഫ്ലോറിൽ നിന്ന് ആവേശം പകർന്നവനും ഒക്കെ തെമ്മാടികൾ തന്നെയാണ്. അവന്റെ ഒക്കെ പേരും മാപ്രകൾ എന്ന് തന്നെയാണ്.
പക്ഷേ അവനൊക്കെ ഇടത് പി ആർ വർക്ക് കയ്യാളുന്നവർ ആയോണ്ട് പോക്സോ കുറ്റം ചെയ്താലും നോ പ്രശ്നം, പോക്സോ കേസ് പ്രതിയെ വെളുപ്പിച്ചാലും നോ പ്രശ്നം. ഇവറ്റകളുടെ വീക്ഷണ കോണകത്തിൽ കേരളത്തിലെ ഒരേ ഒരു ഭീകര പെർവേർട്ട് രാഹുൽ മാത്രമാണ്. മാധ്യമ ധർമ്മത്തെ നോക്കി കൊഞ്ഞനം കുത്തിയ, അതിജീവിതകളുടെ കണ്ണീര് കാണാൻ കഴിയാത്ത ഒരേ ഒരു ദുഷ്ട മാപ്ര ഹാഷ്മി മാത്രമാണത്രേ. സത്യത്തിൽ രാഹുൽ വിഷയത്തിൽ പലരും ആയുധം ആക്കുന്നത് അയാളുടെ രാഷ്ട്രീയമാണ്.
അയാളോട് ഉള്ള, അയാളുടെ രാഷ്ട്രീയത്തോട് ഉള്ള എതിർപ്പ് ഒന്ന് കൊണ്ട് മാത്രം കുറേ ഫേക്കിസ്റ്റ് സ്ത്രീ പക്ഷവാദികൾക്ക് നിരുപാധിക പിന്തുണ കൊടുക്കുന്നവരാണ് അധികവും. സ്വന്തം രാഷ്ട്രീയത്തിൽ നില്ക്കുമ്പോൾ അയാളിനി ഭൂലോക തരികിട ആയാലും അയാളുടെ മതിൽ ചാട്ടം കയ്യോടെ പിടിച്ചാലും അതിനെ മെഴുകി ന്യായീകരിക്കുന്ന അണികൾ ഏത് പാർട്ടിയിലാണ് ഇല്ലാത്തത്.? ഒരു തൃശൂർ based മതിൽ ചാട്ടം കയ്യോടെ പിടിച്ചിട്ട് അന്ന് അയാൾ സ്വന്തം പാർട്ടിയിലെ ജിഹ്വ ആയിരുന്നപ്പോൾ മറച്ച് പിടിച്ച ശേഷം അയാൾ അപ്പുറം പോയപ്പോൾ വിളിച്ച് പറഞ്ഞ രാഷ്ട്രീയ അണികൾ ഈ സോഷ്യൽ മീഡിയ വരമ്പത്തു നിന്ന് ഇപ്പോൾ സദാചാരം പറയുന്നു.
ഇവിടെ പീഡനത്തിന്റെ അളവ് റിക്റ്റർ scale വച്ച് അളന്ന നേതാക്കൾക്ക് ജയ് വിളിക്കുന്ന അണികൾ രാഹുലിനെ കല്ലെറിയുന്നു. സ്വന്തം ഉമ്മറത്ത് കിടക്കുന്ന അപ്പിയിൽ ചവിട്ടാതെ അപ്പുറത്ത് പറമ്പിൽ കിടക്കുന്ന കാക്ക കാട്ടം കണ്ട് അയ്യേ എന്ന് വിളിക്കുന്ന എല്ലാ ഫേക്ക് ആക്രി മാക്രികളോടും പുച്ഛം മാത്രം. ചാരിത്ര്യ പ്രസംഗം നടത്തുന്ന വാസവദത്തമാരോടും ദത്തന്മാരോടും ഉത്തരത്തിൽ തൂങ്ങി കിടന്ന് പിടഞ്ഞ പിഞ്ചു കുഞ്ഞ് ചോദിക്കുന്നുണ്ട് എന്ത് കൊണ്ട് നിങ്ങൾ എനിക്ക് നേരെ കണ്ണുകൾ കൊട്ടി അടയ്ക്കുന്നുവെന്ന്.
