വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് പാതിവിലയില്‍ അനന്തു കൃഷ്ണന്റെ ലാപ്‌ടോപ്പ് വിതരണം; ഉദ്ഘാടകനായി എത്തിയത് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്‍; അനന്തുവിന് എല്ലാ പാര്‍ട്ടികളിലും പിടി; അനന്തുവില്‍ നിന്നും പണം വാങ്ങിയ നേതാക്കളിലേക്ക് അന്വേഷണം നീളും

വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് പാതിവിലയില്‍ അനന്തു കൃഷ്ണന്റെ ലാപ്‌ടോപ്പ് വിതരണം

Update: 2025-02-08 11:05 GMT

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ അനന്തുകൃഷ്ണന്‍ നടത്തിയ പണം തട്ടിപ്പ് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായി മാറുകയാണ്. സിആര്‍എസ് ഫണ്ടിന്റെ പേരിലാണ് അനന്തു തട്ടിപ്പു നടത്തിയത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും തന്നെ ഈ ്അനന്തുവിന്റെ തട്ടിപ്പില്‍ വീണു പോയിട്ടുണ്ട്. നടക്കുന്നത് സാമ്പത്തിക തട്ടിപ്പാണെന്ന് അറിയാതെയാണ് പലരും കെണിയില്‍ വീണത്.

അനന്തുവുമായി ബന്ധമുള്ള സിപിഎം നേതാക്കളുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തില്‍ ലാപ്‌ടോപ്പുകള്‍ പകുതി വിലക്ക് നല്‍കുന്ന അനന്തുകൃഷ്ണന്റെ പരിപാടിയിലാണ് കെ സുരേന്ദ്രന്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഉദ്ഘാടകന്‍ എന്നതില്‍ ഉപരിയായി അനന്തവുമായി സുരേന്ദ്രന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ബിജെപി ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കാണ് വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്ക്. ഉദ്ഘാടനത്തില്‍ കെ സുരേന്ദ്രനും അനന്ദു കൃഷ്ണനനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈജു ജില്ലാ ജനറല്‍ സെക്രട്ടറി സജി എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാതിവിലയില്‍ ടൂവീലറും ലാപ്‌ടോപ്പും ലഭിക്കുമെന്നായിരുന്നും വാഗ്ദാനം. എന്നാല്‍, സ്‌കൂട്ടര്‍ വാങ്ങിയവര്‍ സ്വന്തം നിലയില്‍ ലോണ്‍ അടക്കേണ്ടി വന്നു.

അതേസമയം എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ ആനന്ദുകുമാറാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനെന്ന വിലയിരുത്തലും പോലീസിനുണ്ട്. ആനന്ദകുമാറിനെ ഉടന്‍ പോലീസ് ചോദ്യം ചെയ്യും. അനന്തു കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനന്തു തട്ടിയ പണത്തിന്റെ പങ്ക് ആനന്ദകുമാര്‍ പറ്റിയതായാണ് സംശയം. കഴിഞ്ഞ ദിവസം തട്ടിപ്പ് വിവരങ്ങള്‍ അനന്തു കൃഷ്ണന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

പിരിച്ചെടുത്ത തുകയില്‍ നിന്ന് രണ്ട് കോടി രൂപ ആനന്ദകുമാറിന് നല്‍കിയെന്ന നിര്‍ണായക വിവരവും അനന്തു കൃഷ്ണന്‍ പൊലീസിനോട് പങ്കുവെച്ചിരുന്നു. അനന്തു കൃഷ്ണന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനന്തു കൃഷ്ണന്‍ അഞ്ച് സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പണം കൈപറ്റിയെന്ന് വ്യക്തമായതോടെ ആനന്ദകുമാറിന്റെ പങ്ക് അന്വേഷിക്കുന്നത് വേഗത്തിലാകും. പദ്ധതിയുടെ തുടക്കത്തില്‍ ആനന്ദകുമാറും സഹകരിച്ചെന്നാണ് വിവരം. ഇത്ര വലിയ തട്ടിപ്പ് നടത്തിയത് ആനന്ദകുമാര്‍ സംഘടനയുടെ തലപ്പത്ത് ഉള്ളതുകൊണ്ടെന്നും കണ്ടെത്തലുണ്ട്.


 



ആദ്യഘട്ടത്തില്‍ സംഘടനയുടെ പരിപാടികള്‍ക്ക് പ്രമുഖരെത്തിയത് ആനന്ദകുമാറിന്റെ അറിവോടെയാണെന്നും വിവരം. ആനന്ദകുമാര്‍ സ്ഥാപക ഡയറക്ടറായ സായി ഗ്രാമത്തില്‍ നടന്നത് നിരവധി പരിപാടികളാണ്. തിരുവനന്തപുരത്ത് ആനന്ദകുമാറിനെതിരെ പൊലീസില്‍ പരാതി വന്നിട്ടുണ്ട്. അനന്തുകൃഷ്ണന്‍ അല്ല ആനന്ദകുമാറാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയില്‍.

അതേസമയം മൂന്നു രാഷ്ട്രീയ നേതാക്കള്‍ക്കും ഒരു സാമൂഹിക പ്രവര്‍ത്തകനും അടുത്തിടെ 6.46 കോടി രൂപ കൈമാറിയതായി പാതിവില തട്ടിപ്പു കേസിലെ(ഓഫര്‍ തട്ടിപ്പ്) മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പൊലീസിനു മൊഴി നല്‍കിയതില്‍ വിശദ അന്വേഷണം നടത്തും. ഇതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആരോപണ നിഴലിലാകുകയാണ്. ഇടുക്കിയിലെ സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്കു 2 കോടി രൂപയും ഒരു കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഓഫിസിലെ 2 പേരുടെ അക്കൗണ്ടുകളിലേക്കു 2 കോടി രൂപയും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്റെ അക്കൗണ്ടിലേക്കു 2 കോടി രൂപയും എറണാകുളത്തെ വനിതാ നേതാവിന്റെ അക്കൗണ്ടിലേക്കു 46 ലക്ഷം രൂപയും കൈമാറിയെന്നാണ് മൊഴി.

ഇതില്‍ സായിഗ്രാം സംഘാടകന്‍ അനന്തകുമാറിന് 2 കോടി കിട്ടിയെന്ന് ഉറപ്പായിട്ടുണ്ട്. 46 ലക്ഷം രൂപ നല്‍കിയത് ലാലി വിന്‍സന്റിനും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമാണ് ആരോപണം ഉയര്‍ന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളിലേക്കും സംശയം നീളുകയാണ്.

തട്ടിപ്പു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറും. പാതിവില തട്ടിപ്പിലൂടെ നേടിയ പണമാണു കൈമാറിയതെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നു എറണാകുളം റൂറല്‍ എസ്പി: ഡോ.വൈഭവ് സക്സേന പറഞ്ഞു. തൊടുപുഴ കുടയത്തൂര്‍ അമ്പലം, കുടയത്തൂര്‍ പാലം എന്നിവയ്ക്കു സമീപവും ഈരാറ്റുപേട്ടയിലും മുട്ടത്തും അനന്തു കൃഷ്ണന്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുഖേന പാതിവില തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോള്‍ സ്വദേശിയായ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണു കേസ്. നജീബ് കാന്തപുരവും അങ്ങാടിപ്പുറം കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് പി.എം.ഡാനിമോനും നല്‍കിയ വ്യത്യസ്ത പരാതികളില്‍ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.

അതേസമയം, അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്ന് ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. മാത്രമല്ല, കഴിഞ്ഞദിവസം ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു.

സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്. എന്നാല്‍, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്റെ കേസുകള്‍ കൈകാര്യംചെയ്യുക മാത്രമാണുണ്ടായതെന്നും ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു. ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നത് നിര്‍ണ്ണായകമാണ്. അതേസമയം, തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.

Tags:    

Similar News