കേരളത്തിന്റെ സ്‌നേഹവും ആദരവും സാക്ഷിനിര്‍ത്തി അര്‍ജുന്‍ ഓര്‍മയുടെ ആഴങ്ങളില്‍; പ്രിയപ്പെട്ടവന് നാടിന്റെ യാത്രാമൊഴി: വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അര്‍ജുന്റെ ചിതയ്ക്ക് അനിയന്‍ അഭിജിത്ത് തീകൊളുത്തി

Update: 2024-09-28 06:26 GMT

കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന്‍ മണ്ണോട് അലിഞ്ഞു ചേര്‍ന്നു. മൂന്നര മാസത്തോളം ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ വിശ്രമിച്ച അര്‍ജുന്‍ 75-ാം ദിവസം സ്വന്തം വീടിന്റെ മണ്ണില്‍ എരിഞ്ഞടങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍ ഒരു നാട് മുഴുവന്‍ ഇപ്പോഴും അര്‍ജുനെ ഒന്ന് കാണാന്‍ പുറത്ത് കാത്ത് നില്‍ക്കുകയാണ്. വീടിന്റെ പിന്നിലാണ് അര്‍ജുനെ സംസ്‌കരിച്ചത്. അര്‍ജുന്റെ ചിതയ്ക്ക് അനിയന്‍ അഭിജിത്ത് തീകൊളുത്തി. അര്‍ജുന്റെ മുഖം അവസാനമായി കാണാനാകാതെ വീട്ടുകാരും, അച്ഛനെ പ്രതീക്ഷയോടെ കാത്തിരുന്ന മകനും വേദനിപ്പിക്കുന്ന കാഴ്ചയായി. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മകനെ കൊണ്ടുവന്ന് ചിതയ്ക്ക് വലം വപ്പിച്ചു. ചിതയ്ക്ക് തീകൊളുത്തും അമ്മ കൃഷ്ണപ്രിയയുടെ കൈയ്യിലിരുന്ന് മകന്‍ ഒരിക്കല്‍ കൂടി അച്ഛനെ കണ്ടു. അര്‍ജുന്റെ ഭാര്യ, സഹോദരിമാര്‍, സഹോദരീഭര്‍ത്താവ് ജിതിന്‍ തുടങ്ങിയവരെല്ലാം ചിതയ്ക്ക് അരികില്‍ ഉണ്ടായിരുന്നു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടൊന്നാകെ വീട്ടിലേക്കെത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ വരി ഒരു കിലോമീറ്ററോളം നീണ്ടു

രാവിലെ 11.15ഓടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. അനിയന്‍ അഭിജിത്തും ബന്ധുക്കളുമാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45 ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ചിതയ്ക്ക് തീകൊളുത്തി. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അര്‍ജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും അര്‍ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം നടന്നു.

അന്ത്യയാത്രയില്‍ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കേരളാ അതിര്‍ത്തിയായ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കില്‍ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അര്‍ജുനെ ഒന്ന് കാണാനായി ജനം കാത്തു നിന്നു.

കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എകെ ശശീന്ദ്രനും, കെ കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചു. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ, സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും, ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് അര്‍ജുന്റെ വീട്ടിലെത്തി. മന്ത്രി കെബി ഗണേഷ് കുമാറും അന്തിമോപചാരമര്‍പ്പിച്ചു.

ജൂലായ് 16-നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ 71 ദിവസത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുക്കുന്നത്. ലോറിയുടെ കാബിനുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

Tags:    

Similar News