പൂക്കോട്ടുംപാടത്ത് എംഎല്‍എ ആയിരിക്കെ അന്‍വറിനെതിരെ കൊലപാതക ഗൂഡാലോചന നടത്തിയ ഷൗക്കത്ത്; നിലമ്പൂരില്‍ കലാപാഹ്വാനവും; ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള രണ്ടു കേസുകളും അന്‍വറുമായി ബന്ധപ്പെട്ടത്; ആ രാഷ്ട്രീയ ശത്രുത പത്രികയില്‍ വ്യക്തം
മലപ്പുറം: എന്തുകൊണ്ട് ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പിവി അന്‍വറിന് കഴിയുന്നില്ല തീര്‍ത്തും വ്യക്തിപരമാണ് അത്. നിലമ്പൂരില്‍ മത്സരിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ അതിന് കാരണമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള രണ്ടു കേസുകളും പി.വി.അന്‍വറുമായി ബന്ധപ്പെട്ടതെന്നതാണ് വസ്തുത. അന്‍വറിനെ കൊല്ലാന്‍ ഷൗക്കത്തും കൂട്ടരും ഗൂഢാലോചന നടത്തിയെന്നതിന് പൂക്കോട്ടുംപാടം സ്റ്റേഷനിലെടുത്ത കേസാണ് ആദ്യത്തേത്. അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തുകയും നിയമവിരുദ്ധമായി സംഘം ചേരുകയും മറ്റും ചെയ്തതിനു ഷൗക്കത്ത് അടക്കം 500 പേര്‍ക്കെതിരെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണു രണ്ടാമത്തെ കേസ്. അന്‍വര്‍ എംഎല്‍എയായിരിക്കെയാണ് ഈ രണ്ട് കേസുകളും എടുത്തത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണു കേസ് വിവരങ്ങളുള്ളത്. അന്ന് ഇടതു സര്‍ക്കാരിന്റെ പിന്തുണയിലായിരുന്നു അന്‍വറിന്റെ നടപ്പ്. അതുകൊണ്ട് തന്നെ പോലീസ് പരാതി കൊടുത്തപ്പോള്‍ തന്നെ കേസെടുത്തു. ഷൗക്കത്തിനെ എങ്ങനേയും കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയായിരുന്നു ആ പരാതികളെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അത്രയും വൈരാഗ്യം ഷൗക്കത്തിനെതിരെ അന്‍വറിനുണ്ട്. ആദ്യ തവണ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചത്.
അന്‍വറിനെ എം.എല്‍.എയെ ആയിരിക്കാന്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ വധശ്രമ ഗൂഢാലോചനക്ക് പൊലീസ് കേസെടുത്തത് 2020ലാണ്. കെ.പി.സി.സി സാംസ്‌കാരിക സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, സെക്രട്ടറി മൂര്‍ഖന്‍ ശറഫുദ്ദീന്‍, കണ്ണൂരില്‍ നിന്നെത്തിയ ആര്‍,.എസ്.എസുകാരായ വിപിന്‍, ലിനീഷ്, ജിഷ്ണു, അഭിലാഷ്, പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രന്‍, ജയ മുരുകേശ്, എം പി വിനോദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇതില്‍ വിപിന്‍ കണ്ണൂരിലെ ധനരാജ് വധക്കേസിലെ പ്രതിയാണ്. അന്‍വറിന്റെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനായ നിലമ്പൂര്‍ എം.എല്‍.എ യെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടു കൂടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ വിപിന്‍, ജിഷ്ണു, അഭിലാഷ്, എന്നിവരെ കണ്ണൂര്‍ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പക്ഷേ ഈ കേസില്‍ അന്വേഷണം ഇനിയും എങ്ങുമെത്തിയില്ല.
നിലമ്പൂരിലെ ശക്തിപ്രകടനത്തോടെ ആയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പത്രികാസമര്‍പ്പണം. യു.ഡി.എഫ് യുവനിരയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയുടെ അകമ്പടിയോടെ എത്തിയായിരുന്നു പത്രികാസമര്‍പ്പണം. രാവിലെ പതിനൊന്നോടെ ആര്യാടന്‍ ഹൗസില്‍ നിന്നും ഷൗക്കത്ത് ഇറങ്ങിയത് കാത്തുനിന്ന പ്രവര്‍ത്തകരുടെ ആവേശ മുദ്രാവാക്യങ്ങളുടെ നടുവിലേക്ക്. റോഡ് ഷോക്കായി ജ്യോതിപ്പടിയിലേക്ക് കാറില്‍ പോകാനായിരുന്നു തീരുമാനമെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം ഷൗക്കത്ത് പ്രകടനമായി അവിടേക്ക് തിരിച്ചു. റോഡിന്റെ വശങ്ങളില്‍ നിന്ന സ്ത്രീകളും കുട്ടികളും കൈവീശി കാട്ടി അഭിവാദ്യം നേര്‍ന്നു.
നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്റില്‍ റോഡ് ഷോ അവസാനിപ്പിച്ച ശേഷം. കാറിലാണ് ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നേതാക്കള്‍ക്കൊപ്പം ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധുവിന്റെ ഓഫീസിലേക്ക് തിരിച്ചത്. ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും നിലമ്പൂര്‍ യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറയുന്നു. പൂങ്കുന്നം മുരളീ മന്ദിരത്തില്‍ ലീഡര്‍ കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിന് നിലമ്പൂരില്‍ എത്തിയത്.
നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങാനായതിനാല്‍ പിതാവിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാകും. ഒമ്പത് വര്‍ഷക്കാലത്തെ ദുഃസഹവും ദുരിതപൂര്‍ണവുമായ ഇടതുഭരണത്തിന് അറുതി വരുത്താനുള്ള ഒരു വലിയ പോരാട്ടത്തിന് നിലമ്പൂരില്‍ തുടക്കം കുറിക്കുകയാണെന്നും ഷൗക്കത്ത് പറഞ്ഞിട്ടുണ്ട്.