കേരളത്തിലുള്ളത് അടിപൊളി റെയില്‍വേ; ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന; സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

Update: 2025-07-05 17:04 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വേഗത കൂടുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. കേരളത്തില്‍ അടിപൊളി റെയില്‍വേ എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയില്‍വേ ബജറ്റ് വര്‍ധിപ്പിച്ചത്. കേരളത്തിലെ റെയില്‍വേ അലൊക്കേഷന്‍ പ്രധാനമന്ത്രി വര്‍ധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന നല്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തി നടപടികള്‍ വേഗത്തില്‍ ആകാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനോട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പറഞ്ഞു. ഉടന്‍ തന്നെ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഷൊര്‍ണൂര്‍ എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ കിട്ടില്ല എന്ന് ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നും കേരളത്തിനെ വലിയ ഐടി ഹബ്ബ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തിന് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദീര്‍ഘദൂര യാത്രകള്‍ ആധുനികവല്‍ക്കരിക്കുക, റെയില്‍വേ സോണുകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേറുന്നത്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ചുള്ള ട്രെയിന്‍ തിരുവനന്തപുരം - മംഗളൂരു റൂട്ടില്‍ ഓടിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ, തിരുവനന്തപുരം - ബംഗളൂരു, കൊങ്കണ്‍ റൂട്ടില്‍ കന്യാകുമാരി - ശ്രീനഗര്‍ ട്രെയിനുകളും പരിഗണിക്കുന്നുണ്ട്. ഈ ട്രെയിനുകള്‍ കൂടിയെത്തിയാല്‍ കേരളത്തിലെ യാത്ര സൗകര്യങ്ങള്‍ക്കും നേട്ടമാകും. ഇന്ത്യയുടെ വിദൂര നഗരങ്ങള്‍ തമ്മിലുള്ള ഗതാഗതം സുഗമമാക്കുക, ക്രോസ് കണ്‍ട്രി യാത്ര എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. രാജ്യത്തെ വന്‍ നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്ര സുഗമവും വേഗതയേറിയതുമാക്കുക എന്ന ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് ഇതിന്റെ ചുമതല. 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ ഒരേ സമയം 1128 പേര്‍ക്ക് യാത്ര ചെയ്യാം. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ള കോച്ചുകളില്‍ രാത്രിയാത്രയ്ക്ക് ഉതകും വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സുഖപ്രഥമായ സ്ലീപ്പിംഗ് ബെര്‍ത്തുകള്‍, വായനയ്ക്കായി പ്രത്യേക ലൈറ്റിങ്ങ്, യാത്രാ വിരങ്ങള്‍ തത്സമയം നല്‍കുന്ന ജിപിഎസ് അധിഷ്ഠിത എല്‍ഇഡി ഡിസ്പ്ലേ സിസ്റ്റം, ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേക ബെര്‍ത്തുകള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവയും ട്രെയിനിന്റെ സവിശേഷതയാണ്. ഓട്ടോമാറ്റിക് വാതിലുകള്‍, മോഡുലാര്‍ പാന്‍ട്രി, കവച് സുരക്ഷാ സംവിധാനം എന്നിവ അധിക സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News