ആക്സിയം-4 ദൗത്യത്തിന് തുടക്കം: ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു; ബഹിരാകാശത്തുപോയ രണ്ടാമത്തെ ഇന്ത്യാക്കാരനാകാന്‍ ഒരുങ്ങി ശുഭാംശു ശുക്ല; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ പേടകത്തില്‍; വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു ദൗത്യസംഘം രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും

ആക്സിയം-4 ദൗത്യത്തിന് തുടക്കം: ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു

Update: 2025-06-25 07:01 GMT

ഫ്‌ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു. ഫ്‌ലോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം. നാല് രാജ്യങ്ങളില്‍ നിന്നുള്ള നാല് പേരാണ് പേടകത്തിലുള്ളത്. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി. പുതിയ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശപേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും.

ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ നാസ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയറക്ടറുമായ പെഗി വിറ്റ്സണാണ്. ശുക്ല പൈലറ്റിന്റെ റോള്‍ ഏറ്റെടുക്കും, രണ്ട് മിഷന്‍ സ്‌പെഷലിസ്റ്റുകള്‍ പോളണ്ടില്‍ നിന്നുള്ള സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നെവ്സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവുമാണ്.

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരില്‍ ഒരാള്‍ ശുഭാംശുവാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശംഭു ദയാല്‍ ശുക്ലയുടെയും ആശ ശുക്ലയുടെയും മകനായി യുപിയിലെ ലക്‌നൗവില്‍ ജനിച്ച ശുഭാംശു കാര്‍ഗില്‍ യുദ്ധസമയത്താണു സൈനികസേവനത്തില്‍ ആകൃഷ്ടനായത്. തുടര്‍ന്ന് എന്‍ഡിഎ പരീക്ഷയെഴുതി. കംപ്യൂട്ടര്‍ സയന്‍സില്‍ ബിഎസ്സി ബിരുദം നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നു നേടി. 2019ല്‍ ബഹിരാകാശയാത്രയ്ക്കുള്ള പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടര്‍ന്ന്, റഷ്യയില്‍ പരിശീലനം നേടി. 2024 മാര്‍ച്ചില്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി. ദന്തഡോക്ടറായ ഡോ. കാമ്‌നയാണു ഭാര്യ. 4 വയസ്സുള്ള കിയാസ് മകനാണ്.

ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. ആക്‌സിയോം സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. എങ്കിലും പല കാരണങ്ങള്‍കൊണ്ട് ഈ ദൗത്യം പ്രത്യേകതയുള്ളതാണ്. സര്‍ക്കാര്‍ പിന്തുണയോടെ ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ആദ്യ ദൗത്യമാണിത്. നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഈ രാജ്യങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ ഒരു മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളാകുന്നത്.

ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിക്കുന്നതിന്റെയും, ബഹിരാകാശം കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രാപ്യമാകുന്നതിന്റെയുംമികച്ച ഉദാഹരണമാണ് ഈ ദൗത്യം.കേവലം സര്‍ക്കാര്‍ ഗവേഷണം എന്നതിലുപരി, ശാസ്ത്രീയ പരീക്ഷണങ്ങള്‍, വിദ്യാഭ്യാസ പ്രചാരണം, വാണിജ്യപരമായ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം ഈ ദൗത്യത്തില്‍ ഒരുമിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന രണ്ടമത്തെ ഇന്ത്യക്കാരവനും ശുഭംശും ശുക്ല. 1984 ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. ശുക്ല രണ്ടാമനാണ്. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം. ശുഭാംശുവിനൊപ്പം ദൗത്യത്തില്‍ പങ്കാളികളായവര്‍ ഇവര്‍.

പെഗ്ഗി വിറ്റ്‌സണ്‍ (യുഎസ്എ)

ദൗത്യത്തിന്റെ കമാന്‍ഡറായ പെഗ്ഗി വിറ്റ്‌സണ്‍, നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രഗത്ഭയായ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം (675 ദിവസം) ചെലവഴിച്ച അമേരിക്കക്കാരി എന്ന റെക്കോര്‍ഡിനുടമയാണ് അവര്‍. അവരുടെ അനുഭവസമ്പത്ത് ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിന് നിര്‍ണായകമാണ്.

ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാന്‍ശു ശുക്ലയാണ് ദൗത്യത്തിലെ പൈലറ്റ്. 1984-ല്‍ രാകേഷ് ശര്‍മ്മ നടത്തിയ ചരിത്രയാത്രയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുക്ല. ങശഏ29, ടൗ30 ങഗക ഉള്‍പ്പെടെ വിവിധതരം യുദ്ധവിമാനങ്ങളില്‍ 2,000 മണിക്കൂറിലധികം പറക്കല്‍ വൈദഗ്ധ്യമുള്ള അദ്ദേഹം, ഇന്ത്യയുടെ വളര്‍ന്നുവരുന്ന ബഹിരാകാശ ശക്തിയുടെ പ്രതീകമാണ്.

ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍, ഭാവിയില്‍ വരാനിരിക്കുന്ന ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍ എന്നിവയ്ക്ക് മുന്നോടിയായി വിലയേറിയ അനുഭവസമ്പത്ത് നേടാനുള്ള അവസരമായാണ് ഐഎസ്ആര്‍ഒ ഈ ദൗത്യത്തെ കാണുന്നത്.

സ്വാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്)

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ പ്രോജക്ട് ബഹിരാകാശ സഞ്ചാരിയായ സ്വാവോസ് വിസ്‌നീവ്‌സ്‌കി, 1978-ന് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ പോളണ്ടുകാരനാണ്. 22,500-ല്‍ അധികം അപേക്ഷകരില്‍ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പോളണ്ടിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ പുത്തനുണര്‍വ് ഈ ദൗത്യം അടയാളപ്പെടുത്തുന്നു.

ടിബോര്‍ കാപു (ഹംഗറി)

മെക്കാനിക്കല്‍ എന്‍നീയറായ ടിബോര്‍ കാപു, ഹംഗറിയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകും. ഹംഗേറിയന്‍ ടു ഓര്‍ബിറ്റ് എന്ന ദേശീയ ബഹിരാകാശ പദ്ധതി വഴിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. രാജ്യത്തെ യുവതലമുറയ്ക്ക് ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ പ്രചോദനമാകാന്‍ ഈ ദൗത്യത്തിന് കഴിയും.

Tags:    

Similar News