ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനും പെരുമാറ്റദൂഷ്യത്തിനും മാര്‍ച്ചില്‍ പിരിച്ചുവിട്ടു; അതിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു; ബബിലു ശങ്കറിനെതിരെ വീണ്ടും കേസ്; സൈബര്‍ പോലീസ് പരിശോധനകളില്‍

Update: 2025-10-18 02:09 GMT

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ബിഎംഎസ് കര്‍മചാരി സംഘം പ്രസിഡന്റായ ബബിലു ശങ്കറിനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തത് തെളിവുകള്‍ എല്ലാം എതിരായ സാഹചര്യത്തില്‍. മുമ്പ് പലപ്പോഴും ബബിലുവിനെതിരെ പരാതി വരുമ്പോഴും നടപടികള്‍ എടുക്കാന്‍ പോലീസ് മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് നടപടികളിലേക്ക് കടക്കുകയാണ്. ശബരിമലയ്‌ക്കൊപ്പം ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിലെ ഈ കേസും ചര്‍ച്ചകളില്‍ എത്തുകയാണ്.

മതവിഭാഗത്തെ അപമാനിച്ചതിനും ക്ഷേത്രത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തിയതിനും ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) സെക്ഷന്‍ 298, 299 വകുപ്പ് പ്രകാരമാണ് കേസ്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷിന്റെ പരാതിയിലാണ് നടപടി. തുടര്‍നടപടിക്കായി കേസ് സൈബര്‍ പൊലീസിന് കൈമാറി. ക്ഷേത്രത്തിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന ബബിലു ശങ്കറിനെ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനും പെരുമാറ്റദൂഷ്യത്തിനും മാര്‍ച്ചില്‍ പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം ക്ഷേത്രത്തിനെതിരെ ഇയാള്‍ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തുകയാണ്.

പത്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരെന്ന ഫോണില്‍ വിളിച്ചുവരുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. 2016ലാണ് മോഹന്‍കുമാര്‍ എന്നയാളെ തൈക്കാടുവച്ച് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം മോഹന്‍കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറെ ബിഎംഎസ് നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് കേസും 2024ല്‍ എടുത്തിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ കയറിയായിരുന്നു അന്ന് ഭീഷണി. പോലീസ് എഫ് ഐ ആറും ഇട്ടു. ക്ഷേത്ര വിശുദ്ധിയ്ക്ക് നിരക്കാത്ത പലതും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ് ഐ ആര്‍. ഈ മാസം ആറിനായിരുന്നു ഭീഷണി. പല വിചിത്രമായ സംഭവങ്ങളും ആ പോലീസ് എഫ് ഐ ആറിലുണ്ടായിരുന്നു.

ആനന്ദും അഞ്ചു പേരും അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി. ബബിലുവിനെതിരെ നീങ്ങിയാല്‍ നിന്റെ വീട്ടില്‍ കയറി കാലും കൈയ്യും അടിച്ചൊടിക്കുമെന്നായിരുന്നു ഭീഷണി. ഇതിനൊപ്പം കരമന ജയന്റെ കാലും അടിച്ചൊടിക്കും എന്നും ഭീഷണിപ്പെടുത്തിയതായി എഫ് ഐ ആര്‍ പറയുന്നു. ആനന്ദ് എന്നാണ് എഫ് ഐ ആര്‍ പ്രകാരം ഒന്നാം പ്രതിയുടെ പേര്. അന്ന് ബി എം എസിന്റെ ജില്ലാ സെക്രട്ടറിയാണ് ആനന്ദ്. ക്ഷേത്ര ജീവനക്കാരനല്ല ആനന്ദ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ജീവനക്കാരനായിരുന്നു അന്ന് ബബ്‌ലു ശങ്കര്‍. ഇയാള്‍ക്ക് വേണ്ടിയാണ് ആനന്ദിന്റെ ഭീഷണി. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനയാണ് ബിഎംഎസ്. ആര്‍ എസ് എസിലൂടെ വളര്‍ന്ന് ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായ നേതാവാണ് കരമന ജയന്‍. കരമന ജയന്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രതിനിധി. അതായത് ബബ് ലു ശങ്കറിന് വേണ്ടി പരിവാര്‍ പ്രസ്ഥാനത്തില്‍ തന്നെയുള്ള കരമന ജയന്റെ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ബിഎംഎസ് നേതാവ് എന്നായിരുന്നു ആരോപണം.

അന്ന് ബബിലു ശങ്കര്‍ കുറച്ചുകാലമായി ജോലിക്ക് കയറുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുമുണ്ടായിരുന്നു. പിന്നീടാണ് പിരിച്ചു വിട്ടത്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജോലി കിട്ടിയ വ്യക്തിയാണ് ബബിലു ശങ്കര്‍. ക്ലര്‍ക്കായിട്ടാണ് ജോലി കിട്ടിയത്. എന്നാല്‍ പി ആര്‍ ഒ ജോലി മാത്രമേ ചെയ്യുള്ളൂവെന്നാണ് ബബ് ലുവിന്റെ നിലപാട്. ഇതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചത്. പക്ഷേ അതൊന്നും ഗുണകരമായി മാറിയില്ല. പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയ സംഭവത്തില്‍ അടക്കം ഈ പേര് ചര്‍ച്ചകളില്‍ എത്തിയിരുന്നു.

Tags:    

Similar News