ട്വന്റി20 ലോകകപ്പ് കിരീടം നേടിയ രോഹിതിനും സംഘത്തിനും മുംബൈയില്‍ ഒരുക്കിയത് ഇതിലും വലിയ വിക്ടറി പരേഡ്; മഹാനഗരത്തില്‍ എത്തിയത് ലക്ഷങ്ങള്‍; ചിന്നസ്വാമിയിലേത് ഗുരുതര സുരക്ഷ വീഴ്ച; മൂന്ന് ലക്ഷം പേര്‍ക്ക് 5,000 പൊലീസ് മാത്രം; ആര്‍സിബിയുടെ കന്നിക്കിരീടനേട്ടം കണ്ണീരില്‍ മുക്കിയതാര്? മരിച്ച 11പേരില്‍ മലയാളിയും; ദുരന്തത്തിനിടെ 'ആഘോഷം' വിവാദത്തില്‍

ആര്‍സിബിയുടെ കന്നിക്കിരീടനേട്ടം കണ്ണീരില്‍ മുക്കിയതാര്?

Update: 2025-06-04 17:35 GMT

ബംഗളുരു: പതിനെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതിന്റെ വിജയ മധുരം നിമിഷങ്ങള്‍ക്കുള്ളില്‍ സങ്കടകടലായി മാറുന്ന കാഴ്ചയ്ക്കാണ് ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരം സാക്ഷിയായത്. മുന്‍പ് മൂന്നു തവണ ഫൈനല്‍ കളിച്ചപ്പോഴും നഷ്ടമായ വിജയം വിരാട് കോലിക്കു വേണ്ടി ആര്‍സിബി നേടിയപ്പോള്‍ ആരാധകര്‍ എല്ലാം മറന്ന് അത് ആഘോഷിക്കാനായിരുന്നു ബംഗളുരു നഗരത്തില്‍ തടിച്ചുകൂടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കിപ്പുറം അവരെ കാത്തിരുന്നത് രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ ദുരന്ത വാര്‍ത്തകളിലൊന്നിനാണ്.

കൃത്യമായ ആസൂത്രണമില്ലായ്മയാണ് വന്‍ ദുരന്തത്തിലേക്കു തള്ളിവിട്ടതെന്നു വ്യക്തം. ദുരന്തത്തെച്ചൊല്ലി രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് രംഗത്ത് വന്നുകഴിഞ്ഞു. അപകടത്തില്‍ മജിസ്റ്റീരിയല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും ധനസഹായം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പതിനെട്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ സ്വപ്‌നസാക്ഷാത്കാരമായി ആര്‍സിബിക്ക് കിട്ടിയ ഐപിഎല്‍ കിരീടം ആരാണ് കണ്ണീരില്‍ മുക്കിയതെന്ന ചോദ്യം ബാക്കിയാവുകയാണ്.

ഇന്നലെ അര്‍ധ രാത്രിയോടെയാണ് അഹമ്മദാബാദില്‍ ആര്‍സിബി ഐപിഎല്‍ കിരീടം ഉറപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബെംഗളൂരു നഗരത്തില്‍ ടീമിനെ എത്തിച്ച ഫ്രാഞ്ചൈസി, അന്നു തന്നെ സ്വീകരണവും വന്‍ ആഘോഷ പരിപാടികളും നടത്താനും തിടുക്കം കാട്ടി. അവസാന നിമിഷമാണ് വിധാന്‍ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ ടീമിന്റെ വിക്ടറി പരേഡിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. പക്ഷേ അതിനും മണിക്കൂറുകള്‍ മുന്‍പു തന്നെ നഗരത്തിലേക്ക് ആരാധകരുടെ ഒഴുക്കു തുടങ്ങിയിരുന്നു.

രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ ആരാധകര്‍ ബുധനാഴ്ച ബെംഗളൂരു നഗരത്തിലും ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുമായി തടിച്ചുകൂടിയതായാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇവരെ നിയന്ത്രിക്കാന്‍ നഗരത്തിലുണ്ടായിരുന്നത് അയ്യായിരത്തോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം. ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രം സ്റ്റേഡിയത്തില്‍ പ്രവേശനമെന്ന് ക്ലബ്ബ് നേരത്തേ തന്നെ അറിയിച്ചിരുന്നു. പക്ഷേ ടിക്കറ്റില്ലാതിരുന്നിട്ടും സ്റ്റേഡിയത്തില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയിലായിരുന്നു ബഹുഭൂരിപക്ഷം ആരാധകരും ചിന്നസ്വാമിയിലെത്തിയത്. സ്റ്റേഡിയം ഗേറ്റുകളില്‍ ആരാധകര്‍ ഉന്തും തള്ളും സൃഷ്ടിച്ചതോടെ പലപ്പോഴും പൊലീസിന് ലാത്തിവീശേണ്ടിവന്നു. മഴ കൂടിയെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

വിക്ടറി പരേഡ് തീരുമാനിച്ചിരുന്ന റോഡുകള്‍ക്ക് ഇരുവശങ്ങളിലും ആരാധകര്‍ തിക്കിത്തിരക്കി. താഴെവീണവര്‍ ചവിട്ടേറ്റ് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടിയതോടെ ആരാധകര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് വലിയ ജനക്കൂട്ടത്തെ നീക്കേണ്ടതും വെല്ലുവിളിയായി. ഐപിഎലില്‍ കിരീട ജേതാക്കളായ ടീമുകള്‍ എത്രയോ തവണ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ സുരക്ഷാ പ്രശ്‌നങ്ങളും അപകടവും സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

2024 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് വിജയിച്ചപ്പോള്‍ ഇതിലും വലിയ 'വിക്ടറി പരേഡിന്' മുംബൈ നഗരം സാക്ഷിയായിട്ടുണ്ട്. അന്ന് രോഹിത് ശര്‍മയും സംഘവും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വീഥിയിലൂടെ ഇതിലും വലിയ ആഘോഷപരിപാടിയുമായി അനായാസം മുന്നോട്ടുപോയി. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ കാണാന്‍ ലക്ഷങ്ങളാണ് അന്ന് മുംബൈ നഗരത്തിലേക്ക് ഇരച്ചെത്തിയത്. അന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിരുന്നില്ല.

ബംഗളുരുവില്‍ അപകടമുണ്ടായതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ വിക്ടറി പരേഡ് റദ്ദാക്കുകയാണ് സംഘാടകര്‍ ആദ്യം ചെയതത്. ടീമിന്റെ ബസില്‍ താരങ്ങളെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയി. താരങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം. സ്റ്റേഡിയത്തിനു പുറത്തെ സാഹചര്യങ്ങളെക്കുറിച്ച് സംഘാടകര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ തന്നെ വ്യക്തമാക്കിയതോടെ, വരും ദിവസങ്ങളില്‍ ഫ്രാഞ്ചൈസി ഉത്തരം പറയേണ്ടിവരുമെന്നുറപ്പ്.

കെസിഎ വാശിപിടിച്ചു

ആര്‍സിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകര്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാന്‍ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസില്‍ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. എന്നാല്‍ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പൊലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. പരേഡ് ഉണ്ടാവില്ലെന്നു പൊലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആര്‍സിബിയും അറിയിച്ചു. പരേഡ് കാണാന്‍ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോള്‍, അവിടെ വിന്യസിച്ചിരുന്ന 5000 പൊലീസുകാര്‍ക്ക് സ്ഥിതി നിയന്ത്രിക്കാനാകാതെ വന്നു. പൊലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇതിനു കാരണമായതെന്നു വിമര്‍ശനമുയരുന്നുണ്ട്.

കര്‍ണാടക സര്‍ക്കാര്‍ വിധാന്‍ സൗധയില്‍ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. അതിനുശേഷം ടീം തുറന്ന ബസില്‍ സ്റ്റേഡിയത്തിലേക്ക് വരുമെന്നായിരുന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അറിയിപ്പ്. സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊലീസ് ഇതിനെ എതിര്‍ത്തെങ്കിലും പരിപാടി നടത്താനായിരുന്നു അസോസിയേഷന്റെ തീരുമാനം. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വിധാന്‍സൗധയിലെ പരിപാടി വേഗം അവസാനിപ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി. അപ്പോഴേക്കും സ്റ്റേഡിയത്തിലെ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചു. സ്റ്റേഡിയത്തിന് അകത്തേക്ക് കയറാന്‍ പ്രവേശന കവാടങ്ങളില്‍ ഉന്തും തള്ളുമുണ്ടായി. പാസുള്ളവര്‍ക്കായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഒരു ഗേറ്റിലൂടെ മാത്രമാണ് ആളുകളെ അകത്തേക്കു കടത്തിയതെന്നാണു വിവരം. ഇതും തിരക്കിനു കാരണമായി.

ടീമിനെ കാണാന്‍ സ്റ്റേഡിയത്തിനു സമീപത്തെ മരങ്ങളിലും വാഹനങ്ങള്‍ക്കു മുകളിലും ആളുകള്‍ കയറി. തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് പണിപ്പെട്ടു. അതിനിടെ നിലത്തുവീണവര്‍ക്ക് തിരക്കില്‍ എഴുന്നേല്‍ക്കാനായില്ല. അവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ചവിട്ടേറ്റു. നിലവിളിയുയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടാന്‍ ശ്രമിച്ചത് കൂടുതല്‍ തിരക്കിനു കാരണമായി. പൊലീസുകാര്‍ കഴിയുന്നത്ര ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. ഏഴു പേര്‍ മരിച്ചെന്നാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചു. മരണവാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ടീമിന്റെ സ്റ്റേഡിയത്തിലെ പരിപാടികള്‍ റദ്ദാക്കി. അപ്പോഴേക്കും സ്റ്റേഡിയത്തില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചവര്‍ തിരക്കുകൂട്ടി. ആളുകള്‍ കൂട്ടത്തോടെ തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്കും ബസ് സ്റ്റേഷനിലേക്കും എത്തിയതോടെ അവിടെയും ഉന്തും തള്ളുമായി.

മരിച്ചതില്‍ മലയാളിയും

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നതായി വിവരം. കണ്ണൂര്‍ സ്വദേശി ശിവ്‌ലിംഗ് ആണ് മരിച്ചത്. 17 വയസുകാരനാണ്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ 11 പേരാണ് മരിച്ചത്.

അപകടത്തില്‍ മജിസ്റ്റീരിയല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിനിടെയും ആഘോഷം തുടര്‍ന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരു തരത്തിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ദുരന്തത്തിന് കാരണം ആളുകള്‍ ഇടിച്ച് കയറിയതാണെന്നും സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഗേറ്റുകളിലൂടെ ആളുകള്‍ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേത്. ചില ഗേറ്റുകള്‍ ആളുകള്‍ തകര്‍ത്തുവെന്നും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

35,000 പേര്‍ക്ക് മാത്രം ഇരിക്കാനാകുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് 3 ലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാനസൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു, അവിടെ ദുരന്തമുണ്ടായില്ല. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് ചോദിച്ച സിദ്ധരാമയ്യ, അതിലൊന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ല, അവിടെയല്ല ദുരന്തമുണ്ടായത്. ബെംഗളൂരു നഗരത്തില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News