ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ കടലിന്റെ അടിത്തട്ടിലേക്ക്; ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവിക ഉപരോധം തുടങ്ങി; എല്ലാ കപ്പലുകളും തടയും; അമേരിക്കയെ മരണച്ചുഴിയില്‍ വീഴ്ത്തുമെന്ന് ഇറാന്റെ വെല്ലുവിളി; എണ്ണവില ബാരലിന് 100 ഡോളറിലേക്ക്; ലോകവിപണിയില്‍ ആശങ്ക

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ നാവിക ഉപരോധം തുടങ്ങി;

Update: 2026-04-13 15:32 GMT

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ആഗോള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ അത്യന്തം വഷളാകുന്നു. ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായകമായ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ, ട്രംപ് പ്രഖ്യാപിച്ചത് പോലെ ഇറാന് മേല്‍ സമ്പൂര്‍ണ്ണ നാവിക ഉപരോധം ആരംഭിച്ചതോടെ, പശ്ചിമേഷ്യ വീണ്ടും കത്തുകയാണ്.

നയതന്ത്ര ചര്‍ച്ചകള്‍, കുറഞ്ഞപക്ഷം ഇപ്പോഴത്തേക്കെങ്കിലും വഴിമുട്ടിയിരിക്കുകയാണ്. ശനിയാഴ്ച ഇറാനുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന്, ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ട ചുമതല പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. എന്നാല്‍, അദ്ദേഹം അധികനേരം കാത്തിരുന്നില്ല.

ഞായറാഴ്ച 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച തുടര്‍ച്ചയായ പോസ്റ്റുകളിലൂടെ, ചര്‍ച്ചകളില്‍ നിന്ന് നേരിട്ടുള്ള നടപടികളിലേക്ക് രാജ്യം മാറുന്നതായി ട്രംപ് വെളിപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തേക്ക് പോകുന്നതോ ആയ കപ്പലുകളെ ലക്ഷ്യമിട്ട് യുഎസ് നാവിക ഉപരോധവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കുറിച്ചു. 'നിയമവിരുദ്ധമായി ടോള്‍ നല്‍കുന്ന ആര്‍ക്കും അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികളില്‍ സുരക്ഷിതമായ യാത്ര അനുവദിക്കില്ല,' അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനമനുസരിച്ച്, ഇടി സമയം (ET) രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 7:30) ഉപരോധം പ്രാബല്യത്തില്‍ വന്നു.

സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്കായി പാതകള്‍ തുറന്നിടുന്നതിനായി ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് സൈന്യം മൈനുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും ഉചിതമായ നിമിഷത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് ഉപരോധം എല്ലാ കപ്പലുകള്‍ക്കും ബാധകം: മുന്നറിയിപ്പുമായി അമേരിക്ക

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകള്‍ക്കും ബാധകമായിരിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു. അറേബ്യന്‍ ഉള്‍ക്കടലിലെയും ഒമാന്‍ ഉള്‍ക്കടലിലെയും ഉള്‍പ്പെടെ ഇറാനിയന്‍ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഉപയോഗിക്കുന്ന 'എല്ലാ രാജ്യങ്ങളിലെയും കപ്പലുകള്‍ക്കെതിരെയും പക്ഷപാതമില്ലാതെ ഉപരോധം നടപ്പിലാക്കും' എന്ന് സെന്റകോം പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്ന കപ്പലുകള്‍ തടയപ്പെടുകയോ പിടിച്ചെടുക്കുകയോ ചെയ്‌തേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നല്‍കി: 'ഇറാനിയന്‍ നാവികസേന കടലിന്റെ അടിത്തട്ടില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട നിലയിലാണ് - ആകെ 158 കപ്പലുകള്‍. അവരുടെ 'ഫാസ്റ്റ് അറ്റാക്ക് ഷിപ്പുകള്‍' എന്ന് വിളിക്കപ്പെടുന്ന ചെറിയ എണ്ണം കപ്പലുകളെ മാത്രമാണ് ഞങ്ങള്‍ ആക്രമിക്കാത്തത്, കാരണം അവ വലിയൊരു ഭീഷണിയായി ഞങ്ങള്‍ കണക്കാക്കിയിരുന്നില്ല. ഒരു മുന്നറിയിപ്പ് കൂടി: ഇതില്‍ ഏതെങ്കിലും കപ്പലുകള്‍ ഞങ്ങളുടെ ഉപരോധത്തിന് സമീപമെത്തിയാല്‍, സമുദ്രത്തിലെ ലഹരി മാഫിയ ബോട്ടുകള്‍ക്കെതിരെ ഞങ്ങള്‍ ഉപയോഗിക്കുന്ന അതേ രീതിയിലുള്ള ആക്രമണത്തിലൂടെ അവയെ ഉടനടി ഇല്ലാതാക്കും. അത് അതിവേഗത്തിലുള്ളതും അതിക്രൂരവുമായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ ഇസ്ലാമാബാദില്‍ നടന്ന ഏകദേശം 20 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ഉപരോധം. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ വിസമ്മതിച്ചതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ ശ്രമിക്കുന്നുണ്ട്. 'നമ്മള്‍ പൂര്‍ണ്ണമായ ഒരു സ്തംഭനാവസ്ഥയിലല്ല. വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ല. ഇരുപക്ഷവും വിലപേശുകയാണ്. ഇതൊരു ചന്ത (bazaar) പോലെയാണ്,' ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രാദേശിക സ്രോതസ്സ് 'ആക്‌സിയോസിനോട്' (Axios) പറഞ്ഞു.

ആണവ വിഷയത്തിന് അപ്പുറത്തേക്കും തര്‍ക്കങ്ങള്‍ നീളുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ നിയന്ത്രണം, ലെബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതികള്‍ക്കും അവര്‍ നല്‍കുന്ന പിന്തുണ എന്നിവയും തര്‍ക്കവിഷയങ്ങളാണ്. യുറേനിയം സമ്പുഷ്ടീകരണ പരിധി, ഇറാന്റെ പക്കലുള്ള നിലവിലെ ശേഖരം, ഉപരോധങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഇറാന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എന്നിവയെച്ചൊല്ലിയുള്ള ഭിന്നതകളും ഇരുപക്ഷത്തെയും ഒരു കരാറിലെത്തുന്നതില്‍ നിന്ന് തടയുന്നു.

എണ്ണവില ബാരലിന് 100 ഡോളറിലേക്ക്; ലോകവിപണിയില്‍ ആശങ്ക

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തിന്റെ ആഘാതം വിപണിയില്‍ പ്രകടമായിത്തുടങ്ങി. എണ്ണവില വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ദ്ധിച്ചതോടെ ആഗോള വിപണികള്‍ സമ്മര്‍ദ്ദത്തിലാണ്. ഫെബ്രുവരിയില്‍ സംഘര്‍ഷം രൂക്ഷമായത് മുതല്‍ ഈ സുപ്രധാന ജലപാതയിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം തന്ത്രപരവും രാഷ്ട്രീയവുമായ വലിയ റിസ്‌കുകള്‍ നിറഞ്ഞതാണ്. സമീപകാലത്ത് നടന്ന ഒരു സി.ബി.എസ് (CBS) പോള്‍ പ്രകാരം 59 ശതമാനം അമേരിക്കക്കാരും ഈ സംഘര്‍ഷം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് വിശ്വസിക്കുന്നു. എങ്കിലും പ്രസിഡന്റ് ട്രംപ് ശുഭാപ്തിവിശ്വാസത്തിലാണ്. ഇറാന്‍ ഒടുവില്‍ അമേരിക്കയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നും, താല്‍ക്കാലികമായുണ്ടായേക്കാവുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുണ്ടെന്നും അദ്ദേഹം ഫേക്്‌സ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, കടലിടുക്ക് ഇപ്പോഴും തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) അറിയിച്ചു. യുഎസ് സൈന്യത്തിന്റെയോ സഖ്യകക്ഷികളുടെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു 'തെറ്റായ' നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. 'ശത്രുവിന്റെ ഏതൊരു പിഴവും അവരെ ഈ കടലിടുക്കിലെ മരണച്ചുഴികളില്‍ അകപ്പെടുത്തും,' ഐആര്‍ജിസി നേവി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയുടെ നടപടികള്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെ ഇറാനിയന്‍ നേതാക്കള്‍ പരിഹസിക്കുകയും ചെയ്തു. വൈറ്റ് ഹൗസിന് സമീപമുള്ള പെട്രോള്‍ വിലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് അമേരിക്കന്‍ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് സംസാരിച്ചു. നിലവിലെ പെട്രോള്‍ വില പിന്നീട് ഒരു ഭാഗ്യമായി തോന്നിയേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

'ഇപ്പോഴത്തെ പെട്രോള്‍ വില ആസ്വദിച്ചു കൊള്ളൂ,' അദ്ദേഹം കുറിച്ചു. സംഘര്‍ഷം വര്‍ദ്ധിച്ചാല്‍ ഒരു ഗാലന് 4-5 ഡോളര്‍ എന്ന നിരക്കിനെ അമേരിക്കന്‍ പൗരന്മാര്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാഷിംഗ്ടണിന് മുന്നിലുള്ള പ്രതിസന്ധി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഉപരോധം ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാം, എന്നാല്‍ ഇത് ആഗോള വിപണികളെ അസ്ഥിരപ്പെടുത്താനും അമേരിക്കയെ ഒരു നീണ്ട സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കാനും സാധ്യതയുണ്ട്. ആണവ സമ്പുഷ്ടീകരണ വിഷയത്തിലോ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലോ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ഇതിന് കാരണം.

Tags:    

Similar News