ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങള്‍ വിറ്റു; കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രവും; പട്ടാളം ലേലം ചെയ്‌തെന്ന പേരില്‍ കടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച് ഭൂട്ടാനിലെത്തിച്ച് കാറുകള്‍; അന്വേഷണം വഴിത്തിരിവില്‍

Update: 2025-09-29 01:17 GMT


ഭൂട്ടാന്‍, വാഹനം, കാര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, മാഫിയ

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹി മാഫിയയെ പൂട്ടാന്‍ കസ്റ്റംസ്. കോയമ്പത്തൂരിനൊപ്പം ഡല്‍ഹിയിലും വന്‍ സംഘമുണ്ടെന്ന് കസ്റ്റംസ് തിരിച്ചറിയുന്നു. കുണ്ടന്നൂരില്‍നിന്ന് ഫസ്റ്റ് ഓണര്‍ ഭൂട്ടാന്‍ ലാന്‍ഡ് ക്രൂസര്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിലവിലെ വാഹന ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. നികുതിവെട്ടിച്ച് ഭൂട്ടാനില്‍നിന്നു കേരളത്തിലേക്ക് അനധികൃതമായി വാഹനം കടത്തുന്നതിനു പിന്നില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണു കണ്ടെത്തല്‍.

ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങള്‍ വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് പുതിയ വിവരം. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്‌തെന്ന പേരില്‍ കടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച് ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് വാഹനക്കടത്തുകാരുടെ കേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് വില്‍പ്പനയ്ക്ക് ഇടനില നില്‍ക്കുന്ന ഡല്‍ഹി മാഫിയയും വരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലില്‍ മാഹിനില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും വാഹനത്തിന്റെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുമാണ് വീണ്ടും ചോദ്യം ചെയ്യല്‍. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഇടനില സംഘത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാഹിന്‍ അന്‍സാരിയില്‍നിന്നു ഡല്‍ഹിയിലെ ഇടനിലക്കാരെക്കുറിച്ചുള്ള വിവരം കസ്റ്റംസിനു ലഭിച്ചിട്ടുള്ളത്. ഈ രണ്ടു സംഘങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പരിശോധിക്കും.

ഡല്‍ഹിയില്‍നിന്നുള്ള സംഘം വഴി കേരളത്തിലേക്കു കൂടുതല്‍ വാഹനങ്ങള്‍ എത്തിയിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരായി മറ്റ് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നീ കാര്യങ്ങളിലടക്കം കസ്റ്റംസ് മാഹിനില്‍നിന്നു വിവരം തേടും. അരുണാചല്‍ പ്രദേശിലെ നംഷായി ആര്‍ടിഒ ഓഫീസിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തേക്ക് അനധികൃതമായി എത്തിയ മറ്റു വാഹനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു കടത്തിയതിലും കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇരുന്നൂറോളം വാഹനങ്ങള്‍ നികുതിവെട്ടിച്ച് എത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതില്‍ 39 വാഹനങ്ങള്‍ മാത്രമാണ് ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കണ്ടെത്താനായിട്ടുള്ളത്. ഡല്‍ഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്കായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കും. ഡല്‍ഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരുണ്ടോ എന്നതിലടക്കം മാഹിനില്‍ നിന്ന് വിവരം തേടും. വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹന്‍ സൈറ്റിലടക്കം ക്രമക്കേട് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.

അതിനിടെ,വണ്ടികള്‍ ആറുമാസം കഴിഞ്ഞിട്ടും സ്വന്തം പേരിലേക്ക് മാറ്റാത്തവരെയും കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് കഴിഞ്ഞ ചൊവ്വാഴ്ച ഓപ്പറേഷന്‍ നുംഖൂറെന്ന പേരില്‍ രാജ്യവ്യാപക റെയ്ഡ് നടത്തിയത്. നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കഴിഞ്ഞദിവസം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

Similar News