വന്ധ്യത ചികിത്സാ മെഡിക്കല്‍ ക്യാമ്പില്‍ 100% വിജയം വാഗ്ദാനം ചെയ്ത് ഫീസായി വാങ്ങിയത് 2.40ലക്ഷം; പണം കിട്ടിയപ്പോള്‍ ചികില്‍സ വിജയിക്കുമോ എന്ന് സംശയം; പിന്നീടും 40000രൂപ വാങ്ങി; എറണാകുളത്തെ ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ വിധി; 2.66 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

Update: 2025-07-04 13:33 GMT

കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികള്‍ക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാന്‍ സഹായിക്കുന്ന ചികിത്സ നടത്താമെന്നും, അത് 100 % വിജയമായിരിക്കുമെന്നും വാഗ്ദാനം ചെയ്ത് വന്‍ തുക കൈപ്പറ്റി കമ്പളിപ്പിച്ചുവെന്ന പരാതിയില്‍ 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

വന്ധ്യത ചികിത്സക്ക് എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് 100% വിജയം വാഗ്ദാനം ചെയ്യുകയും അഡ്വാന്‍സായി 1000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ ഫീ ഇനത്തില്‍ ദമ്പതിമാരില്‍ നിന്നും വാങ്ങി. പണം മുഴുവന്‍ വാങ്ങിയതിനു ശേഷം ഐവിഎഫ് വിജയിക്കുക എന്നത് സംശയാസ്പദമാണ് എന്ന് പറയുകയും കൂടുതല്‍ പരിശോധനക്കായി 40000 രൂപ അധികമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ആ തുകയും നല്‍കി.

തുടര്‍ന്നാണ് ഇവര്‍ വെറും മാര്‍ക്കറ്റിംഗ് ഏജന്റ്മാര്‍ മാത്രമാണെന്ന് ഇവരുടെ വാഗ്ദാനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നും പരാതിക്കാരിക്ക് ബോധ്യപ്പെട്ടു. വാങ്ങിയ തുക തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും അത് നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എറണാകുളത്തെ ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

'വാഗ്ദാനം ചെയ്ത സേവനം നല്‍കിയില്ല എന്ന് മാത്രമല്ല 100% വിജയം വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതിരിക്കുകയും ചെയ്തിനാല്‍ സാമ്പത്തിക നഷ്ടവും മന:ക്ലേശവും ഇതുമൂലം പരാതിക്കാരിക്കുണ്ടായി. ആരോഗ്യരംഗത്തെ അനാരോഗ്യകരവും അധാര്‍മികവുമായ വ്യാപാര രീതിയാണിത്. ഇത്തരം ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

പരാതിക്കാരി നല്‍കിയ രണ്ട് ലക്ഷത്തി നാല്പത്തി ഒന്നായിരം രൂപ എതിര്‍കക്ഷി തിരിച്ചു നല്‍കണം, കൂടാതെ കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 25,000 രൂപയും 30 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്നും എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ഫിലിപ്പ്.ടി.വര്‍ഗീസ് കോടതിയില്‍ ഹാജരായി.

Similar News