'പണത്തിനും പ്രശസ്തിക്കും വേണ്ടി ഓന്‍ലെറിനെ 'ഉപേക്ഷിച്ചു'; മറ്റൊരാളുമായി പ്രണയത്തില്‍; ഭര്‍ത്താവിന് ജീവനാംശം കൊടുക്കണം; ഇതാ മേരി കോമിന്റെ പുതിയ ഭര്‍ത്താവ്'; ബോക്സിങ്ങില്‍ ഒളിമ്പിക്സിലടക്കം രാജ്യത്തിന് നേട്ടങ്ങള്‍ സമ്മാനിച്ച മേരി കോമിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം; ഹിതേഷുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് വിമര്‍ശനങ്ങള്‍

മേരി കോമിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

Update: 2025-04-11 07:42 GMT

ഇംഫാല്‍: ബോക്‌സിംഗ് ഇതിഹാസം മേരികോം വിവാഹമോചനത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പത്മവിഭൂഷണ്‍ ജേതാവായ താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ രൂക്ഷമായ വിമര്‍ശനം. ഭര്‍ത്താവ് ഓന്‍ലെര്‍ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്‌ലോറുമായി താരം ഏറെ നാളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2022-ലെ മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓന്‍ലെര്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 20 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ താരം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. മേരി കോമിനെതിരെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണാം.

2012-ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്സിലാണ് മേരി കോം ബോക്സിങ്ങില്‍ വെങ്കലമെഡല്‍ നേടി ചരിത്രം രചിച്ചത്. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിക്കൊണ്ട് റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു ഈ മണിപ്പുര്‍കാരി. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ മേരി കോമിന് പത്മവിഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. ജന്മനാട്ടിനായി ഇത്രയെല്ലാം നേട്ടങ്ങള്‍ കൊയ്തെടുത്ത മേരികോം ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്.

2022-ലെ മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓന്‍ലെര്‍ പരാജയപ്പെട്ടിരുന്നു. പ്രചരണത്തിനും മറ്റുമായി മേരികോം മൂന്നു കോടിയോളം രൂപ ചെലവഴിച്ചിരുന്നു. ഓന്‍ലെറിന്റെ തിരഞ്ഞെടുപ്പ് പരാജയം ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് സൂചന. ചെറിയ പ്രശ്‌നങ്ങള്‍ ഇതോടെ വലുതാവുകയായിരുന്നു. ഓന്‍ലെറിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരെ താത്പ്പര്യമുണ്ടായിരുന്നില്ല. മേരി കോമിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്.

മണിപ്പൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മത്സരിക്കരുത് നന്നാവില്ലെന്ന് ഓന്‍ലെര്‍ പറഞ്ഞിരുന്നെങ്കിലും മേരി വഴങ്ങിയിരുന്നില്ല. അതേസമയം മേരി മറ്റൊരു ബോക്‌സിംഗ് താരത്തിന്റെ ഭര്‍ത്താവും ബിസിനസ് പാര്‍ട്ണറുമായ യുവാവമായി ഡേറ്റിംഗിലെന്നാണ് വിവരം. ഇതാണ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആരോപണങ്ങളുണ്ട്.

ഭര്‍ത്താവ് ഓന്‍ലെറുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയും മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹവുമാണ് സൈബര്‍ ആക്രമണത്തിന് കാരണം. കുറച്ച് കാലമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന മേരി കോമും ഓന്‍ലെറും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ, തന്റെ ബിസിനസ് പങ്കാളിയും മേരി കോം ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണുമായ ഹിതേഷ് ചൗധുരിയുമായി മേരി പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കുകയായിരുന്നു.

എക്സ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ രോഷത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി ഓന്‍ലെറിനെ 'ഉപേക്ഷിച്ചു' എന്നാരോപിച്ച് പലരും മേരിയെ കുറ്റപ്പെടുത്തി. മേരിയും ഹിതേഷുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചത് 'ഇതാ മേരി കോമിന്റെ പുതിയ ഭര്‍ത്താവ്' എന്നാണ്. 'പുതിയതല്ല, രണ്ടാം ഭര്‍ത്താവാണ് ഇത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഓന്‍ലെറുമായി പിരിഞ്ഞതിന് ഗോള്‍ഡ് ഡിഗ്ഗര്‍, ഹോം റെക്കര്‍ തുടങ്ങി ഒട്ടേറെ അധിക്ഷേപ വാക്കുകളാണ് മേരി കോമിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. മേരി കോമിന്റെ ബോക്‌സിങ് കരിയറിന് വേണ്ടി തന്റെ ഫുട്‌ബോള്‍ കരിയര്‍ പോലും ഓന്‍ലെര്‍ ഉപേക്ഷിച്ചുവെന്നും 20 വര്‍ഷമായി നാല് കുട്ടികളെ നോക്കിവളര്‍ത്തുകയും മേരിയെ പിന്തുണയ്ക്കുകയും ചെയ്ത ഭര്‍ത്താവിനെ പണവും പ്രതാവും ലഭിച്ചപ്പോള്‍ മേരി ഉപേക്ഷിച്ചുവെന്നും ചിലര്‍ എക്‌സില്‍ കുറിച്ചു. മേരി കോമിനോടുള്ള എല്ലാ ബഹുമാനവും ഇതോടെ ഇല്ലാതായെന്നാണ് മറ്റൊരു കമന്റ്.

വിവാഹമോചനമാണ് വിഷയമെന്നതിനാല്‍ തന്നെ ജീവനാംശവും ചര്‍ച്ചകളില്‍ സജീവമാണ്. ഉയര്‍ന്ന വരുമാനമുള്ള ആളായതിനാല്‍ മേരി കോം ഓന്‍ലെറിന് ജീവനാംശം നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് ജീവനാംശം കിട്ടുമോ, അദ്ദേഹം അതിന് അവകാശം ഉന്നയിക്കണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം വിവാഹമോചന വാര്‍ത്തയെ കുറിച്ചും മേരിയും ഹിതേഷുമായുള്ള ബന്ധത്തെ കുറിച്ചും മേരി കോമോ, ഓന്‍ലെറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹമോചനത്തെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടും ഹിതേഷുമായി ബന്ധമുണ്ടെന്ന കിംവദന്തിയുമാണ് മേരി കോമിനെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണത്തിന് കാരണം.

മേരി നാലു കുട്ടികളുമായി ഫരീദബാദിലേക്ക് താമസം മാറിയിട്ടുണ്ട്. ഓന്‍ലെര്‍ ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. പുതിയ ബിസിനസ് പങ്കാളി എന്ന നിലയില്‍ ഹിതേഷ് ചൗധരി എന്നയാളെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി. കുംഭ മേളയില്‍ ഉള്‍പ്പടെ നിരവധി തവണ ഇവരെ ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. മേരി കോം ഫൗണ്ടേഷന്റെ ചെയര്‍മാനുമാണ് ഇയാള്‍.

മേരികോം ഓന്‍ലെറും 2000ലാണ് പ്രണയം തുടങ്ങുന്നത് 2007 ല്‍ വിവാഹിതരുമായി. ഫുട്‌ബോളറായിരുന്നെങ്കിലും മേരികോമിനായി തന്റെ കരിയറില്‍ ത്യാഗം ചെയ്യുകയായിരുന്നു ഓന്‍ലെര്‍. മേരിയുടെ വിജയങ്ങളില്‍ പിന്‍നിരയില്‍ നിന്ന് കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതല വഹിച്ചതും ഓലെറായിരുന്നു. അതേസമയം ഓന്‍ലെറിന് കുട്ടികളെ കാണാനാകുന്നില്ലെന്നും വിവരമുണ്ട്. ഇതില്‍ മാനസികമായി തകര്‍ന്ന നിലയിലാണ് ഓന്‍ലെര്‍.

Tags:    

Similar News