ആ ബ്രിട്ടീഷ് യുദ്ധ വിമാനത്തില്‍ നിന്നും അദാനി വാടക ഇനത്തില്‍ ഈടാക്കുന്നത് വലിയ തുക; ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റിയാല്‍ എയര്‍ ഇന്ത്യയ്ക്കും കോളടിക്കും; അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികത്വവും അറിയാം; ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും മികവ് തെളിയിച്ചു; ആ യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാതെ ബ്രിട്ടീഷ് റോയല്‍ നേവി വലയുന്നു; കോളടിച്ചത് ആര്‍ക്ക്?

Update: 2025-06-20 04:22 GMT

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വിലയേറിയ ആധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നെന്ന് അമേരിക്ക കൊട്ടിഘോഷിച്ച എഫ് -35 ബിയുടെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാതെ ബ്രിട്ടീഷ് റോയല്‍ നേവി വലയുന്നു. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരും സഹായം നല്‍കുന്നുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അഞ്ച് ദിവസമായി യുദ്ധവിമാനം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ബേയില്‍ വിശ്രമത്തിലാണ്. വാടകയായി വലിയ തുക വിമാനത്താവളം ഇടാക്കുന്നുണ്ട്. വിമാനത്തിന്റെ മടക്കം ഇനിയും വൈകുമെന്നാണ് വിവരം. അദാനിയുടെ കീഴില്‍ തിരുവനന്തപുരം വിമാനത്താവളം. അതായത് വിമാനത്താവളത്തില്‍ വിമാനം  കിടക്കുന്നത് അദാനിക്കും ലാഭമാകുകയാണ്. ആധുനിക യുദ്ധവിമാനങ്ങള്‍ക്ക് ഇത്തരം തകരാര്‍ അപൂര്‍വമാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ചതാണ് എഫ്-35 ബി ലൈറ്റ്‌നിങ് 2 . ഇസ്രയേല്‍ സാങ്കേതികവിദ്യകൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച അഞ്ചാം തലമുറയില്‍പ്പെട്ട വിമാനമാണിത്.

തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ചയിലേറെയെടുത്തേക്കും. വിമാനവാഹിനി കപ്പലില്‍നിന്നു കഴിഞ്ഞ ദിവസമെത്തിയ 2 എന്‍ജിനീയര്‍മാര്‍ക്ക് തകരാര്‍ പരിഹരിക്കാനായിട്ടില്ല. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ പേരെത്തും. ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാന്‍ഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു വിമാനം മാറ്റിയേക്കും. അങ്ങനെ വന്നാല്‍ എയര്‍ ഇന്ത്യയ്ക്കും ലാഭമുണ്ടാകും. ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് ഇറക്കിയത്. അമേരിക്കന്‍ നിര്‍മിത വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍നിന്ന് റോയല്‍ നേവി ഉദ്യോഗസ്ഥരും അമേരിക്കയില്‍നിന്നുള്ള വിദഗ്ധ സംഘവും എത്തിയേക്കും.

റോയല്‍ നേവിയുടെ കീഴിലുള്ള എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണിത്. വിമാനം കേരള തീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണങ്ങള്‍ക്കായി കപ്പല്‍ അറബിക്കടലില്‍ തങ്ങുന്നതാണോയെന്നും സംശയിക്കുന്നു. അറബിക്കടലിനുമുകളിലൂടെ പറക്കുന്നതിനിടെ ശനി രാത്രി 10.30നാണ് ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ്-35 ബി അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതോടെ അടിയന്തര ലാന്‍ഡിങ് നടത്തിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ സാങ്കേതിക തകരാറുണ്ടെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ലാന്‍ഡിംഗിനിടെ സാങ്കേതിക തകരാര്‍ എന്ന വിശദീകരണമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചുപറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകള്‍ക്കു കണ്ടെത്തുക അസാധ്യമെന്നാണ് അവകാശവാദം. എന്നാല്‍, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന് വിമാനത്തെ ആകാശത്തുവച്ചുതന്നെ തിരിച്ചറിയാനായി. സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബ്രിട്ടീഷ് പൈലറ്റും രണ്ട് മെക്കാനിക്കല്‍ വിദഗ്ധനും വിമാനത്തിനരികില്‍ മുഴുവന്‍സമയവുമുണ്ട്. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിനായി എത്തിയതാണ് യുദ്ധ വിമാനം എന്നാണ് ഔദ്യോഗികമായി പറയുന്നത്. അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്-35 ബി ലൈറ്റ്നിങ് 2 വിമാനമാണ് തിരുവനന്തപുരത്ത് എത്തിയത്.

എഫ് 35യുടെ വരവ് ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകള്‍ക്കു കണ്ടെത്തുക ഏറെക്കുറെ അസാധ്യമെന്നാണ് അവകാശവാദം. എന്നാല്‍, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിനു വിമാനത്തെ ആകാശത്തുവച്ചു തന്നെ തിരിച്ചറിയാന്‍ സാധിച്ചു. അത്യാധുനിക സ്റ്റെല്‍ത് സംവിധാനമുള്ള വിമാനത്തിന്റെ വരവ് തിരിച്ചറിയാന്‍ സാധിച്ചത് രാജ്യത്തിന്റെ പ്രതിരോധ മികവിന് തെളിവാണ്. മൂന്ന് എന്‍ജിനിയര്‍മാരും ഒരു പൈലറ്റുമടങ്ങിയ ആദ്യ സംഘം ഞായറാഴ്ച പരിശോധനയ്ക്കായി എത്തിയിരുന്നു. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വ്യോമസേനാ എന്‍ജിനിയര്‍മാര്‍ അടങ്ങിയ മറ്റൊരുസംഘം ചൊവ്വാഴ്ച എത്തി. അവര്‍ക്കും പ്രശ്നം കണ്ടെത്താന്‍ കഴിയുന്നില്ല.

അന്താരാഷ്ട്ര നിയമപ്രകാരം അന്യരാജ്യങ്ങളുടെ വിമാനവാഹിനി കപ്പലുകള്‍ അന്താരാഷ്ട്ര കപ്പല്‍ ചാല്‍ വഴി പോകുന്നതില്‍ പ്രശ്നങ്ങള്‍ ഇല്ല. ഈ യാത്രയില്‍ വിമാനവാഹിനികളില്‍നിന്നുകൊണ്ട് യുദ്ധവിമാനങ്ങള്‍ പരിശീലനപ്പറക്കല്‍ നടത്തുന്നതിനും നിയമപ്രശ്നങ്ങളില്ല. എഫ്-35 ബി വിമാനത്തില്‍ മുഴുവന്‍ ഇന്ധനവും നിറച്ചാല്‍ 2000 കിലോ മീറ്ററോളം പറക്കാനാകും. ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും. എന്നാല്‍ പരിശീലനപ്പറക്കലുകളില്‍ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളു. ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്ന്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്.

എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഹീബ്രുവില്‍ അദീര്‍ എന്നാല്‍ കരുത്തന്‍ എന്നര്‍ഥം. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലവില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. പക്ഷേ ഇനിയും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല. ഇതിനിടെയാണ് ഈ വിമാനം ഇന്ത്യയില്‍ അപ്രതീക്ഷിതമായി എത്തുന്നത്.

Tags:    

Similar News