ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നോ? ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്; 'ആരോപണം അടിസ്ഥാനരഹിതം, ഒരു നുഴഞ്ഞുകയറ്റവും നടന്നിട്ടില്ല'; ഗാരോ ഹില്‍സില്‍ കൊലയാളികളില്ലെന്ന് മേഘാലയ പോലീസ്; ടാക്‌സി ഡ്രൈവറെയും സഹായിയെയും പിടിച്ചെന്ന വാദവും പൊളിയുന്നു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത!
ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്
ഷില്ലോങ്: ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന ധാക്ക പോലീസിന്റെ വാദം തള്ളി ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (BSF). ഇന്‍ക്വിലാബ് മഞ്ച നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ മേഘാലയയിലെ ഗാരോ ഹില്‍സ് വഴി അതിര്‍ത്തി കടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിഎസ്എഫ് മേഘാലയ ഐജി ഒ.പി. ഉപാധ്യായ വ്യക്തമാക്കി.
ഹാലുവാഘട്ട് സെക്ടര്‍ വഴി പ്രതികള്‍ അതിര്‍ത്തി കടന്നുവെന്ന ബംഗ്ലാദേശ് പോലീസിന്റെ വാദത്തിന് യാതൊരു തെളിവുമില്ലെന്ന് ബിഎസ്എഫ് അറിയിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടന്നതായി ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. ബംഗ്ലാദേശിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള നിയമവിരുദ്ധ നീക്കങ്ങളും അനുവദിക്കില്ലെന്ന് സേന അറിയിച്ചു.
കൈമലര്‍ത്തി മേഘാലയ പോലീസും
ബംഗ്ലാദേശ് പോലീസിന്റെ അവകാശവാദത്തെ മേഘാലയ പോലീസും തള്ളി. പ്രതികള്‍ ഗാരോ ഹില്‍സില്‍ എത്തിയെന്നതിന് യാതൊരു രഹസ്യാന്വേഷണ വിവരവും (Intelligence input) തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംശയാസ്പദമായ നീക്കങ്ങളൊന്നും പ്രാദേശിക പോലീസ് യൂണിറ്റുകള്‍ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിലെ തീപ്പൊരി നേതാവും ഇന്ത്യ വിരുദ്ധ ചേരിയിലെ പ്രമുഖനുമായിരുന്ന ഒസ്മാന്‍ ഹാദിയുടെ കൊലയാളികളായ പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് ആരോപിച്ചത്. മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്ന മുഖ്യപ്രതികളെ കണ്ടെത്താന്‍ ബംഗ്ലാദേശ് പോലീസ് ഇന്ത്യന്‍ അധികൃതരുടെ സഹായം തേടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൈമെന്‍സിംഗിലെ ഹലുവഘട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് അഡീഷണല്‍ കമ്മീഷണര്‍ എസ്.എന്‍. നസ്റുല്‍ ഇസ്ലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതിര്‍ത്തി കടന്നതിന് ശേഷം പുര്‍ത്തി എന്ന വ്യക്തിയാണ് ഇവരെ ആദ്യം സ്വീകരിച്ചതെന്നും, പിന്നീട് സാമി എന്ന ടാക്‌സി ഡ്രൈവര്‍ മേഘാലയയിലെ തുര നഗരത്തിലേക്ക് കൊണ്ടുപോയെന്നും 'ദി ഡെയ്ലി സ്റ്റാര്‍' റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പ്രതികളെ സഹായിച്ച പുര്‍ത്തിയും സാമിയും ഇന്ത്യന്‍ അധികാരികളുടെ കസ്റ്റഡിയിലുണ്ടെന്ന് അനൗപചാരിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും നസ്‌റുല്‍ ഇസ്ലാം കൂട്ടിച്ചേര്‍ത്തു.
ആരാണ് ഒസ്മാന്‍ ഹാദി?
ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കിയ 'ജൂലൈ വിപ്ലവത്തിന്റെ' ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായിരുന്നു ഒസ്മാന്‍ ഹാദി. കടുത്ത ഇന്ത്യ വിരുദ്ധതയും അവാമി ലീഗ് വിരോധവുമായിരുന്നു ഹാദിയുടെ രാഷ്ട്രീയ മുഖമുദ്ര. ഹസീനയുടെ പതനത്തിന് ശേഷം 'ഇന്‍ക്വിലാബ് മഞ്ച' എന്ന പാര്‍ട്ടി രൂപീകരിച്ച് ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ച് മുഖംമൂടിയണിഞ്ഞ തോക്കുധാരികള്‍ ഹാദിയെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. ചികിത്സയിലിരിക്കെ ഡിസംബര്‍ 18-നാണ് മരണപ്പെട്ടത്.'
കത്തുന്ന ബംഗ്ലാദേശ്: മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ലക്ഷ്യം
ഹാദിയുടെ മരണം ബംഗ്ലാദേശിനെ ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് തള്ളിയിട്ടത്. ഇന്ത്യ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്ന 'പ്രഥം ആലോ', 'ദി ഡെയ്ലി സ്റ്റാര്‍' എന്നീ പ്രമുഖ പത്രങ്ങളുടെ ഓഫീസുകള്‍ പ്രക്ഷോഭകാരികള്‍ തീയിട്ടു. മൈമന്‍സിംഗില്‍ ഒരു ഹിന്ദു ഫാക്ടറി തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് രാജ്യാന്തര തലത്തില്‍ തന്നെ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഛായനാട്ട്, ഉദീചി തുടങ്ങിയ സാംസ്‌കാരിക സംഘടനകളും ആക്രമിക്കപ്പെട്ടു.
ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര നീക്കങ്ങള്‍
പ്രതികളെ വിട്ടുകിട്ടാന്‍ ഔദ്യോഗികവും അല്ലാത്തതുമായ ചാനലുകള്‍ വഴി ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുവരികയാണ്. ഹസീന വിരുദ്ധ പ്രക്ഷോഭകാരികള്‍ക്ക് ഇന്ത്യയില്‍ അഭയം ലഭിക്കുന്നത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തലവേദനയാകുന്നുണ്ട്.
