കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് നല്‍കിയ ഫണ്ടുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വായ്പ്പാപരിധി കുറയ്ക്കും; പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പയെടുത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയും കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി; സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് വന്‍ തിരിച്ചടി

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് നല്‍കിയ ഫണ്ടുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വായ്പ്പാപരിധി കുറയ്ക്കും

Update: 2025-06-16 01:43 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കടമെടുപ്പ് മാനദണ്ഡങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുള്ള സംസ്ഥാനാണ് കേരളം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി നിയമയുദ്ധത്തിന്റെ വഴി പോലും കേരളം തേടിയിരുന്നു. എന്നാല്‍, ഇപ്പോഴിതാ സംസ്ഥാനങ്ങളുടെ വായ്പ്പാ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കടുപ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡത്തിലാണ് കേന്ദ്രം കാര്‍ക്കര്യ നിലപാട് സ്വീകരിക്കുന്നത്. നിലവില്‍ നിര്‍ദേശിച്ച കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളത്തിന് തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്.

2024 ഏപ്രില്‍ ഒന്നുവരെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഫണ്ടുകള്‍ 2025 ഏപ്രില്‍ ഒന്നുവരെ ഉപയോഗിച്ചില്ലെങ്കില്‍ 2026 വര്‍ഷത്തെ വായ്പപ്പരിധിയില്‍ കുറയ്ക്കും. പൊതുമേഖലാസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പയെടുത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയും കടമെടുപ്പ് പരിധിയില്‍ വരും. വൈദ്യുതിവിതരണക്കമ്പനികള്‍ക്കുള്ള കുടിശ്ശിക നല്‍കാതിരുന്നാല്‍ ആ തുകയും കുറയ്ക്കും. കേന്ദ്രപദ്ധതികളിലെ ചെലവഴിക്കാത്ത തുകയും തൊട്ടടുത്ത വര്‍ഷത്തെ വായ്പയില്‍നിന്ന് കുറയ്ക്കും.

എന്നാല്‍, വെദ്യുതിവിതരണ കമ്പനികളുടെ ബാധ്യത ഏറ്റെടുത്ത് സബ്‌സിഡിയായോ മറ്റോ നല്‍കിയാല്‍ ഇത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 0.5 ശതമാനം അധികമായി വായ്പയായി നല്‍കും. ദേശീയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് നല്‍കുന്ന തുകയും അധിക വായ്പയ്ക്ക് അവസരമൊരുക്കും.

ഗാരന്റി റിഡംപ്ഷന്‍ ഫണ്ടിലേക്കുള്ള (വായ്പ തിരിച്ചടയ്ക്കാനുള്ള ഫണ്ട്) തുകയും കുറയ്ക്കുമെന്ന തീരുമാനത്തിനുപിന്നാലെയാണ് വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നത്. ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ക്കു വിധേയമായാണ് സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പപ്പരിധി തീരുമാനിക്കുന്നത്. ജിഎസ്ഡിപിയുടെ മൂന്നുശതമാനമാണ്. എങ്കിലും, വൈദ്യുതിമേഖലയില്‍ ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിക്കുന്ന പരിഷ്‌കാരനടപടികള്‍ സ്വീകരിച്ചാല്‍ അത് 4.5 ശതമാനംവരെയാക്കാം.

സംസ്ഥാനസര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള 1600 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങിനായി സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) പ്രത്യേക യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാധ്യത കണ്ടെത്താന്‍കൂടിയാണിത്. പൊതുമേഖലാസ്ഥാപനങ്ങള്‍ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ സോവറിന്‍ ഗാരന്റി (തങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന ഉറപ്പ്) നല്‍കാറുണ്ട്. കുടിശ്ശിക വരുന്ന ഗാരന്റികളുടെ അഞ്ചുശതമാനംവരെ റിഡംപ്ഷന്‍ ഫണ്ട് വര്‍ധിപ്പിക്കണം. ഇതില്‍ വീഴ്ചവന്നാല്‍ വായ്പപ്പരിധിയില്‍ 0.25 വരെ കുറവുണ്ടാക്കും.

സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍നിന്ന് ഒറ്റയടിക്ക് 3300 കോടി രൂപ കേന്ദ്രം ഇക്കുറി വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്തു നല്‍കിയതിനു പിന്നാലെയാണ് അതില്‍ നിന്നു 3300 കോടി രൂപ വെട്ടിക്കുറയ്ക്കുന്ന അറിയിപ്പെത്തിയത്. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നതിനുള്ള റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഈ വെട്ടിക്കുറയ്ക്കല്‍. ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3300 കോടി രൂപ കടമെടുക്കാന്‍ ഇനി കേന്ദ്രം അനുമതി നല്‍കൂ എന്നാണു സൂചന.

കഴിഞ്ഞ വര്‍ഷം 21,251 കോടി രൂപയാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ അനുമതി നല്‍കിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോള്‍ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന്റെ അവസാന വര്‍ഷമായതിനാല്‍ ചെലവുകള്‍ കുതിച്ചുയരുകയും ചെയ്യും. സ്വപ്നപദ്ധതികള്‍ പലതും പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും കുറവ് വരുത്തിയത്. ബജറ്റിനു പുറത്ത് കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയെടുത്ത വായ്പയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങളും ഒക്കെ കടമെടുക്കാവുന്ന തുകയില്‍നിന്നു കുറച്ചതിനു പിന്നാലെയാണ് പുതിയ നടപടി.

സര്‍ക്കാര്‍ ഗാരന്റിയുടെ പുറത്താണു സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നതാണു ഗാരന്റി. സ്ഥാപനങ്ങള്‍ പണം അടയ്ക്കുന്നതിനാല്‍ സര്‍ക്കാരിനു ബാധ്യത വരാറില്ല. ഏതെങ്കിലും സാഹചര്യത്തില്‍ പണം തിരിച്ചടയ്‌ക്കേണ്ടി വന്നാല്‍ അതിനായി ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 61 സ്ഥാപനങ്ങള്‍ക്കായി 40,000 കോടിയുടെ ഗാരന്റിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Tags:    

Similar News