നക്സല്‍ ഭീഷണിയുള്ള മേഖല; പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് തടയാന്‍ വാഹനം ഒഴിവാക്കി; അര്‍ധരാത്രിയില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് വീട് വളഞ്ഞു; സാഹസികമായി ആ 22കാരനെ ബീഹാറില്‍ നിന്നും പൊക്കി ചോമ്പാല പോലീസ്; ഔറംഗബാദ് ഓപ്പറേഷന്‍ വിജയിക്കുമ്പോള്‍

Update: 2025-09-07 02:45 GMT

വടകര: സൈബര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതിയെ ബിഹാറില്‍നിന്ന് സാഹസികമായി പിടികൂടിയ ചോമ്പാല പൊലീസ് കൈയ്യടി നേടുകയാണ്. ഔറംഗബാദിലെ മാലിയില്‍നിന്ന് സര്‍ദിഹ നബി നഗറിലെ അഭിമന്യു കുമാര്‍ (22) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ ലോണ്‍ പരസ്യം നല്‍കി അഴിയൂര്‍ സ്വദേശിനിയുടെ പണം തട്ടിയ കേസിലാണ് അറസ്റ്റ്.

ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുകയും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെടുകയുമായിരുന്നു. പണം അയച്ച് നല്‍കാത്തതോടെ യുവതിയുടെയും 13 വയസ്സുള്ള മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ഫോട്ടോ സൃഷ്ടിച്ചു. ഇതോടെയാണ് പോലീസിന് മുന്നില്‍ പരാതി എത്തിയത്. തുടര്‍ന്ന് ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും മൊബെല്‍ നമ്പറും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

തുടര്‍ന്ന് എസ്ഐ ജെഫിന്‍ രാജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി ടി സജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ എം കെ രാജേഷ് എന്നിവരടങ്ങിയ അന്വേഷകസംഘം ബിഹാറിലെത്തി മാലി പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട് കണ്ടെത്തി. അര്‍ധരാത്രിയില്‍ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനാംഗങ്ങള്‍ക്കൊപ്പം കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. അതീവ സാഹസികമായിരുന്നു പ്രതികളെ പൊക്കല്‍. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത വടകര അഴിയൂര്‍ സ്വദേശിയായ യുവതിയുടെ ഫോണ്‍ ഐ ഡി ആക്സസ് ചെയ്താണ് ഇയാള്‍ പണം തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ബന്ധപ്പെടുകയും പണം അയച്ച് നല്‍കാത്തതില്‍ യുവതിയുടെയും 13 വയസ്സ് പ്രായമുള്ള മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോ നിര്‍മിച്ച് അയച്ച് നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ജെഫിന്‍ രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

നക്സല്‍ ഭീഷണിയുള്ള മേഖലയില്‍ പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാഹനം ഒഴിവാക്കി അര്‍ധരാത്രിയില്‍ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞാണ് സാഹസികമായി പിടികൂടിയത്.

Tags:    

Similar News