ബില്ലുകള്‍ പരിഗണിക്കുന്നതില്‍ സമയപരിധി നല്‍കാന്‍ സുപ്രിം കോടതിക്കാവില്ല; ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല; വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം; മനസ്സു തുറന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

മനസ്സു തുറന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

Update: 2025-11-23 10:42 GMT

ന്യൂഡല്‍ഹി: ബില്ലുകള്‍ പരിഗണിക്കുന്നതില്‍ സമയപരിധി നല്‍കാന്‍ സുപ്രിം കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി. ആര്‍ ഗവായ്. രാഷ്ട്രപതിയുടെ റഫറന്‍സില്‍ സമയപരിധി നല്‍കാന്‍ കഴിയില്ല. ഒരോ തര്‍ക്കവും വ്യത്യസ്തമാണ്. ചില സമയങ്ങളില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചില ബില്ലുകളില്‍ ഒരു മാസം മതിയാകും, മറ്റ് ബില്ലുകളില്‍ മൂന്ന് മാസത്തിന് മുകളില്‍ വേണ്ടി വരും. എല്ലാ കേസുകളും ഒരേ രീതിയില്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിലെ അവസാനദിവസം മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നെന്നും ബി. ആര്‍ ഗവായ് പറഞ്ഞു. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. കൊളീജിയത്തില്‍ സമവായമില്ലാത്തത് കൊണ്ടാണ് കൂടുതല്‍ വനിതാ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ഇല്ലാത്തത്. പല പേരുകളും പരിഗണനയില്‍ വന്നിരുന്നു.

കൊളിജീയത്തിനെതിരെ പല ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുതാര്യമായ സംവിധാനമാണിത്. ഹൈക്കോടതി കൊളിജീയത്തിന്റെ അടക്കം റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. മികച്ച സംവിധാനമാണിത്. തന്റെ കാലത്ത് സര്‍ക്കാര്‍ തിരിച്ചയച്ച പേരുകള്‍ വീണ്ടും സര്‍ക്കാരിന് നല്‍കി അംഗീകരിപ്പിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇത്തരം ധാരണ തെറ്റാണ്. 10 അല്ലെങ്കില്‍ 20 ശതമാനത്തില്‍ കൂടുതല്‍ പേര്‍ നിയമിക്കപ്പെടുന്നില്ല. പക്ഷേ അവര്‍ യോഗ്യതയുള്ളവരാണെങ്കില്‍ ഉപേക്ഷിക്കണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

പാര്‍ലമെന്‍ിന്റെ പരിഗണനയിലായത് കൊണ്ട് യശ്വന്ത് വര്‍മയുടെ വിഷയത്തില്‍ നിലവില്‍ പ്രതികരിക്കാനില്ല. ഷൂ എറിഞ്ഞ അഭിഭാഷകനോട് ക്ഷമിച്ചത് പെട്ടെന്നെടുത്ത തീരുമാനത്തിലാണെന്നും ആ വിഷയം അവസാനിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി വസതിയില്‍ എത്തിയാല്‍ എന്ന ചോദ്യത്തിന് 'നോ കമന്റ്‌സ്' എന്നായിരുന്നു ബിആര്‍ ഗവായുടെ പ്രതികരണം. ഡിവൈ ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.

Tags:    

Similar News