ഓട്ടോഡ്രൈവര്‍ ആയിരിക്കേയുണ്ടായ പരിചയം പ്രണയമായി; 3.25 ലക്ഷം മുടക്കി ബിഎസ്സി നഴ്സിങിന് വിട്ടു പഠിപ്പിച്ചത് വീട്ടുകാരുടെ അറിവോടെ; കോഴ്സ് പൂര്‍ത്തിയായപ്പോള്‍ മറ്റൊരു വിവാഹം; ഒടുവില്‍ മടങ്ങി വന്ന് കാമുകന്റെ വീട്ടില്‍ താമസം; ഒടുവില്‍ ദുരൂഹസാഹചര്യത്തില്‍ ടിഞ്ചുവിന്റെ മരണവും; പോലീസ് ഇടിച്ച് ചോര തുപ്പിച്ച കഥ പറഞ്ഞത് കാമുകന്‍ ടിജിന്‍: ചുങ്കപ്പാറ ടിഞ്ചു കൊലക്കേസിന് ട്വിസ്റ്റുകള്‍ ഏറെ

ചുങ്കപ്പാറ ടിഞ്ചു കൊലക്കേസിന് ട്വിസ്റ്റുകള്‍ ഏറെ

Update: 2026-01-29 13:28 GMT

പത്തനംതിട്ട: കോട്ടാങ്ങല്‍ ചുങ്കപ്പാറ സ്വദേശി മൈക്കിളിന്റെ മകള്‍ ടിഞ്ചു(26) കൊല്ലപ്പെട്ട കേസില്‍ ശനിയാഴ്ച കോടതി വിധി പറയുമ്പോള്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരന്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ സഹിച്ച കൊടിയ പീഡനത്തിന്റെയും മര്‍ദ്ദനത്തിന്റെയും കഥകളാണ് പുറത്തു വരുന്നത്. ടിഞ്ചുവിന്റെ മരണം കൊലപാതകം ആണെന്ന് തെളിയുന്നതിന് മുന്‍പാണ് കാമുകനായ ടിജിന്‍ ജോസഫിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കള്ളക്കേസില്‍ കുടുക്കാന്‍ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ എസ്ഐ ഷെരീഫ് ശ്രമിച്ചത്.

ഇടി കൊണ്ട് ചോര തുപ്പിയ ആ കഥകള്‍ അഞ്ചു വര്‍ഷം മുന്‍പ് ടിജിന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇന്ന് ടിഞ്ചു കൊലക്കേസില്‍ മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) കുറ്റക്കാരനാണെന്ന് കോടതി വിധിക്കുമ്പോള്‍ ആ വളപ്പില്‍ ടിജിന്‍ ജോസഫും ഉണ്ടായിരുന്നു. ഒരു പെണ്ണിനെ സ്നേഹിച്ചുവെന്ന കുറ്റം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. അതിന്റെ പേരില്‍ അയാള്‍ അനുഭവിക്കാത്ത പീഡനങ്ങളില്ല, യാതനകളില്ല. ടിഞ്ചു തൂങ്ങി മരിച്ചതാണെന്നാണ് മാതാപിതാക്കളും കാമുകനായ ടിജിനും വിശ്വസിച്ചിരുന്നത്. ടിജിന്റെ മാനസിക പീഡനം കാരണം ടിഞ്ചു ജീവനൊടുക്കിയെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. അങ്ങനെ പറഞ്ഞ് അവര്‍ വാര്‍്ത്താസമ്മേളനവും നടത്തി. എന്നാല്‍, ഇതിന് മറുപടിയായി ടിജിനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി. അഞ്ചു വര്‍ഷം മുന്‍പ് ടിജിന്‍ മാധ്യമങ്ങളോട് മനസു തുറന്നതിങ്ങനെ ആയിരുന്നു.

മരിക്കുന്ന നിമിഷം വരെ ടിഞ്ചുവും താനും തമ്മില്‍ ഒരു ചെറിയ വഴക്ക് പോലും ഉണ്ടായിട്ടില്ല. വീട്ടുകാരുടെ നിരന്തര ശല്യം മൂലം ഉണ്ടായിരുന്ന ജോലികളെല്ലാം നഷ്ടമായതിന്റെ ആഘാതത്തില്‍ അവള്‍ ജീവനൊടുക്കുകയായിരുന്നു. താനും തന്റെ പിതാവും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തൂങ്ങി മരണമാണെന്ന് വ്യക്തമാക്കിയപ്പോഴും ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടി വച്ച് പ്രതിയാക്കാന്‍ പെരുമ്പെട്ടി എസ്ഐയായിരുന്ന ഷെരീഫ് ശ്രമിച്ചു. തന്നെ ക്രൂരമായി മര്‍ദിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഷെരീഫിന്റെ പണി പോകുമെന്ന് മനസിലാക്കിയ ടിഞ്ചുവിന്റെ മാതാപിതാക്കള്‍ അയാളെ രക്ഷിക്കാന്‍ രംഗത്ത് വന്നു.

ടിജിന്റെ വാക്കുകളിലൂടെ...

ടിഞ്ചുവിന്റെ മാതാപിതാക്കള്‍ പറഞ്ഞതെല്ലാം കളവാണ്. ജോലി നഷ്ടമായതും സ്വന്തം വീട്ടുകാരുടെ പെരുമാറ്റവും കാരണമാണ് ടിഞ്ചു ജീവനൊടുക്കിയത്. തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരിക്കേ പെരുമ്പെട്ടി സ്റ്റേഷനിലെ എസ്ഐയായിരുന്ന ഷെരീഫ് തന്നെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന് ടിജിന്‍ പറഞ്ഞു. ഇതിനെതിരേ കോടതിയില്‍ കേസ് നടക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരേ അന്വേഷണം വരികയും ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ പരാതിയില്‍ നടപടി വരുമെന്ന് കണ്ട് ഷെരീഫ് തന്നെയാണ് ടിഞ്ചുവിന്റെ മാതാപിതാക്കളെ വാര്‍ത്താസമ്മേളനം നടത്താന്‍ പറഞ്ഞയച്ചത്. ടിഞ്ചുവും താനും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടിഞ്ചുവിന്റെ ശരീരത്ത് മുറിവും ചതവും ജനനേന്ദ്രിയത്തില്‍ മുറിവും ഉള്ളതായി പറയുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സ്‌കൂട്ടറില്‍ നിന്ന് വീണ് ടിഞ്ചുവിന് പരുക്കേറ്റിരുന്നു. അതിന്റെ ചികില്‍സാ രേഖകള്‍ തന്റെ കൈവശമുണ്ട്. ജനനേന്ദ്രിയത്തിലെ അസ്വസ്ഥതകള്‍ക്ക് ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ടിഞ്ചു ചികില്‍സയിലായിരുന്നു. അതിന്റെ രേഖകളും പരിശോധിക്കാവുന്നതാണ്.

ഓട്ടോറിക്ഷാ ഡ്രൈവറെന്ന നിലയില്‍ ടിഞ്ചുവിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ പരിചയം പ്രണയമാവുകയായിരുന്നു. അതിന് ടിഞ്ചുവിന്റെ വീട്ടുകാര്‍ എതിരായിരുന്നില്ല. വിദേശത്ത് ജോലി കിട്ടിപ്പോയ താന്‍ 3.25 ലക്ഷം മുടക്കിയാണ് ടിഞ്ചുവിനെ ബി.എസ്.സി നഴ്സിങിന് പഠിപ്പിച്ചത്. പണം കൈയില്‍ വാങ്ങിയത് പിതാവ് മൈക്കിളാണ്. പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെക്കാള്‍ സാമ്പത്തിക സ്ഥിതിയുള്ള ആളുടെ ആലോചന വന്നു. അയാള്‍ക്കൊപ്പം ടിഞ്ചുവിനെ വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ചെയ്തു. താനും വിവാഹിതനായി ഒരു കുട്ടിയുമായി. പിന്നീട് ഭാര്യയും താനുമായി അകന്നു കഴിയുമ്പോള്‍ ടിഞ്ചു സമീപിക്കുകയും തെറ്റിദ്ധാരണ കാരണമാണ് അവള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത് എന്നു പറയുകയുമുണ്ടായി. വിവാഹം കഴിക്കണമെന്ന അവളുടെ ആവശ്യം താന്‍ നിരാകരിച്ചു. താന്‍ കാസര്‍കോട്ടുള്ള സമയത്താണ് പെട്ടിയും കിടക്കയുമെടുത്ത് ടിഞ്ചു തന്റെ വീട്ടില്‍ വന്നത്. പിറ്റേന്ന് തന്നെ ടിഞ്ചുവിനെ കീഴ്വായ്പൂര് പോലീസില്‍ ഹാജരാക്കി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയെങ്കിലും ടിഞ്ചു പോയില്ല. സ്വന്തം വീട്ടുകാരെ വിളിച്ചിട്ട് അവര്‍ എത്താന്‍ പോലും കൂട്ടാക്കിയില്ല. തനിക്കൊപ്പം പോരുകയാണെന്നാണ് അവള്‍ പോലീസിനോട് പറഞ്ഞത്.

തനിക്കൊപ്പം താമസിച്ചു വരവേ മാതാപിതാക്കളുടെ ശല്യം കാരണം ടിഞ്ചുവിന്റെ നഴ്സിങ് ജോലി നഷ്ടമായി. വിവിധ ആശുപത്രികളില്‍ ഇവര്‍ ചെന്ന് ശല്യം ചെയ്യുമായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ജോലി നഷ്ടമായപ്പോള്‍ ടിഞ്ചു കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് കിട്ടിയ ജോലിയും മാതാപിതാക്കളുടെ ശല്യം കാരണം നഷ്ടമായി. ഇതിന്റെ മാനസിക വ്യഥയിലാണ് താനോ പിതാവോ വീട്ടില്‍ ഇല്ലാത്ത സമയം ടിഞ്ചു ജീവനൊടുക്കിയത്. മാതാപിതാക്കളുടെ സ്വാധീനത്തെ തുടര്‍ന്നാണ് പെരുമ്പെട്ടി എസ്.ഐ ഷെരീഫ് തനിക്കെതിരേ പീഡനം തുടങ്ങിയത്. തനിക്ക് അനുകൂലമായ തെളിവുകള്‍ എല്ലാം അയാള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഷെരീഫിനെ വിശ്വാസമില്ലാത്തതിനാല്‍ ടിഞ്ചു എഴുതിയ ആത്മഹത്യാ കുറിപ്പ് താന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനില്‍ റാവുത്തറിന് കൈമാറി. ഇതോടെ ഷെരീഫിന് വൈരാഗ്യമേറി. തന്നെ ക്രൂരമായി മര്‍ദിച്ചു. ചോര ഛര്‍ദിച്ച് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്ന തന്നെ അവിടെ വന്നും എസ്.ഐ ഭീഷണിപ്പെടുത്തി. ചികില്‍സാ ചെലവ് മുഴുവന്‍ വഹിച്ചോളാം കേസിന് പോകരുതെന്നും ആവശ്യപ്പെട്ടു.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ താന്‍ കേസുമായി മുന്നോട്ടു പോയപ്പോഴാണ് എസ്.ഐ സസ്പെന്‍ഷനിലായത്. വകുപ്പുതല അന്വേഷണത്തില്‍ ജോലി നഷ്ടമായേക്കുമെന്ന് കണ്ടാണ് ടിഞ്ചുവിന്റെ മാതാപിതാക്കളെ കൊണ്ട് അയാള്‍ പത്രസമ്മേളനം നടത്തിയത്. തിരുവല്ല സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം എസ്.ഐക്കെതിരേ ക്രിമിനല്‍ കേസും നിലവിലുണ്ട്. നിയമ പരമായി മുന്നോട്ടു പോകും.

കഥയ്ക്ക് ട്വിസ്റ്റ്, തൂങ്ങി മരണം ക്രൂരമായ കൊലപാതകമാകുന്നു

പിന്നെയാണ് കഥയ്ക്ക് ട്വിസ്റ്റുണ്ടാകുന്നത്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. ടിഞ്ചുവിന്റേത് ക്രൂരമായ ബലാല്‍സംഗത്തിന് ശേഷം നടന്ന കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. യുവതി മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ മൃതദേഹം മുറിയില്‍ പ്രതിയായ മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) കെട്ടിത്തൂക്കുകയായിരുന്നു. തടിക്കച്ചവടക്കാരനായ ഇയാള്‍ തടി കെട്ടുന്നതിന് ഇടുന്നതു പോലെ കുടുക്കിട്ട് കെട്ടിയാണ് മൃതദേഹം കെട്ടിത്തൂക്കിയത്. ഈ കെട്ടിന്റെ പശ്ചാത്തലം അന്വേഷിച്ച് പോയ ക്രൈംബ്രാഞ്ച് സംഘം ടിഞ്ചുവിന്റെ മരണം നടന്ന ദിവസം അവിടെ വന്നവരെ കേന്ദ്രീകരിച്ചു നീങ്ങി. അങ്ങനെയാണ് നസീറിലേക്ക് എത്തുന്നത്. മരം കൊടുക്കാനുണ്ടോ എന്ന അന്വേഷിച്ച വന്ന നസീര്‍ ടിഞ്ചു വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി ബലാല്‍ക്കാരത്തിന് മുതിരുകയായിരുന്നു. ബലാല്‍സംഗം ചെറുത്ത യുവതിയെ മര്‍ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് തന്റെ ഇംഗിതം സാധിച്ചത്. തുടര്‍ന്ന് മുറിയിലെ ഇരുമ്പു ഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം 2021 ല്‍ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Tags:    

Similar News