കോപ്പിയടി പിടിച്ചതിന് പീഡന പരാതി: വ്യാജപരാതി തയ്യാറാക്കിയത് സിപിഎം ഓഫിസില്‍; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ ഗൂഢാലോചന നടത്തി കൂട്ടു നിന്നത് കോളേജ് പ്രിന്‍സിപ്പലും; പീഡന പരാതി വ്യാജമെന്ന് കണ്ടെത്തി മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു

കോപ്പിയടി പിടിച്ചതിന് പീഡന പരാതി: വ്യാജപരാതി തയ്യാറാക്കിയത് സിപിഎം ഓഫിസില്‍

Update: 2025-09-02 02:51 GMT

ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വര്‍ഷത്തിന് ശേഷം വെറുതെ വിട്ടത്. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്.

2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെണ്‍കുട്ടികള്‍ തൊട്ടടുത്ത ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ പോകാതെ മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ പോകുകയും അവടെ വെച്ച് പരാതി തയ്യാറാക്കുകയുമായിരുന്നു. ഈ പരാതിയില്‍ കഴമ്പില്ല എന്ന് സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

അഞ്ചു വിദ്യാര്‍ത്ഥികള്‍ ആണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ഇതില്‍ നാലുപേരുടെ മൊഴി പ്രകാരം നാല് കേസുകള്‍ എടുത്തു. രണ്ട് കേസുകളില്‍ അധ്യാപകനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാര്‍ത്ഥികളുടെതെന്ന് കോടതി വിമര്‍ശിച്ചു. ഇതിന് കോളേജ് പ്രിന്‍സിപ്പല്‍ കൂട്ടുന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു.

2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാര്‍ഥിനികളാണ് മൂന്നാര്‍ ഗവ കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നല്‍കിയത്.

പ്രൊഫസര്‍ പരീക്ഷാഹാളില്‍ വെച്ച് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നാല് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

ഇതില്‍ രണ്ടുകേസില്‍ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ടു. എന്നാല്‍, മറ്റ് രണ്ടു കേസില്‍ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ചുമത്തി ശിക്ഷിച്ചു. ഇതിനെതിരെ ആനന്ദ് വിശ്വനാഥന്‍ 2021-ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ച കോടതി കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നീരീക്ഷിച്ചു.

പോലീസിനെതിരെയും വിമര്‍ശനമുണ്ടായി. പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിന് പ്രിന്‍സിപ്പള്‍ കൂട്ടുനിന്നെന്നും കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദിനെ കുടുക്കാന്‍ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നതായാണ് ആരോപണം. ഗൂഢാലോചനയില്‍ അന്നത്തെ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുള്ളതായി ആനന്ദ് വിശ്വനാഥന്‍ ആരോപിച്ചിരുന്നു.

ആനന്ദ് വിശ്വനാഥന് വേണ്ടി അഭിഭാഷകരായ എസ് അശോകന്‍, ഷാജി ജോസഫ്, റെജി ജി നായര്‍, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്‍, അഭിജിത്ത് സി ലാല്‍ എന്നിവര്‍ ഹാജരായി.

Tags:    

Similar News