ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി! പാക്കിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിന്‍വലിച്ചത് തരൂരിന്റെ നയതന്ത്രത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊളംബിയ; തരൂരും സംഘവും ഇന്ത്യയ്ക്ക് സുപ്രധാന വിജയം സമ്മാനിക്കുമ്പോള്‍

ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി!

Update: 2025-05-31 06:03 GMT

ന്യൂഡല്‍ഹി: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നിര്‍ണായക വിജയം. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ച കൊളംബിയന്‍ സര്‍ക്കാറിന്റെ പ്രസ്താവന പിന്‍വലിച്ചു. ശശി തരൂരിന്റെ ഇടപെടലാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായി. കൊളംബിയന്‍ ഉപവിദേശകാര്യ മന്ത്രി റോസ യോലാന്‍ഡ വില്ലാവിസെന്‍സിയോ ആണ് ഔദ്യോഗികമായി പ്രസ്താവന പിന്‍വലിക്കുന്നു എന്ന് അറിയിച്ചത്.

'തങ്ങള്‍ കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയതായി' ശശി തരൂര്‍ പറഞ്ഞു. 'ആ പ്രസ്താവന പിന്‍വലിച്ചതായി അറിഞ്ഞതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്, കൂടാതെ കൊളംബിയയിലെ ജനങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഇന്ത്യയുടെ പരമാധികാരത്തിനും ലോക സമാധാനത്തിനും വേണ്ടി ഞങ്ങളോടൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതിലും വളരെ സന്തോഷമുണ്ട്'.

'നമ്മുടെ ജനങ്ങള്‍ക്കും പ്രതിനിധികള്‍ക്കും ഇടയില്‍ ഇത്തരത്തിലുള്ള സംഭാഷണം തുടരുന്നതില്‍ സന്തോഷിക്കുന്നതായും' ശശി തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ പ്രതിനിധി സംഘത്തിന്റെ വിശദീകരണവും ഇടപെടലും കൊളംബിയയെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാട് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് കൊളംബിയയില്‍ നയതന്ത്ര വിജയം നേടാനായത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ സിന്ദൂറി'ന് ശേഷം പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ച കൊളംബിയ ശശി തരൂര്‍ നയിക്കുന്ന സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ അനുകൂല നിലപാടിലേക്ക് തിരിഞ്ഞത് വലിയ കാര്യമാണ്.

ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തെ കുറിച്ച് ഇന്ന് തങ്ങള്‍ക്ക് ലഭിച്ച വിശദീകരണങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് കൊളംബിയ ഉപ വിദേശകാര്യ മന്ത്രി റോസ യോലാന്‍ഡ വില്ലാവിസെന്‍സിയോ അറിയിച്ചു. കശ്മീരില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചും അവിടുത്തെ യഥാര്‍ത്ഥ സാഹചര്യങ്ങളെ കുറിച്ചും വിശദമായ വിവരങ്ങള്‍ ഇപ്പോള്‍ തങ്ങള്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള ചര്‍ച്ച തുടരുമെന്നും അവര്‍ വ്യക്തമാക്കി.

കൊളംബിയന്‍ മന്ത്രി ഈ പ്രസ്താവന നടത്തുമ്പോള്‍ ശശി തരൂരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യ ഈ നീക്കത്തെ വിലമതിക്കുന്നതായി ശശി തരൂര്‍ പറഞ്ഞു. തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച പ്രസ്താവന കൊളംബിയ പിന്‍വലിച്ചതായും ഇന്ത്യയുടെ നിലപാട് അവര്‍ പൂര്‍ണ്ണമായും ഉള്‍കൊണ്ടതായി ഉപ വിദേശകാര്യ മന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇതിന് ഇന്ത്യ മൂല്യം കല്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിനിധിസഭയുടെ രണ്ടാം കമ്മീഷന്‍ പ്രസിഡന്റ് അലെജാന്‍ഡ്രോ ടോറോയുമായും ശശി തരൂരിന്റെ ടീം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു സാമ്യവും ഉണ്ടാകില്ലെന്ന് തരൂര്‍ കൊളംബിയയില്‍ ആവര്‍ത്തിച്ചു. ഈ വ്യത്യാസം അവഗണിച്ചതായി തോന്നിയതാണ് നേരത്തെ കൊളംബിയയുടെ നിലപാടില്‍ നിരാശ പ്രകടിപ്പിക്കാനുള്ള കാരണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദികള്‍ക്കും മറുവശത്തെ നിരപരാധികളായ സാധാരണക്കാര്‍ക്കും ഇടയില്‍ ഒരു തുല്യതയും സാധ്യമല്ലെന്നും നമ്മുടെ രാജ്യത്തെ ആക്രമിക്കുന്നവരും സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നവരും തമ്മില്‍ സാമ്യം ഉണ്ടാകില്ലെന്നും തരൂര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഈ വ്യത്യാസം കൊളംബിയ അവഗണിച്ചു എന്നതുമാത്രമാണ് തങ്ങളുടെ നിരാശയെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍, പാക്കിസ്ഥാന്‍ അനുകൂല നിലപാട് കൊളംബിയ പിന്‍വലിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു. നമ്മുടെ പരമാധിരകാരത്തിനും ലോക സമാധാനത്തിനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനും വേണ്ടി തങ്ങളോടൊപ്പം നില്‍ക്കാനുള്ള പ്രതിബദ്ധതയും കൊളംബിയ അറിയിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഗോള പര്യടനത്തിന്റെ ഭാഗമായി ഗയാന, പനാമ സന്ദര്‍ശനങ്ങള്‍ക്കു ശേഷമാണ് സംഘം കൊളംബിയയിലെത്തിയത്. ഇവിടെ എത്തിയ ഉടന്‍ തന്നെ പാക്കിസ്ഥാനോടുള്ള കൊളംബിയയുടെ അനുശോചന പ്രസ്താവനയില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഭികരതയുടെ ഇരകളോട് സഹതപിക്കുന്നതിനു പകരം പാക്കിസ്ഥാനെ അനുശോചിച്ചതില്‍ നിരാശ അറിയിക്കുന്നതായി ശശി തരൂര്‍ കൊളംബിയയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നതെന്നും ഇവിടെ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത്തരം തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ ഇവിടെയുണ്ടെന്നും തരൂര്‍ വ്യക്തമാക്കിയതായാണ് വിവരം.

തരൂരിനെ കൂടാതെ മിലിന്ദ് ദിയോറ, തേജസ്വി സൂര്യ, ഗാനി ഹരീഷ്, അംബാസഡര്‍ തരഞ്ചിത് സന്ധു തുടങ്ങിയ പരിചയസമ്പന്നരായ അംഗങ്ങളാണ് ഈ പ്രതിനിധി സംഘത്തിലുള്ളത്. ഇന്ത്യയുടെ നിലപാട് അറിയിക്കുന്നതില്‍ അവരുടെ കൂട്ടായ ശ്രമങ്ങള്‍ നിര്‍ണായകമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കൊളംബിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഇന്ത്യന്‍ പ്രതിനിധി സംഘം വിജയകരമായി സ്വാധീനിച്ചു. കൊളംബിയയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭീകര നയത്തെ അപലപിക്കാനും ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാനും ഒരുങ്ങുകയാണ്.

ഇന്ത്യയുടെ ഭീകരവിരുദ്ധ ശ്രമങ്ങളെ പിന്തുണച്ച മുന്‍ പ്രസിഡന്റ് സീസര്‍ ഗാവിരിയയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് ടീം അംഗം മിലിന്ദ് ദിയോറയെ തരൂര്‍ പ്രശംസിച്ചു. ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള കൊളംബിയയുടെ ധാരണയെ ഈ പിന്തുണ ഗണ്യമായി മാറ്റിമറിച്ചു. കൊളംബിയയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ഈ പ്രതിബദ്ധത തുടര്‍ന്നുള്ള യോഗങ്ങളില്‍ ഗുണപരമായ സ്വാധീനം ചെലുത്തിയതായി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെക്കുറിച്ചുള്ള കൊളംബിയയുടെ ധാരണ മാറ്റുന്നതില്‍ മിലിന്ദ് ദിയോറയുടെ ബന്ധങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ടിഡിപിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റ് അംഗമായ മധുര്‍ ബാലയോഗി സീസര്‍ ഗാവിരിയയുമായുള്ള കൂടിക്കാഴ്ചയെ പ്രശംസിച്ചു. ഇത് ഇന്ത്യ-കൊളംബിയ ബന്ധം ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയില്‍ എത്താനിരിക്കുന്ന കൊളംബിയയുടെ പങ്ക് തന്ത്രപരമായി പ്രധാനമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ നിന്ന് ഇന്ത്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള പങ്കാളിത്തവും ധാരണയും കൊളംബിയയുടെ തിരഞ്ഞെടുപ്പ് ശക്തിപ്പെടുത്തുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, വ്യാപാര സഹകരണത്തിനുള്ള സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ഭീകര രാഷ്ട്രമെന്ന നിലയില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചും ഇന്ത്യയെയും ദ്രോഹിക്കാനുള്ള പാക് ശ്രമങ്ങളെക്കുറിച്ചും ലോകത്തെ അറിയിക്കുക എന്ന ദൗത്യത്തിലാണ് ഇപ്പോള്‍ സര്‍വകക്ഷി ഇന്ത്യന്‍ പ്രതിനിധികള്‍. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ പാക്കിസ്ഥാന്‍ ആക്രമണം സഹിച്ചുവരികയാണെന്ന് ഊന്നിപ്പറയാന്‍ പ്രതിനിധി സംഘങ്ങള്‍ ലോകമെമ്പാടും സഞ്ചരിക്കുന്നു. പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന്റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ പര്യടനം. മിക്ക പ്രതിനിധികളും ജൂണ്‍ 3-ന് തിരിച്ചെത്തുമെങ്കിലും തരൂരിന്റെ സംഘം ബ്രസീല്‍ സന്ദര്‍ശനവും നടത്തി യുഎസ് ഭരണകൂടത്തിലെ പ്രധാന വ്യക്തികളെ കാണാന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ മൂന്ന് ദിവസം തങ്ങി ദൗത്യം തുടരുമെന്നാണ് അറിയുന്നത്.

ഭീകരതയോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമായി അമേരിക്കയിലുടനീളമുള്ള പര്യടനത്തിലാണ് ശശി തരൂര്‍ ബഹുകക്ഷി സംഘത്തെ നയിക്കുന്നത്. പനാമ, ഗയാന സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് പ്രതിനിധി സംഘം വ്യാഴാഴ്ച കൊളംബിയയിലെത്തിയത്. ശേഷം സംഘം ശനിയാഴ്ച ബ്രസീലിലേക്കും അമേരിക്കയിലേക്കും പോകും.

Tags:    

Similar News