വീട്ടിലെത്തി ടയറിന്റെ പാക്കറ്റ് പൊട്ടിച്ചയാൾക്ക് ഞെട്ടൽ; ബുക്ക് ചെയ്ത നാല് ടയറുകളിൽ കിട്ടിയത് പഴകിയ ഒരെണ്ണം; ഒടുവിൽ 'ആമസോൺ' ചതിയിൽപ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാവരുതെന്നും പരാതിക്കാരൻ

Update: 2025-07-15 09:26 GMT

എലപ്പുള്ളി: 'ആമസോൺ' ഓൺലൈൻ വ്യാപാര ആപ്പിലൂടെ പഴഞ്ചൻ ടയറുകൾ കിട്ടിയ സംഭവത്തിൽ ഒടുവിൽ നീതി. പ്രവാസിക്ക് 10,000 രൂപയും കോടതിച്ചെലവിനത്തിൽ 5,000 രൂപയും 45 ദിവസത്തിനകം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഉപഭോക്തൃ കോടതി. എലപ്പുള്ളി പള്ളത്തേരി സ്വദേശി എം.എസ്.ശ്രീകാന്താണ് 'ആമസോൺ' എന്ന പ്രമുഖ ഓൺലൈൻ വ്യാപാര ആപ്പിനെതിരെ മാസങ്ങളോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിജയം കണ്ടത്.

2024 ഓഗസ്റ്റ് 7നാണ് സംഭവം നടക്കുന്നത്. ശ്രീകാന്ത് 'ആമസോൺ' ആപ് വഴി കാറിനായി 4 പുത്തൻ ടയറുകൾ ആണ് ബുക്ക് ചെയ്തത്. ഒമ്പത് ദിവസം കഴി‍ഞ്ഞു ലഭിച്ചത് പഴഞ്ചനായി പൊട്ടി പൊളിഞ്ഞ ഒരു ടയർ മാത്രമായിരുന്നു. മറ്റു 3 ടയറുകൾ ‌നൽകിയുമില്ല. 13,000 രൂപയാണു ടയറുകൾ വാങ്ങാൻ ചെലവിട്ടത്. ബാക്കി 3 ടയറുകൾ ലഭിക്കാത്തതിനാൽ അതിന്റെ പണം തിരികെ ലഭിക്കാനായി ശ്രീകാന്ത് ശ്രമങ്ങൾ നടത്തുകയും ചെയ്തു. പക്ഷെ, പൊട്ടിയ പഴഞ്ചൻ ടയർ തിരിച്ചെടുക്കാൻ 'ആമസോൺ' ആപ് അധികൃതർ തയാറായില്ല. പിന്നീട് തുക തിരികെ ലഭിച്ചെങ്കിലും ഇതിന് ഉണ്ടായ സമയനഷ്ടവും ജോലിയെ ബാധിച്ചതും കണക്കിൽ എടുത്താണ് നിയമപോരാട്ടത്തിനായി ഇറങ്ങിയത്.

ദുബായിലായിരുന്ന ശ്രീകാന്ത് 2024 ഓഗസ്റ്റ് മാസമാണ് ആമസോൺ വ്യാപാര ആപ് വഴി 4 ടയറുകൾ ബുക്ക് ചെയ്തത്. 13,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാലും പ്രായമായ ഡ്രൈവർക്കു ടയറുകൾ വാങ്ങാൻ പോവാൻ സാധിക്കാത്തതിനാലുമാണ് ഇദ്ദേഹം ആമസോൺ വ്യാപാര ആപ് വഴി ടയറുകൾ വാങ്ങിയത്.

ബുക്ക് ചെയ്തു 9 ദിവസത്തിനകം ഒരു ടയർ മാത്രം വീട്ടിലെത്തിച്ചു. 3 ടയറുകൾ ബാക്കി കിട്ടാനുണ്ടെന്ന് അപ്പോൾ തന്നെ കമ്പനി അധികൃതരെ അറിയിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. 4 ടയറുകൾ ഒരുമിച്ചു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും എത്തിച്ചില്ല. വീട്ടിലുള്ളവർ കിട്ടിയ ടയർ പൊട്ടിച്ചുനോക്കാനും ശ്രമിച്ചില്ല. ഇതിനിടെ ദുബായിൽ നിന്ന് അവധിക്കായി അദ്ദേഹം നാട്ടിൽ എത്തി.

ഇതിനു ശേഷമാണ് ലഭിച്ച ടയറിന്റെ പാക്കറ്റ് പൊട്ടിച്ചുനോക്കിയത്. അപ്പോഴാണ് ഉപയോഗിച്ചു പഴകിയ ടയറാണു ലഭിച്ചതെന്നു മനസ്സിലായത്. പിന്നീട് നൽകിയ അപേക്ഷ പരിഗണിച്ച്,ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ലഭിക്കാത്ത ടയറുകൾക്കുള്ള പണം തിരികെ ലഭിച്ചെങ്കിലും പൊട്ടിയ ടയർ തിരിച്ചെടുക്കാനോ പകരം എത്തിക്കാനോ തയാറായില്ല.

പിന്നീട് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ആമസോൺ വ്യാപാര ആപ്പിന്റെ പ്രീമിയം മെംബറായ തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും അതിനാലാണു നിയമപോരാട്ടത്തിനായി ഇറങ്ങുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ശ്രീകാന്തിന്റെ വാക്കുകൾ...

ആമസോൺ വ്യാപാര ആപ്പിന്റെ പ്രീമിയം മെംബറായ എനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവരുത്. ഒരു നിവൃത്തി കേട് കൊണ്ട് ഒരാള് ഓൺലൈനിൽ വാങ്ങിക്കുന്നു എന്ന് ഉള്ളതല്ല. നമ്മുടെ നാട്ടിലുള്ള കടക്കാരുടെ കൈയിൽ നിന്ന് വാങ്ങിക്കാഞ്ഞിട്ടല്ല നാട്ടിലുള്ള കടക്കാരും അതുപോലെ സ്മാർട്ട് ആയിട്ട് നിന്ന് അതിനുള്ള കാര്യങ്ങൾ കണ്ടെത്തി എല്ലാ ഓപ്ഷൻസും തരുവന്നുണ്ടെങ്കിൽ നമുക്ക് വാങ്ങിക്കാന്നെ ഉള്ളു. അല്ലാതെ നാട്ടുകാരെ ഒഴിവാക്കി ആമസോൺ ൽ പോകുന്നതല്ല.പിന്നെ ആമസോൺ എന്ന് പറഞ്ഞാലും ഇതേ പോലുള്ള നാട്ടുകാർ തന്നെയാണ്. അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് സെല്ലേഴ്സ് ആണ്.

Tags:    

Similar News