കേരളാ തീരത്തെ കണ്ടെയ്‌നര്‍ അപകടത്തില്‍ ദുരൂഹത നീങ്ങുന്നില്ല; കണ്ടെയ്‌നറുകളില്‍ എന്തൊക്കെ രാസവസ്തുക്കള്‍ ഉണ്ടെന്ന വിവരം പുറത്തുവിടാതെ അധികൃതര്‍; അപകടമുണ്ടായി ഒരാഴ്ച്ച കഴിഞ്ഞിട്ടും കേസെടുക്കാതെ സംസ്ഥാനം; മെല്ലെപ്പോക്കില്‍ കേന്ദ്ര ഏജന്‍സികളും; തീരമേഖലയില്‍ ആശങ്ക തീരുന്നില്ല

കേരളാ തീരത്തെ കണ്ടെയ്‌നര്‍ അപകടത്തില്‍ ദുരൂഹത നീങ്ങുന്നില്ല

Update: 2025-06-03 01:24 GMT

കൊച്ചി: കേരളതീരത്തുനിന്നു 14.6 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ എംഎസ്സി എല്‍സ3 എന്ന ചരക്കുകപ്പല്‍ കണ്ടെയ്‌നറുകള്‍ സഹിതം മുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അപകടവും കണ്ടെയ്‌നറുകളിലെ ഉള്ളടക്കവും സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. കണ്ടയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തിലാണ് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നത്.

കരയ്ക്കടിഞ്ഞതും കപ്പലില്‍ ശേഷിക്കുന്നതുമായ കണ്ടെയ്‌നറുകളില്‍ എന്തെല്ലാം രാസവസ്തുക്കളാണുണ്ടായിരുന്നതെന്ന പൂര്‍ണ വിവരം പുറത്തുവിടാത്തതിന്റെ ആശങ്ക മത്സ്യമേഖലയിലുണ്ട്. മത്സ്യബന്ധന മേഖലയെ ഈ അപകടം ബാധിച്ച മട്ടാണ്. മത്സ്യം വാങ്ങാന്‍ ആളുകള്‍ വിമുഖത കാട്ടുന്നുണ്ട്. ഇത്തരത്തില്‍ വിവിധ ആശങ്കകളാണ് തീരമേഖലയിലുള്ളത്. അതേസമം നടപടിക്രമം സങ്കീര്‍ണമായതിനാല്‍ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമം എത്രകണ്ടു വിജയിക്കുമെന്നതില്‍ ഉറപ്പില്ല. തീരദേശ പോലീസിനു കേസെടുക്കാന്‍ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍.

കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു. ഇതിനിടെ, കേരളത്തിനു സമീപത്തെ കപ്പല്‍ച്ചാലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ നീക്കം ചെയ്യാന്‍ മാസങ്ങളെടുക്കുമെന്ന വിവരവും ലഭിച്ചു. കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്ങിനാണെങ്കിലും കണ്ടെയ്‌നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന പ്രശ്‌നമുണ്ട്.

കേരളതീരത്തുനിന്നു 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാല്‍ സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയില്ലെന്ന വാദമാണു സര്‍ക്കാരിന്റേത്. കേസെടുക്കുന്ന കാര്യം തെളിവു ലഭിച്ചശേഷം നോക്കാമെന്നാണു നിലപാട്. എന്നാല്‍ 2016 ല്‍ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലും (200 നോട്ടിക്കല്‍ മൈല്‍ വരെ) നിയന്ത്രണങ്ങളോടെ ഇടപെടാന്‍ കഴിയുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള കണ്ടെയ്‌നര്‍ മാലിന്യങ്ങള്‍ ജില്ലയിലെ തീരദേശത്തുനിന്ന് നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ വീണ്ടും സജീവമായി. വര്‍ക്കല, അഞ്ചുതെങ്ങ്, ചെറിയതുറ പ്രദേശങ്ങളില്‍ അടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റ് അടക്കമുള്ള വസ്തുക്കള്‍ കോസ്റ്റല്‍ പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നീക്കിത്തുടങ്ങിയിരുന്നു. വൈകാതെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.

പലയിടത്തും ശേഖരിച്ച മാലിന്യം ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏറ്റെടുക്കും. മഴ മാറിനിന്നാല്‍ തീരം വേഗം ശുചീകരിക്കാനാകും. ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിന്റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ പ്രദേശത്തെ ജലം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കനത്ത തിരയില്‍ പ്ലാസ്റ്റിക് പെല്ലറ്റുകള്‍ക്കുമേല്‍ മണല്‍ വന്നുമൂടിയത് ചിലയിടത്തു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാലിന്യനീക്കത്തിന് ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

കൊച്ചി തീരത്തോടു ചേര്‍ന്നു മുങ്ങിയ ചരക്കുകപ്പലില്‍നിന്നു കേരളതീരത്ത് ഇതുവരെ 59 കണ്ടെയ്‌നറുകള്‍ അടിഞ്ഞിട്ടുണ്ട്. ഇതില്‍ 25 എണ്ണം ഭാഗികമായി നശിക്കുകയോ നമ്പര്‍ വ്യക്തമാകാതിരിക്കുകയോ ചെയ്തതിനാല്‍ ഒരേ കണ്ടെയ്‌നറുകള്‍ തന്നെയാണോ എന്നു വ്യക്തമല്ല. പൂര്‍ണമായി തകരാത്ത നിലയില്‍ ലഭിച്ചത് 34 കണ്ടെയ്‌നറുകളാണ്.

കൊല്ലം ജില്ലയില്‍ തകര്‍ന്നതും പൂര്‍ണമായതും ഉള്‍പ്പെടെ 45 കണ്ടെയ്‌നറുകള്‍ ലഭിച്ചപ്പോള്‍ 2 എണ്ണമാണ് ആലപ്പുഴ ജില്ലയിലെ തീരത്തടിഞ്ഞത്. 12 എണ്ണം തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെത്തിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ കണക്കിലുണ്ട്. തമിഴ്‌നാട് ഭാഗത്തും രണ്ടെണ്ണം ലഭിച്ചതായി വിവരമുണ്ട്. ആകെ 643 കണ്ടെയ്‌നറുകളാണു കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 284 എണ്ണം ഡോക്കില്‍ ആയിരുന്നു. ഇവയില്‍ എത്രയെണ്ണമാണു കടലില്‍ വീണതെന്നു വ്യക്തതയില്ല.

Tags:    

Similar News