ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ കൊടുക്കുന്നത് പുല്ലുവില; റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടി ട്രംപിസത്തെ നേരിടാന്‍ മോദിയിസം; പുട്ടിനില്‍ നിന്നും ഇന്ത്യ ദിവസവും വാങ്ങുന്നത് 20.8 ലക്ഷം ബാരല്‍ എണ്ണ; ഇന്ത്യ നല്‍കുന്നത് ഭീഷണി വേണ്ടെന്ന സന്ദേശം; പാകിസ്ഥാന്‍ സൈന്യാധിപന് ഉച്ചവിരുന്നു കൊടുത്ത അമേരിക്കയെ ഇന്ത്യ പ്രകോപിപ്പിക്കുമ്പോള്‍
ഡൽഹി: ഇന്ത്യയ്ക്ക് ഏറെ ഇഷ്ടം റഷ്യൻ എണ്ണ തന്നെ. യുഎസിന്റെ സമ്മർദങ്ങൾക്ക് ഒന്നും വഴങ്ങാതെ റഷ്യൻ ക്രൂഡ് ഓയിൽ വൻതോതിൽ വാങ്ങിക്കൂട്ടിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഇന്ത്യ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൊടുത്തിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുത്തനെ കൂട്ടി ട്രംപിസത്തെ നേരിടാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് മോദിയിസം. അതുപോലെ ഇതുവഴി ഇന്ത്യ നല്‍കുന്നത് ഭീഷണി വേണ്ടെന്ന സന്ദേശവും. പാക്കിസ്ഥാൻ സൈന്യാധിപന് ഉച്ചവിരുന്നു കൊടുത്ത അമേരിക്കയെയാണ് ഇന്ത്യ പ്രകോപിപ്പിച്ചിരിക്കുന്നത്.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുത്തനെ കൂടി. ദിനം പ്രതി 20.8 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നത്. റഷ്യയില്‍ നിന്നുള്ള 11 മാസത്തെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതിയാണ് ഇത്. ജൂണിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ആറു ശതമാനം കുറയുകയും ചെയ്തരിന്നു. പക്ഷെ, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2024നെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 38 ശതമാനവും ഇന്ത്യയിലേക്കാണ്. അതുപോലെ 47 ശതമാനം ചൈനയിലേക്കുമാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.
ഇതോടെ ഇന്ത്യ ഇപ്പോൾ ഏറ്റവും കൂടുതൽ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി, യുഎഎ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. ജൂണില്‍ ഇന്ത്യ ഇറാഖിൽ നിന്ന് ദിവസം 8.93 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും സൗദിയില്‍ നിന്ന് 5.81 ലക്ഷം ബാരലും, യുഎഇയില്‍ നിന്ന് 4.9 ലക്ഷം ബാരലും ഇറക്കുമതി ചെയ്തു. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് ഇന്ധനമാക്കി ഇന്ത്യ ജി 7 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പരമ്പരാഗതമായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. പക്ഷെ, റഷ്യ- യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ യൂറോപ്പ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തുകയും റഷ്യ ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാവുകയും ചെയ്തതോടെയാണ് ഇന്ത്യ അവിടെ നിന്നുള്ള ഇറക്കുമതി ചെയ്തരിക്കുന്നത്.
അതേസമയം, പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് തടസ്സമുണ്ടായേക്കാമെന്ന വിലയിരുത്തലും വൻതോതിൽ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിച്ചു. സംഘർഷം രൂക്ഷമായാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി നടക്കുന്ന മുഖ്യ കടൽപ്പാതയാണ് ഇറാന്റെ സ്വാധീനത്തിലുള്ള ഹോർമുസ്.
2022 ഫെബ്രുവരി മുതലാണ് ഇന്ത്യ റഷ്യൻ എണ്ണ കൂടുതലായി വാങ്ങിത്തുടങ്ങിയത്. റഷ്യ യുക്രെയ്നുനേരെ യുദ്ധം ആരംഭിക്കുകയും റഷ്യക്കുമേൽ യുഎസും യൂറോപ്യൻ യൂണിയനും മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നത് പിന്നീട് 40 ശതമാനത്തിലേക്കുവരെ കുതിച്ചുകയറിയിരുന്നു.
ജൂൺ 24 വരെയുള്ള കണക്കുപ്രകാരം ഇന്ത്യ 241 മില്യൻ ബാരൽ യൂറൽസ് ഇറക്കുമതി ചെയ്തു. റഷ്യയുടെ മൊത്തം യൂറൽസ് കയറ്റുമതിയിൽ 45 ശതമാനവും വാങ്ങിയത് റിലയൻസും നയാരയുമാണ്. റിലയൻസിന്റെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ യൂറൽസിന്റെ വിഹിതം 2022ലെ 10 ശതമാനത്തിൽ നിന്ന് ഇപ്പോൾ 36 ശതമാനമായി കൂടി. നയാരയുടേത് 27ൽ നിന്നുയർന്ന് 72 ശതമാനവുമായി.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ ഗൾഫ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യുഎസ് എന്നിവയെയാണ് ഇപ്പോൾ പ്രധാനമായും ക്രൂഡ് ഓയിലിനായി ആശ്രയിക്കുന്നത്. ഇവയ്ക്ക് റഷ്യൻ കമ്പനികളുമായി ദീർഘകാല കരാറുകൾ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യയ്ക്കുള്ള റഷ്യൻ എണ്ണയുടെ ഡിസ്കൗണ്ട് ബാരലിന് 4 ഡോളറിൽ നിന്ന് 2 ഡോളറായി കുറയുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 500% ഇറക്കുമതി തീരുവ ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന ബിൽ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യുഎസ്. ട്രംപിന്റെ പക്ഷത്തുള്ള (റിപ്പബ്ലിക്കൻ) സെനറ്റർ ലിൻഡ്സെ ഗ്രഹാം, എതിർപക്ഷത്തുള്ള (ഡെമോക്രാറ്റ്) സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ എന്നിവരൊന്നിച്ചാണ് ബിൽ കൊണ്ടുവരുന്നത്.
യുഎസിന്റെ ഉപരോധം ലംഘിച്ച് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് എത്തുന്ന ഉൽപന്നങ്ങൾക്കുമേൽ 500% ചുങ്കം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ‘യുദ്ധത്തിന്റെ കാലം’ അല്ലെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചത്.