പഹല്‍ഗാമോടെ കാശ്മീര്‍ ഒറ്റക്കെട്ടായി; ഭീകരരെ കയറ്റി വിടാന്‍ പാക്കിസ്ഥാന് പുതിയ കേന്ദ്രം വേണം; ബംഗ്ലാദേശിനെ അടുപ്പിച്ച് ധാക്കയില്‍ ഐ എസ് ഐയ്ക്ക് പ്രത്യേക സെല്‍; ലക്ഷ്യം അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ എത്തിക്കല്‍; തീക്കളിയെ നേരിടാന്‍ തന്ത്രമൊരുക്കി ഡോവല്‍; ബംഗ്ലാ-പാക്ക് നീക്കം തകര്‍ന്നടിയും; ബംഗ്ലാദേശിന് പാക്കിസ്ഥാന്‍ ആയുധം നല്‍കുന്നത് എന്തിന്?

Update: 2025-10-29 07:31 GMT

ധാക്ക: ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തി പാക്കിസ്ഥാന് ലക്ഷ്യമിടുന്നത് ഇന്ത്യയെ പ്രകോപിപ്പിക്കല്‍. വാണിജ്യബന്ധത്തിന് പുറമെ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ധാക്കയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ കിഴക്കന്‍ തീരത്തെയും വ്യോമമേഖലയെയും നിരീക്ഷിക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. ഇതിനെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ഇന്ത്യ എടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാര്യങ്ങള്‍ ഗൗരവത്തില്‍ വിലയിരുത്തുന്നുണ്ട്. ഈ ഭീഷണിയെ നേരിടാന്‍ പ്രത്യേക ദൗത്യ സംഘവും തയ്യാറെടുക്കുന്നുണ്ട്.

ധാക്കയിലെ പാക് ഹൈക്കമ്മീഷന്‍ കാര്യാലയത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അംഗീകാരം നേടിയതിനെ ഇന്ത്യ ഗൗരവത്തില്‍ കാണും. ആദ്യഘട്ടമായി ഐഎസ്ഐയിലെ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, പാക് നാവികസേനയിലെയും വ്യോമസേനയിലെയും ഓരോ ഉദ്യോഗസ്ഥര്‍ ഇവരുടെ സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെയാണ് ധാക്കയിലെ പാക് ഹൈക്കമ്മീഷനില്‍ നിയമിക്കുക. ഇന്ത്യയിലേക്ക് തീവ്രവാദികളേയും മറ്റും നുഴഞ്ഞു കയറ്റാനുള്ള പാക് ശ്രമവും ഉണ്ടാകും. കാശ്മീരിലെ പാക് അധിനവേശ കാശ്മീരിലൂടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ഇപ്പോള്‍ നിരവധി കടമ്പകള്‍ ഉണ്ട്. ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതിയിലാണ്. കാശ്മീര്‍ ജനതയുടെ പിന്തുണയുമില്ല. അതുകൊണ്ടാണ് പുതിയ നീക്കം. ബംഗ്ലാദേശിലൂടെ ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കലാണ് പാക്കിസ്ഥാന്‍ നീക്കം. പഹല്‍ഗാമിലൂടെ കാശ്മീരികള്‍ കൂടുതല്‍ ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു. ഈ സാഹചര്യവും പാക്കിസ്ഥാന്റെ നീക്കങ്ങളെ തടുക്കുന്നതായി.

ഇതിന് പകരമായി ബംഗ്ലാദേശ് സൈന്യത്തിന് സാങ്കേതിക സഹായം, പരിശീലനം, ആയുധങ്ങള്‍ എന്നിവ ബംഗ്ലാദേശിന് നല്‍കും. ഇരുരാജ്യങ്ങളും സംയുക്തമായി നാവിക- വ്യോമ അഭ്യാസങ്ങളും സംഘടിപ്പിക്കും. പാക്കിസ്ഥാനില്‍ നിന്നും ജെഎഫ്-17 തണ്ടര്‍ എന്ന യുദ്ധവിമാനങ്ങളും ഫത്താ റോക്കറ്റുകളും ബംഗ്ലദേശ് വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രം ഒപ്പിടാനായി ബംഗ്ലാദേശില്‍ നിന്നുള്ള ഉന്നത സൈനികോദ്യോഗസ്ഥരുടെ സംഘം ഉടന്‍ തന്നെ ഇസ്ലാമാബാദ് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ കാര്യമായ വ്യതിചലനമുണ്ടായിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പ്രതിരോധ സഹകരണം ശക്തമാകുന്നത്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയിരുന്നു.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന്‍ ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസുമായും ഷംഷാദ് മിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ടംഗ പ്രതിനിധി സംഘത്തെയുമായാണ് ഷംഷാദ് മിര്‍സ ബംഗ്ലാദേശിലെത്തിയത്. ഈ സംഘത്തില്‍ ഐഎസ്ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട്. ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും ഡയറക്ടര്‍ ജനറല്‍ ഫോഴ്സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചതായി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൗഹൃദപരമായ ഈ കൂടിക്കാഴ്ചയില്‍, പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ ബന്ധങ്ങളുടെ നല്ല ഗതിയെ ഇരു സൈനിക മേധാവികളും വിലയിരുത്തി. ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ സ്ഥാപനപരമായ സഹകരണവും തന്ത്രപരമായ ധാരണയും വര്‍ദ്ധിപ്പിക്കുന്നതിനായി സൈനിക നേതൃത്വത്തിന്റെ വിവിധ തലങ്ങളില്‍ പതിവ് ആശയവിനിമയങ്ങള്‍ നിലനിര്‍ത്താന്‍ അവര്‍ ധാരണയിലെത്തി. ആഗോള, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും സംഭാഷണങ്ങള്‍ നടന്നു. ഈ പശ്ചാത്തലത്തില്‍, സൈനിക പരിശീലനം, സംയുക്ത സൈനികാഭ്യാസങ്ങള്‍, ഓപ്പറേഷനല്‍ അനുഭവങ്ങള്‍ പങ്കുവെക്കല്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ അടുത്ത സഹകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുവെന്നും പാക്കിസ്ഥാന്‍ വിശദീകരിക്കുന്നു.

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സമാധാന പരിപാലന ദൗത്യങ്ങളിലും കൂടുതല്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിശദീകരിക്കുന്നു.. രണ്ട് രാജ്യങ്ങളുടെയും സായുധ സേനകള്‍ തമ്മില്‍ നിലവിലുള്ള ദീര്‍ഘകാലത്തെ പ്രൊഫഷണല്‍ ബന്ധങ്ങളെ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയും ജനറല്‍ വാക്കര്‍-ഉസ്-സമാനും ഈ അവസരത്തില്‍ അംഗീകരിച്ചു. പ്രാദേശിക സമാധാനവും കൂട്ടായ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ഈ ഇടപെടലുകളുടെയും ഉഭയകക്ഷി ബന്ധങ്ങളുടെയും പ്രാധാന്യം അവര്‍ അടിവരയിട്ടു. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുകയും, മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള പൊതുവായ കാഴ്ചപ്പാടുകള്‍ക്ക് ശക്തി പകരുകയും ചെയ്യുമെന്ന് പാക്കിസ്ഥാന്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇതിന് അപ്പുറത്തേക്ക് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ചാര പ്രവര്‍ത്തനമാണ് ഐഎസ് ഐയുടെ ലക്ഷ്യം.

Tags:    

Similar News