ഇന്ത്യയെ അപമാനിച്ച പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദിയെ ആദരിച്ച മലയാളി സംഘടനയുമായി യാതൊരു ബന്ധവും ഇല്ലെന്ന് കുസാറ്റ്; ദുബായിലെ പരിപാടിയെ കുറിച്ചും അറിവില്ല; സിയുബിഎഎ യുഎഇ ഇന്ത്യയുടെ നിരീക്ഷണത്തില്‍ ആയതോടെ വിശദീകരണവുമായി സര്‍വകലാശാല

ഷാഹിദ് അഫ്രിദിയെ ആദരിച്ച മലയാളി സംഘടനയുമായി യാതൊരു ബന്ധവും ഇല്ലെന്ന് കുസാറ്റ്

Update: 2025-05-31 13:52 GMT

കൊച്ചി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ പരിഹസിച്ച മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് ദുബായില്‍ സ്വീകരണം ഒരുക്കിയ മലയാളികളുടെ സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂര്‍വവിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല.

പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന സംഘടനയുമായി കുസാറ്റിന് യാതൊരു വിധത്തിലുമുള്ള ബന്ധവും ഇല്ലെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. കുസാറ്റ് അലുമ്നി നെറ്റ്വര്‍ക്ക് എന്ന സിഎഎന്‍ ആണ് സര്‍വകലാശാലയുടെ ഔദ്യോഗിക പൂര്‍വ വിദ്യാര്‍ഥി സംഘടന. യുഎഇയില്‍ പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന കൂട്ടായ്മയെ കുറിച്ചോ ദുബായില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയെക്കുറിച്ചോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നും കുസാറ്റ് അധികൃതര്‍ അവകാശപ്പെടുന്നു.

കുസാറ്റിന്റെ പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളോട് സഹകരിക്കും മുന്‍പ് ഇത്തരം കൂട്ടായ്മകളുടെ ആധികാരികത പരിശോധിക്കാന്‍ കുസാറ്റ് പൂര്‍വവിദ്യാര്‍ഥികളോട് നിര്‍ദേശിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിജ്ഞാബദ്ധമാണ്, കൂടാതെ രാജ്യത്തിന്റെ അഭിമാനം അപകടപ്പെടുത്തുന്ന വിധത്തില്‍ ഒരു തരത്തിലും പ്രവര്‍ത്തിക്കില്ലെന്നും സര്‍വകലാശാല പറയുന്നു.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍ ദുബായില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പങ്കെടുത്തതിനെതിരെ എബിവിപി കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതിയുള്‍പ്പെടെ എബിവിപി പരാതി നല്‍കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രതികരണം.

വിചിത്രന്യായവുമായി സിയുബിഎഎ യുഎഇ

ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന സിയുബിഎഎ യുഎഇ

രംഗത്തെത്തി. അതേ വേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകര്‍ നിരത്തുന്നത്. അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവര്‍ത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ഈ പ്രവര്‍ത്തി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവര്‍ പറയുന്നു.

സംഘാടകസമിതിയുമായി ബന്ധപ്പെട്ടവര്‍ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവര്‍ക്ക് സംസാരിക്കാനായി മൈക്ക് നല്‍കുന്നതും അവര്‍ സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനെല്ലാം ഉപരി പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷവും ദുബായിലെ 'ദി പാക്കിസ്ഥാന്‍ അസോസിയേഷന്‍' എന്ന സ്ഥലത്തായിരുന്നു പരിപാടി. എന്തുകൊണ്ടാണ് പാക്കിസ്ഥാന് കൂടുതല്‍ സ്വാധീനമുള്ള ഈ ഹാളില്‍ പരിപാടി എത്തിയെന്നതും നിര്‍ണ്ണായക ചോദ്യമാണ്. വിവേക് ജയകുമാര്‍ പ്രസിഡന്റും ആദര്‍ശ് നാസര്‍ ജനറല്‍ സെക്രട്ടറിയും റിസ്വാന്‍ മൂപ്പന്‍ ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലൂമിനിയാണ് ഇതിന്റെ സംഘടകര്‍. അഫ്രീദിയെ സ്നേഹത്തോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു കൊണ്ടു വന്നത് വിവേകാണെന്നും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ രഹസ്യാന്വേഷണം തുടങ്ങിയിട്ടുണ്ട്.

ദുബായില്‍ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ മലയാളി കൂട്ടായ്മ ആദരിച്ചതിന് പിന്നില്‍ ഇടത്-ഇസ്ലാമിക ഗ്രൂപ്പെന്ന ആരോപണവുമായി ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ അടക്കം രംഗത്തു വന്നിരുന്നു. ഷാഹിദ് അഫ്രീദിക്കൊപ്പം, ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ നടത്തിയ ചടങ്ങാണ് വിവാദമായത്. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് പിന്നിലെ സംഘാടകരുടെ പേരു വിവരവും ഓര്‍ഗൈനസര്‍ പുറത്തു വിട്ടു. ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച് ആനയിച്ചത് സംഘടനയുടെ അധ്യക്ഷനായ വിവേക് ജയകുമാറാണ്. കുസാറ്റില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐയുടെ ഭാരവാഹിയായിരുന്നു വിവേക് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അതിശക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അപലപിച്ചത്. പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ തിരിച്ചടിയെ ലോക രാജ്യങ്ങള്‍ക്കിടയിലേക്ക് പങ്കുവയ്ക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ നിലപാടിനെ അതിശക്തമായി കേരളവും പിന്തുണച്ച ഘട്ടത്തിലാണ് പഹല്‍ഗാമില്‍ ഇന്ത്യയെ അപമാനിച്ച അഫ്രീദിയെ താരമായി മലയാളി സംഘടന അവതരിപ്പിച്ചത്.

രാജ്യത്തിന് ആകെ അപമാനകരമായ പരിപാടിയെന്നാണ് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. ഇടത്-ഇസ്ലാമിക സംഘടനയുടെ ദുബായ് ചാപ്റ്ററാണ് ഇതിന് പിന്നില്‍. ദുബായിലെ 'ദി പാക്കിസ്ഥാന്‍ അസോസിയേഷന്‍' എന്ന സ്ഥലത്തായിരുന്നു പരിപാടിയെന്നും ആരോപിക്കുന്നു. അഫ്രീദിയേയും പാക് ക്രിക്കറ്ററായ ഉമര്‍ ഗുല്ലിനെയും ആദരിക്കാനായിരുന്നു പരിപാടി. ഇന്ത്യാ വിരുദ്ധത ചര്‍ച്ചയാക്കിയവരെ ആദരിക്കലായിരുന്നു ലക്ഷ്യം-ഓര്‍ഗനൈസര്‍ പറയുന്നു. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചവരെ ആദരിച്ചത് വ്യാപക പ്രതിഷേധമായി മാറുന്നുണണ്ട്. ഈ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് അഫ്രീദിയെ ആദരിച്ചതിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് സംഘടനാ തലപ്പത്തുള്ളവരുടെ പേരുകള്‍ പുറത്തു വിടുന്നത്. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഇതെന്നും ആരോപിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്തികളെ അപമാനിക്കുന്നതാണ് പ്രവാസികളായ മലയാളികളുടെ ഈ നടപടിയെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു. സംഘടനയുടെ 'മെമ്മറി സ്റ്റപ്പ് 2025' എന്ന പരിപാടി എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് അപമാനമെന്ന് വിശദീകരിക്കുകയാണ് ഓര്‍ഗനൈസര്‍.

മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പാഡ്) ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓര്‍മചുവടുകള്‍ 2025 എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തിയത് തന്നെ ഗൂഡാലോചനയായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. വിവേക് ജയകുമാര്‍ പ്രസിഡന്റും ആദര്‍ശ് നാസര്‍ ജനറല്‍ സെക്രട്ടറിയും റിസ്വാന്‍ മൂപ്പന്‍ ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലൂമിനിയാണ് ഇതിന്റെ സംഘടകര്‍. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പാഡ്) ഓഡിറ്റോറിയം ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നതും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ വിധേയമാക്കും.

കുസാറ്റില്‍ 2000-2004 ബാച്ചില്‍ പഠിച്ചയാളാണ് വിവേക് ജയകുമാര്‍. തിരുവനന്തപുരത്തുകാരനായ വിവേക് നിലവില്‍ ദുബായില്‍ സ്വിമ്മിങ് പൂള്‍ നിര്‍മ്മാണ കമ്പനി നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തു വന്ന മുന്‍ പാക്കിസ്ഥാന്‍ താരമാണ് ഷാഹിദ് അഫ്രീദി. ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്ന് അഫ്രീദി പറഞ്ഞിരുന്നു. പാകിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അഫ്രീദി വിമര്‍ശിച്ചിരുന്നു. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. എന്നിട്ടാണ് അവര്‍ സ്വയം വിദ്യാസമ്പന്നരായ ആളുകളാണെന്ന് പറയുന്നത്.'- അഫ്രീദി കൂട്ടിച്ചേര്‍ത്തത് ഇങ്ങനെയാണ്.

'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് എട്ട് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യമുണ്ട് കശ്മീരില്‍. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത കഴിവില്ലാത്തവരാണ് നിങ്ങളെന്നാണ് ഇതര്‍ഥമാക്കുന്നത്.'- അഫ്രീദി പ്രതികരിച്ചിരുന്നു. അടുത്തിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച ഒട്ടേറെ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തിലാണ് അക്തറിന്റേതും നിരോധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി. ഏപ്രില്‍ 22-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പഹല്‍ഗാമിലെ ബൈസാരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്. 25 ടൂറിസ്റ്റുകളും ഒരു കശ്മീര്‍ സ്വദേശിയുമുള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് ഇന്ത്യ അതിശക്തമായ തിരിച്ചടിയും നല്‍കി. അതിന് ശേഷം അക്തറും അഫ്രീദിയുമൊന്നും ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Tags:    

Similar News