വ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്‌ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്‍
ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്‍
കൊച്ചി: കസ്റ്റഡി മര്‍ദ്ദനം, പീഡനം, അന്യായ തടങ്കല്‍ തുടങ്ങിയവ പോലീസിന്റെ ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചത് ഒരു വര്‍ഷത്തിന് മുന്‍പ്. പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനവും പീഡനവും നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടി ക്രമത്തിലെ (സിആര്‍പിസി) 197 വകുപ്പ് പ്രകാരമുള്ള പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് കെ.ബാബു കഴിഞ്ഞവര്‍ഷം നവംബറില്‍ വിധി പുറപ്പെടുവിച്ചത്.
നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവിനെയും പൊലീസുകാരിയായ സഹോദരിയെയും മര്‍ദ്ദിച്ച എസ്ഐയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിധി. നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ഇപ്പോള്‍ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സി.അലവിയാണ് റിവിഷന്‍ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചത്.
മലപ്പുറം എടക്കര മൂത്തേടം സ്വദേശി അനീഷ് കുമാറിനാണ് 2008 ജൂലൈ 28ന് രാത്രി നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. സംഭവസമയത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന എസ്.ഐ അലവിയാണ് പീഡനം നടത്തിയത്. തന്നെ പൊതുസ്ഥലത്ത് അധിക്ഷേപിച്ചെന്ന് കാട്ടി ഡെയ്സി മാത്യു എന്ന വീട്ടമ്മ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് അനീഷ് കുമാറിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. രാത്രി പരാതിക്കാരിയും ഭര്‍ത്താവും സ്റ്റേഷനില്‍ വന്ന ശേഷമായിരുന്നു മര്‍ദ്ദനം.
അനീഷ് കുമാറിനെ അസഭ്യം പറഞ്ഞ എസ്ഐ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും തല പിടിച്ച് ഭിത്തിയിലിടിക്കുകയും ചെയ്തു. തുടര്‍ന്ന് നെഞ്ചത്തും വയറ്റിലും നാഭിയിലും തൊഴിച്ചു. ഈ സമയം സ്റ്റേഷന് സമീപമുള്ള വനിതാ സെല്ലില്‍ ഡ്യൂട്ടി കഴിഞ്ഞ് സഹോദരനെ കാത്ത് നില്‍ക്കുകയായിരുന്ന അനീഷ് കുമാറിന്റെ സഹോദരിയായ വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ എസ്.ഐ വനിതാ കോണ്‍സ്റ്റബിളിനെയും മര്‍ദ്ദിച്ചു. പരിക്കേറ്റ ഇരുവരും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി പിന്നീട് തള്ളുകയും ചെയ്തിരുന്നു.
പോലീസ് മര്‍ദ്ദനത്തിനെതിരെ അനീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ നിലമ്പൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പിഴയും തടവുശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിമാരായ വി.കെ.രാജു, എം.ആര്‍.മണിയന്‍ എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും കേസ് എഴുതിത്തള്ളാനാണ് ശ്രമിച്ചത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.
ഇതേത്തുടര്‍ന്ന് അനീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ നിലമ്പൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അലവിയ്ക്ക് നോട്ടീസ് പുറപ്പെടുവിച്ചു. തനിക്കെതിരായ കേസ് തള്ളണമെന്നാവശ്യപ്പെട്ട് അലവി സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 17 വര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂലൈയിലാണ് വിചാരണ ആരംഭിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ഇയാള്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ 197 വകുപ്പ് പ്രകാരമുള്ള പരിരക്ഷയ്ക്ക് തനിക്ക് അര്‍ഹതയുണ്ടെന്നും 197 (1) വകുപ്പ് പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ഇല്ലാതെ മജിസ്ട്രേറ്റ് കോടതിയ്ക്ക് തനിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും വാദിച്ചു.
'പബ്ലിക്ക് സെര്‍വന്റ് 'നിര്‍വചനത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഉണ്ടാകുന്ന നടപടികള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് സി.ആര്‍.പി.സി 197. എന്നാല്‍ അലവിയുടെ വാദം തള്ളിയ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതി പോലീസ് സ്റ്റേഷനിലെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിന് എതിരെ അലവി നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. പോലീസ് സ്റ്റേഷനില്‍ പ്രതിയെ മര്‍ദ്ദിക്കുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുമ്പോഴും കസ്റ്റഡിയിലെടുക്കുമ്പോഴും നടത്തുന്ന ശാരീരിക പീഡനം പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥന്‍ 'പബ്ളിക്ക് ഓഡര്‍ ' നിലനിര്‍ത്താന്‍ വേണ്ടിയെടുക്കുന്ന നടപടികളും 'ലോ ആന്‍ഡ് ഓഡര്‍ ' നിലനിര്‍ത്താന്‍ ചെയ്യുന്ന നടപടികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും 197 വകുപ്പിന്റെ പരിരക്ഷ ഇതിനനുസൃതമായി വ്യത്യസ്തപ്പെടുമെന്നും വ്യക്തമാക്കിയ ഹൈക്കോടതി അലവിക്കെതിരായ ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയും റിവിഷന്‍ ഹര്‍ജി തള്ളുകയും ചെയ്തു.