യുപിയും പഞ്ചാബും മഹാരാഷ്ട്രയും തെലങ്കാനയും ബംഗാളും തമിഴ്‌നാടും യു പി എസ് സിക്കു പട്ടിക നല്‍കാതെ സ്വന്തം നിലയില്‍ പോലീസ് മേധാവിയെ നിശ്ചയിച്ചു; കേന്ദ്രത്തിന് പട്ടിക കൈമാറിയത് വിനയായി; ഇന്‍ ചാര്‍ജ് പോലീസ് മേധാവിയെ നിയമിച്ചാല്‍ നിയമ പോരാട്ടം ഉറപ്പ്; എംആര്‍ അജിത് കുമാറിന് ഡിജിപി പദവിയും വൈകും; രവതയെത്തുമ്പോള്‍ സംഭവിക്കുക

Update: 2025-06-29 01:42 GMT

തിരുവനന്തപുരം: രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകുമ്പോള്‍ എംആര്‍ അജിത് കുമാറിന് ഡിജിപി പദം കിട്ടുന്നതും വൈകും. നിയമ പോരാട്ടങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് കൂടി തിരിച്ചറിഞ്ഞാണ് യു പി എസ് സി പട്ടികയില്‍ നിന്നുള്ള പോലീസ് മേധാവി നിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ടെന്ന് വയ്ക്കുന്നത്. അതിവിശ്വസ്തനായ എം ആര്‍ അജിത് കുമാറിനെ പോലീസ് ഇന്‍ ചാര്‍ജ് ആക്കുന്നതും പരിഗണിച്ചിരുന്നു. പക്ഷേ ഇതിന് എതിരായിരുന്നു നിയമോപദേശം. ഈ സാഹചര്യത്തിലാണ് രവതാ ചന്ദ്രശേഖറിനെ പോലീസ് മേധാവിയാക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ ഇന്‍ ചാര്‍ജ്ജ് പോലീസ് മേധാവിമാരുണ്ട്. ഈ മാതൃക കേരളത്തിന് പിന്തുടരുന്നതില്‍ നിയമ പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് അജിത് കുമാറിനെ പോലീസ് തലപ്പത്ത് ഇന്‍ ചാര്‍ജ് ആക്കാന്‍ കഴിയാതെ പോയതിന് കാരണം. യുപി, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ യുപിഎസ്സിക്കു പട്ടിക നല്‍കാതെ സ്വന്തംനിലയിലാണു പൊലീസ് മേധാവിയെ നിയമിക്കുന്നത്. മേധാവിയെ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം എടുത്തുമാറ്റി ചുരുക്കപ്പട്ടികയുണ്ടാക്കാന്‍ യുപിഎസ്സിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത് 2006ലാണ്. സംസ്ഥാന പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ സംസ്ഥാനങ്ങള്‍ കോടതിവിധി മറികടന്നത്.

എന്നാല്‍ കേരളം യു പി എസ് സിയ്ക്ക് ആറംഗ ചുരുക്ക പട്ടിക നല്‍കി. അതില്‍ നിന്നും മൂന്ന് പേരെ ചുരുക്ക പട്ടികയില്‍ യു പി എസ് സി ഉള്‍പ്പെടുത്തി. സീനിയോറിട്ടി മാത്രമാണ് അവര്‍ പരിഗണിച്ചത്. ഈ സാഹചര്യത്തില്‍ യു പി എസ് സിയുടെ പട്ടികയെ അവഗണിച്ചാല്‍ അത് നിയമ പ്രശ്‌നമായി മാറും. ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാല്‍ പണി പാളും. യോഗേഷ് ഗുപ്ത കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്. മുമ്പ് ടി പി സെന്‍കുമാര്‍ പോലീസ് മേധാവി പദത്തില്‍ സുപ്രീംകോടതി ഉത്തരവിന്റെ ബലത്തില്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു. അത്തരമൊരു സാഹചര്യം ഇപ്പോള്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കോടതി പിന്തുണയോടെ പോലീസ് മേധാവിയെത്തിയാല്‍ പോലീസ് ആസ്ഥാനത്ത് സര്‍ക്കാരിന് പിന്തുണ നഷ്ടമാകും.

സെന്‍കുമാര്‍ പോലീസ് മേധാവിയായിരുന്നപ്പോള്‍ പോലീസ് ആസ്ഥാനത്ത് മുതിര്‍ന്ന ഐപിഎസുകാരനായിരുന്ന ടോമിന്‍ തച്ചങ്കരിയെ നിയോഗിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ തച്ചങ്കരിയെ പോലെ അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാകുന്ന ഐപിഎസുകാരനും മുഖ്യമന്ത്രിക്ക് നിയോഗിക്കാനായില്ല. അതുകൊണ്ട് തന്നെ ചുരുക്ക പട്ടികയില്‍ നിന്നൊരാളെ പോലീസ് മേധാവിയാക്കി തലവദേന ഒഴിവാക്കും. സര്‍ക്കാരിന് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന ഉറപ്പ് രവതിയില്‍ നിന്നും സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ രവത സന്ദര്‍ശിച്ചിരുന്നു. ചില ഗള്‍ഫ് ഘടകവും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇത്തണ രവതയ്ക്ക് നറുക്ക് വീഴുമ്പോള്‍ എം ആര്‍ അജിത് കുമാര്‍ നിരാശനാകും. നിധിന്‍ അഗര്‍വാളാണ് പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നതെങ്കില്‍ ഒഴിവുവരുന്ന ഡിജിപി തസ്തികയില്‍ എം.ആര്‍. അജിത്കുമാറിന് ഉടന്‍തന്നെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. രവതാ ചന്ദ്രശേഖറിനെയാണ് മേധാവിയായി നിയമിക്കുന്നതെങ്കില്‍ അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ നിധിന്‍ അഗര്‍വാള്‍ വിരമിക്കുംവരെ കാത്തിരിക്കേണ്ടിവരും. സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികമാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നതിനാലാണിത്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവതാ തിരിച്ചു വന്നാല്‍ കേരളത്തിന് അനുവദിച്ച ഡിജിപി തസ്തികകളില്‍ ഒന്ന് നല്‍കണം. അങ്ങനെ വന്നാല്‍ അജിത് കുമാറിന് നിയമനം കിട്ടില്ല. നിലവില്‍ നിധിനും ഷെയ്ഖ് ദര്‍വേശ് സാഹിബും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമുമാണ് ഡിജിപി റാങ്കുള്ളവര്‍. രവതയ്ക്ക് ഡിജിപി റാങ്ക് നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാല്‍ അത് കേരളത്തിന്റെ പട്ടികയില്‍ വരില്ല. രവത പോലീസ് മേധാവിയാകുമ്പോള്‍ സ്വാഭാവികമായും രവതയും നിധിനും യോഗേഷും മനോജും ഡിജിപി തസ്തിക നിറയ്ക്കും. അതുകൊണ്ട് മറ്റാരേയും ഡിജിപി റാങ്കിലേക്ക് നിയമിക്കാന്‍ കഴിയില്ല.

അതു കഴിഞ്ഞ് നിധന്‍ വിരമിക്കുമ്പോള്‍ മാത്രമേ ഡിജിപി പദവി ഒഴിവു വരൂ. അല്ലാത്ത പക്ഷം യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യുട്ടേഷനില്‍ പോകണം. എങ്കിലും അജിത് കുമാറിന് ഡിജിപി പദവി കിട്ടും. ഈ എല്ലാ സാഹചര്യവും പരിഗണിച്ചാണ് ഇന്‍ ചാര്‍ജ്ജ് ഡിജിപിയിലേക്കുള്ള ചര്‍ച്ച നടത്തിയത്. ഇന്‍ ചാര്‍ജ്ജ് ഡിജിപി വന്നാല്‍ രവത ഡല്‍ഹിയില്‍ തുടരും. അങ്ങനെ വരുമ്പോള്‍ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്ന ഒഴിവില്‍ അജിത് കുമാറിന് ഡിജിപിയാകാന്‍ കഴിയും. അജിത് കുമാറിനേക്കാള്‍ സര്‍വ്വീസില്‍ സീനിയറാണ് സുരേഷ് രാജ് പുരോഹിത്. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ച് മടങ്ങിയെത്തിയാലും അജിത് കുമാറിന് ഡിജിപി പദം കിട്ടുന്നത് വൈകും.

Tags:    

Similar News