ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യം; ഇരയും പ്രതിയും സിനിമക്കാര്‍ എന്നതും കേസിനെ പുതിയ തലത്തിലെത്തിച്ചു; നടന്‍ അകത്തായത് നാലു മാസത്തിന് ശേഷം; ഇനിയൊരു ജൂലൈ 10 ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ദിലീപ്; ഡിസംബര്‍ 8 കേരളത്തിന് നിര്‍ണ്ണായകം

Update: 2025-11-26 01:47 GMT

കൊച്ചി: അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിന്റെ വിധിക്ക് കാതോര്‍ത്ത് കേരളം. ഡിസംബര്‍ എട്ടിനാണ് വിധി പ്രഖ്യാപനം. നടിയെ ആക്രമിച്ച കേസില്‍ വിധി വരുന്നത് എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനുശേഷം. അതിജീവിതയും പ്രതികളിലൊരാളും സിനിമ മേഖലയിലുള്ളവര്‍ എന്നത് കേസിന്റെ പ്രാധാന്യം കൂട്ടി. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യമായിരുന്നു. നടന്‍ ദിലീപ് കേസില്‍ ്പ്രതിസ്ഥാനത്താണ്. തന്നെ കോടതി കുറ്റവിമുക്തനാക്കുമെന്ന പ്രതീക്ഷയാണ് അടുപ്പക്കാരുമായി ദിലീപ് പങ്കുവയ്ക്കുന്നത്.

ആക്രമിച്ചവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അതിജീവിത തീരുമാനിച്ചതോടെയാണ് നിയമപോരാട്ടത്തിന്റെ തുടക്കം. സിനിമയിലെ വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നും നടി ആക്രമിക്കപ്പെട്ടതായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ വന്‍പൊട്ടിത്തെറിയും ഇക്കാലത്തുണ്ടായി. ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കി. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍, വിജീഷ്, വടിവാള്‍ സലിം ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടാനായി. നടന്ന് നാലരമാസത്തിനുള്ളില്‍ നടന്‍ ദിലീപും അറസ്റ്റിലായി. 85 ദിവസം നടന്‍ ജയിലില്‍ കിടന്നു. ജൂലൈ 10നായിരുന്നു അറസ്റ്റ്. അതു പോലെ ഇനിയൊന്ന് നടക്കില്ലെന്നാണ് ദിലീപ് പറയുന്നത്. പക്ഷേ ഡിസംബര്‍ എട്ടിന് എന്തും സംഭവിക്കാം. അത് കേരളത്തില്‍ വലിയ ചര്‍ച്ചയായി മ്ാറുകയും ചെയ്യും.

കേസ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപ് അടക്കമുള്ളവരായിരുന്നു ഇൗ കേസിലും പ്രതികള്‍. ഇൗ കേസില്‍ ദിലീപ് ഒന്നാംപ്രതിയാണ്. ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയില്‍ തുറന്നതും ഞെട്ടലായി.

കേസിന്റെ നാള്‍വഴി

2017 ഫെബ്രുവരി 17: ഷൂട്ടിങ്ങിനുശേഷം രാത്രി തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടു. രക്ഷപ്പെട്ട് സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ നടി എത്തിയതിനു പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഫെബ്രുവരി 18: പ്രതി മാര്‍ട്ടിന്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് മാര്‍ട്ടിനായിരുന്നു

ഫെബ്രുവരി 19: മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ അറസ്റ്റില്‍.

ഫെബ്രുവരി 20: കേസുമായി ബന്ധമുള്ള തമ്മനം സ്വദേശി മണികണ്ഠന്‍ അറസ്റ്റില്‍.

ഫെബ്രുവരി 23: കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 24: 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍പ്രകാരമാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന് പള്‍സര്‍ സുനിയുടെ മൊഴി. പ്രതികള്‍ റിമാന്‍ഡില്‍.

ഫെബ്രുവരി 25: പ്രതികളെ നടി തിരിച്ചറിഞ്ഞു.

ജൂണ്‍ 24: കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വ്യക്തമായ നിര്‍ണായക തെളിവുകള്‍ ലഭിച്ചു.

ജൂണ്‍ 28: ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യം ചെയ്തു.

ജൂലൈ 10: ദിലീപ് അറസ്റ്റില്‍.

ജൂലൈ 11: ദിലീപിനെ താരസംഘടന അമ്മ പുറത്താക്കി.

ജൂലൈ 12: ദിലീപ് രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍.

ജൂലൈ 15: ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് തള്ളി.

ജൂലൈ 24: ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍.

ജൂലൈ 25: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.

ജൂലൈ 28: ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ചോദ്യംചെയ്യലിന് ഹാജരായി.

ആഗസ്ത് 10: ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ആഗസ്ത് 29: ജാമ്യാപേക്ഷ തള്ളി.

സെപ്തംബര്‍ 14: വീണ്ടും ജാമ്യംതേടി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍.

സെപ്തംബര്‍ 18: ജാമ്യാപേക്ഷ തള്ളി.

ഒക്ടോബര്‍ 3: 85 ദിവസത്തിനുശേഷം ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കി.

2018 മാര്‍ച്ച് 8: വിചാരണ തുടങ്ങി.

2019 നവംബര്‍ 29: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറാനാകില്ലെന്ന് സുപ്രീംകോടതി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം.

2021 ഡിസംബര്‍ 25: നടന്‍ ദിലീപിന്റെ ആലുവയിലെ വീടായ 'പത്മസരോവര'ത്തില്‍ 2017 നവംബര്‍ 15-ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

2022 ജനുവരി 2: ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള തുടരന്വേഷണത്തെ എതിര്‍ത്ത് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.

ജനുവരി 4: തുടരന്വേഷണത്തിന് അനുമതി.

ജനുവരി 9: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ സംഘം.

ജനുവരി 12: ജെഎഫ്എംസി കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.

ജനുവരി 19: തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍.

ജനുവരി 23: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ 33 മണിക്കൂര്‍ ചോദ്യം ചെയ്തു.

മാര്‍ച്ച് 8: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

മാര്‍ച്ച് 17: വധഗൂഢാലോചന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

മാര്‍ച്ച് 28: ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തു.

ഏപ്രില്‍ 9: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സൈബര്‍ വിദഗ്ധന്‍ തൃപ്പൂണിത്തുറ സ്വദേശി സായ് ശങ്കര്‍ അറസ്റ്റില്‍. തെളിവുകളില്‍ കൃത്രിമം കാണിച്ചതിനും ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിച്ചതിനും അറസ്റ്റ്.

മെയ് 9: നടി കാവ്യ മാധവനെ ചോദ്യംചെയ്തു.

മെയ് 16: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാംപ്രതി ജി ശരത് അറസ്റ്റില്‍. നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്, തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് പിടിയിലായത്.

ജൂലൈ 7: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ഹാഷ് വാല്യു പരിശോധനയ്ക്ക് അയച്ചു. 2018 ജനുവരി ഒമ്പത്, 2018 ഡിസംബര്‍, 2021 ജൂലൈ 19 എന്നീ ദിവസങ്ങളില്‍ തുറന്നതായാണ് കണ്ടെത്തിയത്.

2024 സെപ്തംബര്‍ 17-: പള്‍സര്‍ സുനിക്ക് ജാമ്യം.

ഡിസംബര്‍ 11-: കേസില്‍ അന്തിമവാദം തുടങ്ങി

2025 ഏപ്രില്‍ 9: പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.

Tags:    

Similar News