തട്ടിപ്പിന് ഇരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണം; മ്യൂസിയം പൊലീസില്‍ കേസ് കൊടുക്കണം; നീതി ലഭിക്കാന്‍ തട്ടിപ്പിന് ഇരയായവര്‍ കൂടെ നില്‍ക്കണം; സ്ഥാപനത്തിലെ മൂന്നുജീവനക്കാര്‍ കബളിപ്പിച്ചെന്ന കേസില്‍ പിന്തുണ തേടി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം ലൈവ്
പിന്തുണ തേടി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം ലൈവ്
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ഫാന്‍സി ആഭരണക്കടയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി ദിയയുടെ ഇന്‍സ്റ്റഗ്രാം ലൈവ്. തട്ടിപ്പിനിരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ കേസ് നല്‍കണം.
തന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ട്. പൊലീസില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയിട്ടുണ്ട്.
തന്റെ കമ്പനിക്ക് നല്‍കേണ്ട പണമാണ് ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി ചെയ്തിരിക്കുന്നതെന്നും ഇതില്‍ നീതി എത്രയും വേഗം ലഭിക്കാന്‍ തട്ടിപ്പിനിരയായവര്‍ കൂടെ നില്‍ക്കണമെന്നും ദിയ കൃഷ്ണ പറഞ്ഞു. തനിക്ക് തരേണ്ട പണമാണ് അവര്‍ തട്ടിയെടുത്തത്.
shomsmtvm.pol@kerala.gov.in എന്ന മ്യൂസിയം പൊലീസ് സ്റ്റേഷനിലെ മെയില്‍ ഐഡി അടക്കം പങ്കുവെച്ചുകൊണ്ടാണ് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ഇട്ടിരിക്കുന്നത്. മൂന്നുപേര്‍ക്കുമെതിരായ തെളിവുകള്‍ പൊലീസിന് കൈമാറണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരണമെന്നും സത്യം വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു.
തനിക്കും വീട്ടുകാര്‍ക്കുമെതിരെ ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെ ദിയ കൃഷ്ണ നിഷേധിച്ചിരുന്നു. ജാതീയമായി അധിക്ഷേപിച്ചു എന്ന ആരോപണം വ്യാജമാണെന്ന് ദിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ജാതീയമായി അധിക്ഷേപിക്കുന്ന ആളല്ല താന്‍. ജാതിയുടെ കാര്യം പറയുകയാണെങ്കില്‍ ഒന്നിലും ജാതി കാണുന്നവരല്ല ഞങ്ങള്‍. എന്റെ അമ്മ ഒരു നായരാണ്. അമ്മ ഈഴവ സ്ത്രീയാണ്, ഭര്‍ത്താവ് ബ്രാഹ്‌മിണുമാണ്. ജാതി അധിക്ഷേപം എവിടെയും നടത്തിയിട്ടില്ലെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
ക്യു ആര്‍ കോഡ് മാറ്റിവെച്ച് അവരുടെ അക്കൗണ്ടില്‍ പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. എല്ലാ ദിവസവും പണം പിന്‍വലിച്ച് എനിക്കു തന്നു എന്നാണ് അവര്‍ പറയുന്നത്. അത് ശരിയല്ല. അങ്ങനെ പണം പിന്‍വലിച്ചെങ്കില്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കണമല്ലോ? അതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ എവിടെ? പണം കൊണ്ടുവരാന്‍ താന്‍ ആവശ്യപ്പെട്ടതിന്റെ ഫോണ്‍കോളോ വാട്സ്ആപ്പ് സന്ദേശമോ ഉണ്ടായെന്നും ദിയ കൃഷ്ണ ചോദിച്ചു.
തട്ടിക്കൊണ്ട് പോകല്‍ ആരോപണവും ശരിയല്ല, ചേച്ചിയുടെ വണ്ടിയില് അവര്‍ കയറി വരികയായിരുന്നു. കെട്ടിയിട്ടു എന്നാണ് ആരോപണം. അതും ശരിയല്ല. എല്ലാവര്‍ക്കും ഇരിക്കാന്‍ കസേര കൊടുത്തിരുന്നു. ഭക്ഷണം അടക്കം കഴിക്കാന്‍ കൊടുത്തിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയമായി അഭിപ്രായം പറയാന്‍ താനില്ലെന്നും ദിയ പറഞ്ഞു. എനിക്കറിയാവുന്ന ജീവനക്കാരാണ് അവര്‍. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തത്ത പറയുന്നതു പോലെ ആരോ പറയിപ്പിക്കുന്നതാണ്. ജിഎസ്ടിയെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ പോലുമില്ലെന്നും, പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ പിന്നോട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ദിയ വ്യക്തമാക്കി.
താന്‍ ആശുപത്രിയിലായതിനാല്‍ ഓഫീസ് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലായെന്നും ജീവനക്കാരെ വിശ്വസിച്ചാണ് താന്‍ ആ ദിവസങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നതെന്നും ദിയ കൃഷ്ണ പറഞ്ഞു. എന്നാല്‍, ദിയ കൃഷ്ണ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത് നികുതി പ്രശ്നം മൂലമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞതാണ്. ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. ദിയയുടേത് ഒരു പ്രത്യേക തരം സ്വഭാവമാണ്. ജീവനക്കാരോട് മോശമായാണ് പെരുമാറുന്നത്. ഭീഷണിപ്പെടുത്തുക അടക്കം ചെയ്തുവെന്നും അവര്‍ ആരോപിച്ചു. കൃഷ്ണകമാര്‍ അടക്കമുള്ളവര്‍ ജാതീയമായ അധിക്ഷേപിച്ചുവെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.
എട്ട് ലക്ഷത്തോളം രൂപ തിരികെ വാങ്ങിയത് ഭീഷണിപ്പെടുത്തിയാണ്. തങ്ങളെ തട്ടിക്കൊണ്ടു പോയി ഭീഷണി മുഴക്കുകയാണ് ചെയ്തത്. ഫോണ്‍ അവരുടെ കസ്റ്റഡിയിലായിരുന്നു. രാവിലെ 11 മണിക്കെത്തിയ ഞങ്ങളെ വൈകുന്നേരം വരെ ഒരു വീട്ടില്‍ പൂട്ടിയിട്ടു. തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം അടക്കം പണയം വെച്ചാണ് പണം തിരികെ നല്‍കിയത്. ഭീഷണി മുഴക്കിയതിന് തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു.
'ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്സിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞു. താന്‍ വരുമ്പോള്‍ ആഴ്ചയിലോ, മാസത്തിലോ പണമായി കൈയില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങാന്‍ പറഞ്ഞതെന്ന് പറഞ്ഞു. ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെ'ന്നും പരാതിക്കാര്‍ പറഞ്ഞു.
'പാര്‍ട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവര്‍ടൈം ആയപ്പോള്‍ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഞങ്ങളെ അവര്‍ ചീത്തവിളിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവര്‍ കാര്യങ്ങള്‍ സമ്മതിപ്പിച്ചത്. നിങ്ങള്‍ കാരണം തന്റെ 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നല്‍കേണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെ'ന്നും പരാതിക്കാര്‍.
'ദിയ ഫ്ലാറ്റിലേക്ക് പണവുമായി എത്താന്‍ പറഞ്ഞു. അവിടെയെത്തി ഞങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങിയതിനുശേഷം ദിയ അവരുടെ വീട്ടുകാരെ വിളിക്കുകയും അവര്‍ അവിടെ എത്തുകയും ചെയ്തു. ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ അഞ്ച് പേരും പല സൈഡില്‍ നിന്ന് ഞങ്ങളെ വീഡിയോയെടുത്തു. ദിയയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് യൂട്യൂബില്‍ ട്രെന്‍ഡാകാനുള്ള കണ്ടന്റ് മാത്രമാണ്. ഞങ്ങളെ ഒരു വണ്ടിയില്‍ കയറ്റി ഏതോ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും മറ്റു കുറച്ചുപേരും ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങളുടെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങള്‍ക്കെതിരെ ദിയ വധഭീഷണി വരെ മുഴക്കി.'- അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.