തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമമെന്ന പരാതി ഡോ. ഹാരിസിന് മാത്രമല്ല; ഉപകരണങ്ങള്‍ വാങ്ങുന്ന രീതി തെറ്റ്; ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നാല് വകുപ്പ് മേധാവികള്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ; മാധ്യമങ്ങളോട് പ്രതികരിച്ചത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉപകരണ ക്ഷാമമെന്ന പരാതി ഡോ. ഹാരിസിന് മാത്രമല്ല
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമ പരാതി അറിയിച്ചത് ഡോക്ടര്‍ ഹാരിസ് മാത്രമല്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഡോ. ഹാരിസിനെ കൂടാതെ നാല് വകുപ്പ് മേധാവികളും ഉപകരണക്ഷാമത്തെക്കുറിച്ച് വിദഗ്ധസമിതിയെ അറിയിച്ചിരുന്നു. ആവശ്യപ്പെട്ടാല്‍ കൃത്യസമയത്ത് ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് വിദഗ്ധ സമതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ന്യൂറോളജി,ഗ്യാസ്‌ട്രോ ന്യൂറോ സര്‍ജറി,നെഫ്രോളജി വകുപ്പ് തലവന്മാരാണ് ഡോ. ഹാരിസിന്റെ നിലപാട് ആവര്‍ത്തിച്ച് വിദഗ്ധ സമിതിക്ക് മൊഴി നല്‍കിയത്. ഉപകരണങ്ങള്‍ പണിമുടക്കുന്നത് കാരണം ശസ്ത്രക്രിയകള്‍ മാറ്റാറുണ്ടെന്നും ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. യൂറോളജി വിഭാഗത്തിലെ രണ്ടാം യൂണിറ്റിലെ ഡോക്ടറും ഉപകരണങ്ങള്‍ കിട്ടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലിത്തോ ക്ളാസ്റ്റ് പ്രോബ് താന്‍ സ്വന്തമായി കരുതിയിട്ടുണ്ടെന്നും അതുകൊണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങാറില്ലെന്നും യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ വക അല്ലാത്ത മറ്റൊരു പ്രോബ് വകുപ്പില്‍ ഉള്ള കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ഡോക്ടര്‍ ഹാരിസ് നല്‍കിയ മൊഴി. അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും കാര്യങ്ങള്‍ നടക്കാതായതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചതെന്നും ഡോ.ഹാരിസ് വിദഗ്ധസമിതിക്ക് മൊഴി നല്‍കി. അതേസമയം ഇത് സര്‍വീസ് ചട്ടലംഘനം ആണെന്നാണ് വിദഗ്ധ സമിതി രേഖപ്പെടുത്തിയിട്ടുള്ളത്.
സൂപ്രണ്ടിന് ചെലവഴിക്കാനാകുന്ന തുകയുടെ പരിധി കൂട്ടണമെന്നും ആശുപത്രിയുടെ ആവശ്യം കണ്ടറിഞ്ഞ് കളക്ടറുടെ ഓഫീസിലെ ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന ശുപാര്‍ശയും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബി പത്മകുമാര്‍, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ രഞ്ജു രവീന്ദ്രന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ പി.കെ. ജയകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം തലവന്‍ ഡോക്ടര്‍ എസ്. ഗോമതി എന്നിവ അടങ്ങുന്ന സമിതിയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയത്.
ഉപകരണക്ഷാമം ഹാരിസ് ചിറക്കല്‍ പലവട്ടം ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിഹാരം ഇല്ലാതെ വന്നതോടെയാണ് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചതെന്നായിരുന്നു ഡോ. ഹാരിസിന്റെ വാദം. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ ഉപകരണം വാങ്ങുന്നതിനായി രോഗികളില്‍ നിന്ന് പണപ്പിരിവ് നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലായിരം രൂപവരെ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രോഗികള്‍ നല്‍കി. കാരുണ്യ പദ്ധതിക്ക് കീഴിലെ രോഗികളും പണം നല്‍കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗികളുടെ മൊഴിയില്‍ നിന്നാണ് വിദഗ്ധ സമിതി ഈ നിഗമനത്തില്‍ എത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഹാരിസ് ഉന്നയിച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.
സംഭവം ചര്‍ച്ചയായതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഹാരിസ് ചിറയ്ക്കല്‍ പിന്‍വലിച്ചു. ഇതിന് പിന്നാലെ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി. ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി.
ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും പറഞ്ഞിരുന്നു.