അനുമതിയില്ലാതെ വിവാഹം ചെയ്ത മകനെ തള്ളി കോടീശ്വരനായ ബ്രിട്ടീഷ് രാജകുടുംബാംഗം; പിതാവിനെതിരെ കേസ് നടത്തി തോറ്റ് ഏള്‍ ഓഫ് യാര്‍മൗത്; ശതകോടികളുടെ സ്വത്തില്‍ അവകാശം ഇല്ല എന്ന് മാത്രമല്ല കേസ് ചെലവിന് കോടികള്‍ കണ്ടെത്തണം

അനുമതിയില്ലാതെ വിവാഹം ചെയ്ത മകനെ തള്ളി കോടീശ്വരനായ ബ്രിട്ടീഷ് രാജകുടുംബാംഗം

Update: 2025-11-07 04:51 GMT

ലണ്ടന്‍: കുടുംബ സ്വത്തായ 85 മില്യന്‍ പൗണ്ട് വിലവരുന്ന എസ്റ്റേറ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വന്തം കുടുംബത്തിനെതിരെയുള്ള കേസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1.3 മില്യന്‍ പൗണ്ട് കോടതി ചെലവായി നല്‍കാന്‍ ഏള്‍ ഓഫ് യാര്‍മൗത്ത് നിര്‍ബന്ധിതനായിരിക്കുന്നു. മാതാപിതാക്കളെ കോടതി കയറ്റിയതിന് ശേഷം, പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സമ്മതിച്ച വില്യം സെയ്‌മോര്‍ എന്ന 31 കാര്‍ന്‍, മാതാപിതാക്കള്‍ക്ക് കേസ് നടത്താന്‍ ചെലവായ തുക നല്‍കണം. വാര്‍വിക്ക്ഷയറിലെ 6000 ഏക്കര്‍ വരുന്ന റാഗ്ലീ എസ്റ്റേറ്റിന്റെ നിയന്ത്രണം ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കിയത്. കേസില്‍ ഇയാള്‍ക്ക് എതിരായാണ് വിധി വന്നത്.

ഗോള്‍ഡ്മാന്‍ ഷാസിലെ മുന്‍ ജീവനക്കാരിയായ കെല്‍സി വെല്‍സുമായുള്ള വില്യം സെയ്‌മോറിന്റെ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു 2018 മുതല്‍ ഇയാളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വഷളായത്.2017 വരെ എസ്റ്റേറ്റ് നടത്തിപ്പില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഇയാള്‍, വെല്‍സുമായുള്ള വിവാഹശേഷമാണ് എസ്റ്റേറ്റിന്റെ കാര്യത്തില്‍ താത്പര്യമെടുത്തതെന്ന് ഹൈക്കോടതിയില്‍, വിചാരണക്കിടെ ബോധിപ്പിച്ചു. ഏള്‍ ഓഫ് യാര്‍മൗത്തിന് 30 വയസ്സാകുമ്പോള്‍, എസ്റ്റേറ്റിന്റെയും അതിലെ 110 മുറികളുള്ള സൗധത്തിന്റെയും അവകാശം കൈമാറും എന്നായിരുന്നത്രെ നേരത്തേ പറഞ്ഞിരുന്നത്.

ഇരുപത്തി ഒന്ന് വയസ്സായപ്പോള്‍ തന്നെ അയാള്‍ക്ക് 4.2 മില്യന്‍ പൗണ്ടിലധികം മൂല്യമുള്ള വീടും പുരയിടവും ലഭിച്ചിരുന്നു. എന്നാല്‍, മകനുമായുള്ള ബന്ധം വഷളായതോടെ അച്ഛന്‍ 66 കാരനായ ലോര്‍ഡ് ഹെര്‍ട്ട്‌ഫോര്‍ഡ്, മകനുള്ള അവകാശം നിഷേധിക്കുകയായിരുന്നു. തനിക്ക് 30 വയസ്സാകുമ്പോള്‍ റാഗ്ലി ഹോള്‍ കൈമാറുമെന്ന് ഉറപ്പ് നല്‍കണമെന്ന് മകന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു. താമസം അവിടേക്ക് മാറ്റാമെന്ന് മകന്‍ ഭാര്യയ്ക്ക് വാക്ക് കൊടുത്തു എന്നാണ് തോന്നുന്നതെന്നും പിതാവ് പറയുന്നു.

ജീവിതത്തില്‍ മകന്‍ ഒന്നും നേടാത്തതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ ലോര്‍ഡ് ഹെര്‍ട്ട്‌ഫോര്‍ഡ്, ഒരു ബിരുദം എടുക്കാന്‍ പോലും മകനായില്ല എന്നും പറഞ്ഞു. ഏതെങ്കിലും തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുകയോ, റഗ്ലി ഹോള്‍ നടത്തിക്കൊണ്ടു പോകുന്നതിനുള്ള യോഗ്യത നേടുകയോ ചെയ്തിട്ടില്ല. മകന്റെ വിവാഹത്തെ തുടര്‍ന്നായിരുന്നു, എസ്റ്റേറ്റിന്റെ അവകാശം എടുത്തുകളയുന്ന നടപടികള്‍ക്ക് പിതാവ് തുടക്കം കുറിച്ചത്. ഇതിനെതിരെ അയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേസ് ഹൈക്കോടതി തള്ളിക്കളഞ്ഞു.

എന്നാല്‍, കേസ് തോറ്റതോടെ, കോടതി ചെലവ് ലോര്‍ഡ് യാര്‍മൗത്ത് നല്‍കേണ്ടതില്ല എന്ന നിലപാടായിരുന്നു അയാളുടെ അഭിഭാഷകര്‍ കോടതിയില്‍ സ്വീകരിച്ചത്. പകരം കേസിന് വന്ന ചെലവുകള്‍ കുടുംബ ട്രസ്റ്റ് വഹിക്കണമെന്നും അവര്‍ വാദിച്ചു. എന്നാല്‍, ആ വാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇപ്പോള്‍ 1.3 മില്യന്‍ പൗണ്ട് നല്‍കാന്‍ വിധിയായിരിക്കുന്നത്.

Tags:    

Similar News