കശുമാവിന്‍ തോട്ടങ്ങളില്‍ തേയില കൊതുകുകളെ നശിപ്പിക്കാനായി ഹെലികോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കാന്‍ തുടങ്ങിയത് എണ്‍പതുകളില്‍; മാര വിഷം തളിയ്ക്കുന്നത് 2000-ല്‍ നിന്നു; കീടനാശിനിയ്ക്ക് നിരോധനവും വന്നു; ബാക്കിയായവ നിര്‍വ്വീര്യമാക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷം; എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത കേരളം തൊട്ടടുത്ത്

Update: 2025-06-25 03:19 GMT

കാസര്‍കോട്: കേരളാ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ നിര്‍വീര്യമാക്കുന്ന നടപടികളുടെ രണ്ടു ഘട്ടം പൂര്‍ത്തിയായെന്ന് സൂചന. കാസര്‍കോട് രാജപുരത്ത് സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിദഗ്ധ സംഘം എത്തിയാണ് നടപടി. കേരളത്തില്‍ നാലിടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിരുന്നത്. പാലക്കാട് മണ്ണാര്‍കാട് സൂക്ഷിച്ചിരുന്നവയും പുതിയ ബാരലുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മറ്റ് മൂന്ന് കേന്ദ്രങ്ങളും കാസര്‍കോട് ജില്ലയിലാണ്. ഇവിടെ പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ ഗോഡൗണുകളിലാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിരുന്നത്.

ആദ്യഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിരുന്ന മേഖലയിലെ കുടിവെള്ള സ്രോതസ്സുകളടക്കം മലിനമാക്കപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള പരിശോധനയാണ് നടത്തിയത്. തുടര്‍ന്നാണ് നവംബറില്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സാമ്പിളുകള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി), കേന്ദ്ര കീടനാശിനി ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി (സിഐബി ആന്‍ഡ് ആര്‍സി) എന്നിവയുടെ വിദഗ്ധസംഘം ശേഖരിച്ച് പരിശോധന നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ദേശീയ ഹരിത ട്രിബ്യൂണലിന് കൈമാറിയിട്ടുണ്ട്. 200 ലിറ്റര്‍ ശേഷിയുള്ള ബാരലുകളിലായി ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി 100 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ബാരലിലേക്ക് സുരക്ഷിതമായി മാറ്റുകയായിരുന്നു മൂന്നാംഘട്ടത്തില്‍. ഇതും പൂര്‍ണ്ണ വിജയമായി.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നിര്‍വീര്യമാക്കല്‍ നടപടി ആരംഭിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പെരിയയിലും രാജപുരത്തുമുള്ള പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളില്‍ 1,105 ലിറ്റര്‍ ദ്രവരൂപത്തിലുള്ള എന്‍ഡോസള്‍ഫാനാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതില്‍ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയില്‍ നാല് ബാരലുകളിലായാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചത്. ഇവ പെരിയ ഗോഡൗണിലെ എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റി. ഇവ എട്ട് വീപ്പകളിലായാണ് നിറച്ചത്. എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റിയതോടെ ഓഫീസുകള്‍ സീല്‍ ചെയ്തു. ഉത്തരവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ജില്ലക്ക് പുറത്തേക്കുകൊണ്ടുപോയി എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിങ്ങില്‍ സിപിസി ബി റിപ്പോര്‍ട്ട് നല്‍കും.

ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വിദഗ്ധസംഘം പാണത്തൂരിലെ ഗോഡൗണിലെത്തിയത്. തുടര്‍ന്ന് നാല് ബാരലുകളിലായി സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന 615 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലേക്ക് മാറ്റുകയായിരുന്നു. പെരിയയിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് തിങ്കളാഴ്ച മാറ്റിയിരുന്നു. ചീമേനി എസ്റ്റേറ്റില്‍ സൂക്ഷിച്ചിരുന്ന 10 കിലോ ഖരരൂപത്തിലുള്ള എന്‍ഡോസള്‍ഫാനും തിങ്കളാഴ്ച സ്ഥലത്തെത്തിയ സംഘം തൂക്കം രേഖപ്പെടുത്തി സുരക്ഷിതമായി സീല്‍ ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് എസ്റ്റേറ്റ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 304 ലിറ്റര്‍ കഴിഞ്ഞ 23-ന് സംഘം പരിശോധന നടത്തിയശേഷം പുതിയ ബാരലുകളിലേക്ക് മാറ്റിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ നേതൃത്വത്തിലോ സംയുക്തമായോ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നിര്‍ദേശം ഹരിത ട്രിബ്യൂണലിന്റെ സിറ്റിങ്ങില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1980-കളിലാണ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെ നശിപ്പിക്കാനായി ഹെലികോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് മാരകമായ വിഷം തളിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായി. ഇതോടെ 2000-ല്‍ കീടനാശിനി തളിക്കുന്നത് നിര്‍ത്തി. പിന്നീട് നിരോധനവും ഏര്‍പ്പെടുത്തി. തുടര്‍ന്ന് ബാക്കിയായ എന്‍ഡോസള്‍ഫാനാണ് 25 വര്‍ഷം ആകുമ്പോഴും നിര്‍വീര്യമാക്കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നത്.

എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കല്‍ നടപടി ആരംഭിച്ചതിന്റെ ആശ്വാസത്തിലാണു തത്തേങ്ങലം ഗ്രാമം. കാല്‍നൂറ്റാണ്ടായി തത്തേങ്ങലം ഗ്രാമത്തില്‍ ആശങ്കയായി തുടരുകയായിരുന്നു എന്‍ഡോസള്‍ഫാന്‍. മണ്ണാര്‍ക്കാട് എസ്റ്റേറ്റിന്റെ ഓഫിസും ഗോഡൗണും തത്തേങ്ങലത്താണ്. ഇവിടെയാണു ശേഖരമുണ്ടായിരുന്നത്. എന്‍ഡോസള്‍ഫാന്‍ ഇവിടെ നിന്നു മാറ്റണമെന്നു നാട്ടുകാരും വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. 2012ല്‍ ശേഖരം ഇവിടെ നിന്ന് കൊണ്ടുപോകുമെന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. ഇതിനായി ഹൈ ഡെന്‍സിറ്റി പോളിത്തീന്‍ ബാരലുകളിലേക്കു മാറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെയും (ഡിആര്‍ഡിഒ) കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെയും എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെയും എതിര്‍പ്പു കാരണം നടന്നില്ല. ഈ സാഹചര്യത്തിലാണു വീണ്ടും പുതിയ ബാരലുകളിലേക്കു മാറ്റുന്നതും നിര്‍വീര്യമാക്കാന്‍ കൊണ്ടുപോകുന്നതും.

Tags:    

Similar News