ഇന്ധന വിലവര്‍ധന തടയാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; ചില്ലറ വിപണിയില്‍ വില കുറയില്ല; കേന്ദ്രനീക്കം ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനും

ഇന്ധന വിലവര്‍ധന തടയാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍

Update: 2026-03-27 04:08 GMT

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധന നേരിടാന്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു. ഡീസലിന് നികുതി ഇല്ല. ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വില്‍പന വിലയില്‍ മാറ്റമുണ്ടായേക്കില്ല.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരുന്നു. മറ്റു കമ്പനികളും സമാനമായ വിലവര്‍ധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.73 രൂപയാണ്. കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായ അധിക എക്‌സൈസ് തീരുവ കേന്ദ്രം പരിഷ്‌കരിച്ചത്.

അന്ന് രാജ്യാന്തര എണ്ണവില ഗണ്യമായി കുറഞ്ഞതിന്റെ മെച്ചം ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും അഡീഷനല്‍ എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ 2 രൂപ വീതം കൂട്ടുകയാണ് ചെയ്തത്. പമ്പുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്ന് കൂടിയില്ലെങ്കിലും, ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഇളവ് ലഭിച്ചില്ല.

കഴിഞ്ഞ ദിവസമാണ് നയാര കമ്പനി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വര്‍ധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികള്‍ ഇന്ധന വില കൂട്ടിയിട്ടില്ല.

ഇറാന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലേക്കെത്തിയിരുന്നു. പത്തു വര്‍ഷത്തിനുശേഷം ആദ്യമായി റഷ്യയുടെ ഇ.എസ്.പി.ഒ. ക്രൂഡ് വില വീപ്പയ്ക്ക് 100 ഡോളറിനു മുകളിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ടെഹ്റാന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മൂലം ഉണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

ഇറാനില്‍ ട്രംപ് നടത്തിയ സമാധാന ശ്രമങ്ങള്‍ എങ്ങുമെത്താതെ വന്നതോടെയാണ് ക്രൂഡ് ഓയില്‍ വില വീണ്ടും കയറിയത്. ചര്‍ച്ച നടത്താന്‍ പോലും ആരെയും ഇറാനില്‍ അവശേഷിപ്പിച്ചിട്ടില്ലെന്നാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം നിലപാടു മാറ്റി. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നായിരുന്നു പ്രതികരണം. ഇതു യുദ്ധത്തിനു താല്‍കാലികമായെങ്കിലും പരിഹാരമാകുമെന്ന സന്ദേശമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

ഇതോടെ ഹോര്‍മുസിലൂടെയുള്ള ക്രൂഡ് ഓയില്‍ ഗതാഗതം പുനരാംരംഭിക്കാനുള്ള സാധ്യതയും മങ്ങി. മേഖലയിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇരുവിഭാഗത്തിന്റെയും ആക്രമണം നീണ്ടാല്‍ വില വീണ്ടും വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ട്. തടസം തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120140 ഡോളര്‍ വരെ എത്തിയേക്കാം. വില 150 ഡോളറിലേക്ക് എത്താനുള്ള സാഹചര്യമുണ്ടെന്നും ചില അനലിസ്റ്റുകള്‍ പറയുന്നു. ഇത് രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാനും ഇടയാക്കും.

അതേസമയം ഹോര്‍മുസിലൂടെ പോകാന്‍ കപ്പലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇറാനിയന്‍ പ്രതിനിധി ആവര്‍ത്തിച്ചു. 'ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ തടസമൊന്നുമില്ല. ഇറാനിയന്‍ അധികൃതരുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്' അദ്ദേഹം പറഞ്ഞു. കപ്പലിലെ ജീവനക്കാര്‍ ആരൊക്കെയാണ്, എന്തു ചരക്കാണ് കൊണ്ടുപോകുന്നത്, എവിടേക്കാണ് തുടങ്ങിയ കാര്യങ്ങള്‍ ഇറാന്‍ സൈന്യത്തെ അറിയക്കണമെന്നാണ് വ്യവസ്ഥ. ഇതു അനുസരിക്കാതിരുന്ന കപ്പലിനെ ഹോര്‍മുസില്‍ തടഞ്ഞതായും ഇറാന്‍ അധികൃതര്‍ പറയുന്നു. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇറാഖ് തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് വഴി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്‍ഗാച്ചിയും പറഞ്ഞു.

റഷ്യയില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കരാറിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിലില്‍ വിതരണം ചെയ്യുന്ന രീതിയിലാണ് കരാര്‍. നിലവിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിപണി വിലയേക്കാള്‍ 510 ഡോളര്‍ വരെ അധികം നല്‍കിയാണ് ഇവ വാങ്ങിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധം നിലനിന്ന സമയത്ത് മികച്ച ഡിസ്‌ക്കൗണ്ടിലാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കിയിരുന്നത്. എന്നാല്‍ ഉപരോധം നീക്കിയതോടെ ഇത് പ്രീമിയത്തിലേക്ക് മാറി.

Tags:    

Similar News