'ആമിറിന് ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം നിലനില്‍ക്കെത്തന്നെ വിദേശ യുവതിയുമായി പ്രണയമുണ്ടായിരുന്നു; ആ രഹസ്യഭാര്യയില്‍ ഒരു കുഞ്ഞുമുണ്ട്; ആന്റിയെ വിവാഹം കഴിക്കാത്തതിന് എന്നെ കുടുംബത്തില്‍ നിന്ന് പുറത്താക്കി'; ആമിര്‍ഖാന്റെ ജന്റില്‍മാന്‍ ഇമേജ് തകര്‍ത്ത് സഹോദരന്റെ വെളിപ്പെടുത്തല്‍

ആമിര്‍ഖാന്റെ ജന്റില്‍മാന്‍ ഇമേജ് തകര്‍ത്ത് സഹോദരന്റെ വെളിപ്പെടുത്തല്‍

Update: 2025-08-21 16:17 GMT

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് ആമിര്‍ ഹുസൈന്‍ ഖാന്‍ എന്ന ആമിര്‍ ഖാന്‍. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും, കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലുമൊക്കെ എല്ലായിപ്പോഴും വേറിട്ടുനില്‍ക്കാറുണ്ട് ഈ നടന്‍. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് ആമിറിനെ വിളിക്കുന്നത് അതുകൊണ്ട് കൂടിയാണ്. നടന്‍, നിര്‍മ്മതാവ്, സംവിധായകന്‍... കൈവെച്ച മേഖലകളിലെല്ലാം വിജയമാണ് ആമിറിന്.

ബോളിവുഡിലെ സൂപ്പര്‍ താരം മാത്രമല്ല, അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ് ആമിര്‍ ഖാന്‍. 5000 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 'സമ്പന്നതയുടെ ബുര്‍ജ് ഖലീഫയില്‍' ജീവിക്കുമ്പോഴും, സാമൂഹിക പ്രതിബന്ധത മറക്കുന്നില്ല എന്നതാണ്, ഖാന്‍ ത്രയങ്ങളില്‍നിന്നും മറ്റ് ഹോളിവുഡ് നടന്‍മാരില്‍നിന്നും ആമിറിനെ വ്യത്യസ്തനാക്കുന്നത്. ആമിര്‍ഖാന്‍ ഫൗണ്ടേഷനിലൂടെ കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് താരം നടത്തുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് അദ്ദേഹം ഏറെ ശ്രദ്ധ പതിപ്പിക്കുന്നത്. 'സത്യമേവ ജയതേ' പോലെ ഒരു ടെലിവിഷന്‍ ഷോ ഏറ്റെടുക്കാനുള്ള ധൈര്യവും മറ്റൊരു നടനും കാണില്ല. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതക്കും, അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കുമെതിരെയും ആമിര്‍ പ്രതികരിച്ചിട്ടുണ്ട്.

ഒരു ചലച്ചിത്രംപോലെ സംഭവബഹുലമാണ് ആമിര്‍ഖാന്റെ വ്യക്തി ജീവിതവും. രണ്ടുതവണ വിവാഹിതനാവുകയും പിരിയുകയും ചെയ്തയാളാണ് അദ്ദേഹം. പക്ഷേ ഡിവോഴ്സിലും, ആമിര്‍ഖാനും പങ്കാളികളും മാതൃക പുലര്‍ത്തി. വേര്‍പിരിഞ്ഞശേഷവും അവര്‍ നല്ല സുഹൃത്തുക്കളായി. രണ്ടുപേരുമായും അദ്ദേഹം ഇപ്പോഴും നല്ല ബന്ധം ആമിര്‍ പുലര്‍ത്തുന്നു. അങ്ങനെ ഒരു ഫാമിലി മാന്‍ എന്ന നിലയിലും പെര്‍ഫക്ടായി അറിയപ്പെട്ടിരുന്ന ആമിറിനെതിരെ ഇപ്പോള്‍ അതിഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സഹോദരന്‍ ഫൈസല്‍ ഖാന്റെ വെളിപ്പെടുത്തല്‍, മിസ്റ്റര്‍ ക്ലീന്‍ എന്ന താരത്തിന്റെ ഇമേജ് തകര്‍ക്കുന്നതാണ്.

വെളിപ്പെടുത്തലുമായി സഹോദരന്‍

സിനിമാ നിര്‍മ്മാതാവായ റീന ദത്തയുമായി 1986-ലാണ് ആമിര്‍ വിവാഹിതരാകുന്നത്. 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. പിന്നീട് 2005-ല്‍ ആമിറും, ലഗാന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവും വിവാഹിതരായി. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. 2021-ല്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.

പക്ഷേ ഡിവോഴ്സിലും, ആമിര്‍ഖാനും പങ്കാളികളും മാതൃക പുലര്‍ത്തി. വേര്‍ പിരിഞ്ഞശേഷവും അവര്‍ നല്ല സുഹൃത്തുക്കളായി. രണ്ടുപേരുമായും അദ്ദേഹം ഇപ്പോഴും നല്ല ബന്ധം ആമിര്‍ പുലര്‍ത്തുന്നു. മക്കളുടെ വിവാഹത്തിനൊക്കെ ഇവര്‍ ഒത്തുചേര്‍ന്നു. 2011-ല്‍ സരോഗസി വഴിയാണ് ആമിറും, രണ്ടാംഭാര്യ കിരണ്‍ റാവുവും ഒരു കുട്ടിയുടെ അച്ഛനായത്. വിവാഹമോചനം നടന്നപ്പോള്‍ തന്നെ മകനെ സംയുക്തമായി സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. അതുപോലെ തുടര്‍ന്നും ആമിറും, കിരണും പ്രൊഫഷണലായി സഹകരിച്ചു.

കിരണിന്റെ ഏറെ പ്രശസ്തമായ ലാപ്പതാ ലേഡീസ് എന്ന സിനിമ നിര്‍മ്മിച്ചത് ആമിര്‍ ആയിരുന്നു! ഡിവോഴ്സാവുന്ന പങ്കാളിയെ പിന്നെ കാണാന്‍ കൂട്ടാക്കാത്ത, കള്ളക്കഥകളും, കള്ളക്കേസുകളും കൊടുക്കുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിത്തതായിരുന്നു, ഇതുപോലെ ഒരു സൗഹൃദം. വിവാഹമോചനം നേടിയിട്ടും ആമിറിന്റെ വീട്ടിലായിരുന്നു, കിരണിന്റെ താമസം. ഇതെല്ലാം മിസ്റ്റര്‍ ജന്റില്‍മാന്‍ എന്ന ആമിറിന്റെ ഇമേജ് ഒന്നുകൂടി ഉറപ്പിച്ചു. ഈയിടെ തന്റെ അറുപതാം പിറന്നോള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വിവരം ആമിര്‍ ഖാന്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അവരുടെ കൂടെയാണ് ആമിറിന്റെ താമസം.

എന്നാല്‍, ആദ്യഭാര്യ റീന ദത്തയുമായുള്ള വിവാഹബന്ധം നിലനില്‍ക്കെത്തന്നെ ആമിര്‍, മറ്റൊരു നടിയുമായി ഒന്നിച്ചു ജീവിച്ചുവെന്നും, ഈ ബന്ധത്തില്‍ ഒരു മകന്‍ പിറന്നുവെന്നുമാണ് സഹോദരന്‍ ഫൈസല്‍ ഖാന്‍ ആരോപിക്കുന്നത്. ഫൈസല്‍ വാര്‍ത്താസമ്മേളനം നടത്തി വിളിച്ചാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. താന്‍ കുടംബത്തില്‍നിന്ന് പുറത്തായത് എങ്ങനെയാണ് എന്ന് വിശദീകരിക്കാനാണ് അയാള്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. 2002 ഓഗസ്റ്റില്‍ താന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും എന്നാല്‍ അതേ വര്‍ഷം ഡിസംബറില്‍ അവര്‍ വിവാഹമോചിതരായെന്നും ഫൈസല്‍ വെളിപ്പെടുത്തി. ഇതിനുപിന്നാലെ അമ്മയുടെ കസിനെ വിവാഹം കഴിക്കാന്‍ കുടുംബം തന്നെ നിര്‍ബന്ധിച്ചെന്ന് ഫൈസല്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനെ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ല.



'പക്ഷേ അന്നുമുതല്‍ വിവാഹം കഴിക്കാന്‍ അവര്‍ എന്നെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഞാന്‍ എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു, എനിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ഇതുമൂലം, കുടുംബവുമായി എനിക്ക് ഒരുപാട് തര്‍ക്കങ്ങളുണ്ടായി. അതുകൊണ്ട് ഞാന്‍ അവരില്‍ നിന്ന് മാറി താമസിക്കാന്‍ തുടങ്ങി, കാരണം അവരെ കാണുമ്പോഴെല്ലാം ഇതേച്ചൊല്ലി വഴക്കുണ്ടാകുമായിരുന്നു. വഴക്കിടുന്നത് എനിക്ക് ഇഷ്ടമല്ല. ഞാന്‍ ആന്റിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ എന്റെ കുടുംബത്തിനും അമ്മയ്ക്കും ദേഷ്യമായി.' ഫൈസല്‍ ഖാന്‍ പറഞ്ഞു.

'കുടുംബവുമായി ഞാന്‍ പിണങ്ങിയപ്പോള്‍ ഒരു കത്തെഴുതി. ഓരോ കുടുംബാംഗത്തിന്റെയും കഥ ഞാന്‍ അതില്‍ എഴുതി. എന്റെ മൂത്ത സഹോദരി നിഖാത് മൂന്ന് തവണ വിവാഹിതയായി. ആമിര്‍ റീന ദത്തയെ വിവാഹം കഴിച്ചിരുന്നു. അയാള്‍ക്ക് ജെസീക്ക ഹൈന്‍സുമായി ഒരു ബന്ധമുണ്ടായിരുന്നു, അവര്‍ക്ക് വിവാഹത്തിന് പുറത്ത് ഒരു കുട്ടി പോലുമുണ്ട്. ആ സമയത്ത് അയാള്‍ കിരണിനൊപ്പം ലിവിംഗ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇതെല്ലാം ഞാന്‍ ആ കത്തില്‍ എഴുതി, അതോടെ അവര്‍ക്ക് എന്നോട് ദേഷ്യമായി. അതിനുശേഷം എല്ലാവരും എനിക്കെതിരായി തിരിഞ്ഞു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമിര്‍ ഖാനൊപ്പം നേരത്തേ മേള എന്ന ചിത്രത്തില്‍ ഫൈസല്‍ ഖാന്‍ അഭിനയിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. നിലവില്‍ കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് മുംബൈയില്‍ തന്നെ മറ്റൊരിടത്താണ് ഫൈസല്‍ താമസിക്കുന്നത്. ഫൈസല്‍ ഖാന്‍ തന്റെ കാര്യം പറയാനാണ് വാര്‍ത്ത സമ്മേളനം നടത്തിയതെങ്കിലും അതില്‍ ആമിറിനെ കുറിച്ചുള്ള ഭാഗമാണ് വാര്‍ത്തയായത്.

ജസീക്കയും മകനും ഇതാ

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ഡസ്റ്റ് മാസിക ആമിര്‍ ഖാന് മാധ്യമപ്രവര്‍ത്തകയും നടിയുമായ ജെസീക്ക ഹൈന്‍സില്‍ ഒരു മകനുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തിലാണ് അനുജന്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍. ഗര്‍ഭം അലസിപ്പിക്കാനായിരുന്നു ആമിര്‍ ഖാന്‍ നിര്‍ദേശിച്ചതതെന്നാണ് സ്റ്റാര്‍ ഡസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ ജെസിക്ക അതിന് സമ്മതം മൂളിയില്ല. അവര്‍ ഒരു മകന് ജന്മം നല്‍കുകയും, അവനെ തനിയെ വളര്‍ത്തി വലുതാക്കുകയും ചെയ്തു. ജാന്‍ എന്നാണ് ആമിര്‍ ഖാന്‍, ജെസിക്ക എന്നിവരുടെ മകന്റെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. കുഞ്ഞിനെ അംഗീകരിക്കില്ല എന്ന തീരുമാനം ആമിര്‍ഖാന്‍ കൈകൊണ്ടുവെന്നും റിപോര്‍ട്ടുണ്ട്.

അനുജന്‍ ഈ വിവരം വെളിപ്പെടുത്തിയതോടെ, സോഷ്യല്‍ മീഡിയ മകനെയും തിരഞ്ഞ് കണ്ടെത്തിയിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ജാന്‍ എന്ന യുവാവിന്റെ സോഷ്യല്‍ മീഡിയ പേജും കണ്ടെത്തി. ഈ പ്രൊഫൈലിനെ ജെസിക്ക ഹെയ്ന്‍സ് ഫോളോ ചെയ്യുന്നതില്‍ നിന്നുമാണ് ആമിര്‍ ഖാന്റെ പുത്രന്റേതെന്നു മനസിലാക്കിയത്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടില്‍ കുടുംബം, യാത്ര, പുസ്തക കളക്ഷന്‍ തുടങ്ങിയവരെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. ജാന്‍ എന്നയാളുടെ ജീവിതത്തിന്റെ ഒരേട് ഇവിടെ നിന്നും കണ്ടെത്താന്‍ സാധിക്കും ഇത്രയും വര്‍ഷങ്ങളില്‍ ജെസിക്ക ഗോസിപ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഫൈസല്‍ ഖാന്റെ വെളിപ്പെടുത്തലോടു കൂടി, അന്ന് പ്രചരിച്ച ഊഹാപോഹങ്ങള്‍ക്ക് സ്ഥിരീകരണം ലഭ്യമായി എന്നാണ് മുംബൈ സിനിമാ മാധ്യമങ്ങള്‍ പറയുന്നത്.

'ഗുലാം' എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ആമിര്‍ ഖാന്‍ ജെസിക്കയെ പരിചയപ്പെട്ടത് എന്ന് റിപ്പോര്‍ട്ടിലുണ്ട്. ലണ്ടനില്‍ നിന്നുള്ള ബിസിനസുകാരനായ വില്യം ടാബോട്ടുമായി ജെസിക്ക 2007ല്‍ വിവാഹിതയായി എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ ഉണ്ടായിരുന്ന നാളുകളില്‍ അമിതാഭ് ബച്ചന്റെ പുസ്തകം രചിക്കുന്ന തിരക്കിലായിരുന്നു താനെന്നു ജെസിക്ക പറഞ്ഞിട്ടുണ്ട്. ഈ സമയമത്രയും മകന്‍ ജാനെ പരിചരിച്ചത് ഭര്‍ത്താവ് വില്യം ആണെന്നും ജെസിക്ക പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളോളം ഇന്ത്യന്‍ സിനിമയും സംസ്‌ക്കാരവും എന്ന വിഷയത്തില്‍ പഠനം നടത്തിയ ആളാണ് ജെസിക്ക.

ആമിര്‍ഖാനെ രഹസ്യഭാര്യയുടെയും മകന്റെയും വിവരം രാഷ്ട്രീയ വിവാദവുമായിട്ടുണ്ട്. സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ആമിര്‍. അവര്‍ ആമിറിന്റെ ഇമേജ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇത് പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആമിര്‍ഖാനും അനിയനും തമ്മിലുള്ളത് കുടുബ പ്രശ്നവും, സ്വത്ത് തകര്‍ക്കവുമാണെന്നും, അതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് ഇതെന്നുമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. താരമാവട്ടെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല.

Tags:    

Similar News