ട്രംപിനെ തീര്‍ക്കാന്‍ അമേരിക്കയില്‍ ഇറാന്റെ 'കില്ലര്‍ സ്‌ക്വാഡ്'; കൊലയാളി സംഘത്തെ ഇറക്കി പ്രതികാരം വീട്ടാന്‍ ഇറാന്‍ തുനിഞ്ഞിറങ്ങിയതോടെ പശ്ചിമേഷ്യയില്‍ തീമഴ; 'സ്വയം ഇല്ലാതാകാതെ നോക്കിക്കോ' എന്ന് ലാരിജാനിയുടെ ഭീഷണി; എണ്ണക്കപ്പല്‍ തടഞ്ഞാല്‍ 20 മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നും മൊത്ജബ ഖമേനിയെ തുടച്ചുനീക്കുമെന്നും ട്രംപ്; എണ്ണവില കുതിച്ചതോടെ യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം

ട്രംപിനെ തീര്‍ക്കാന്‍ അമേരിക്കയില്‍ ഇറാന്റെ 'കില്ലര്‍ സ്‌ക്വാഡ്'

Update: 2026-03-10 13:32 GMT

വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ നിന്നും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുദ്ധവാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ മേഖലയില്‍ സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലാണ്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകള്‍ തടഞ്ഞാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം 20 മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍, ട്രംപിനെ വധിക്കാന്‍ തങ്ങളുടെ കൊലയാളി സംഘങ്ങള്‍ അമേരിക്കയ്ക്കുള്ളില്‍ തന്നെയുണ്ടെന്നും സ്വയം ഇല്ലാതാകാതിരിക്കാന്‍ ട്രംപ് ശ്രദ്ധിക്കണമെന്നുമാണ് ഇറാന്റെ മറുപടി.

വാക്‌പോര് ഇങ്ങനെ

ഇറാന്റെ പുതിയ പരമോന്നത നേതാവിന് 'സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന്' ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് അദ്ദേഹം 'സ്വയം ഇല്ലാതാകാതിരിക്കാന്‍ ശ്രദ്ധിക്കണം' എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാന്റെ നടപടിക്കെതിരെ 'മരണം, തീ, ക്രോധം' (death, fire and fury) എന്നിവ നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ട്രംപ് ആഹ്വാനം ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയെ അദ്ദേഹം ഭീഷണിപ്പെടുത്തിയത്. മൊജ്തബയുടെ നിയമനത്തില്‍ താന്‍ 'സന്തുഷ്ടനല്ലെന്നും' ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാന്റെ നേതാവിനെ സംബന്ധിച്ച അന്തിമ തീരുമാനം തന്റേതായിരിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാരിജാനി, ഇറാന് 'നിങ്ങളുടെ പൊള്ളയായ ഭീഷണികളില്‍ ഭയമില്ല' എന്ന് വ്യക്തമാക്കി. 'നിങ്ങളെക്കാള്‍ വലിയവര്‍ക്ക് പോലും ഇറാന്‍ ജനതയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സ്വയം ഇല്ലാതാക്കപ്പെടാതിരിക്കാന്‍ താങ്കള്‍ ശ്രദ്ധിക്കുക!' 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതിന് ഒരു ഇറാന്‍ ഏജന്റ് ശിക്ഷിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ലാരിജാനിയുടെ ഈ ഭീഷണി വരുന്നത്.




ട്രംപിനെ ലക്ഷ്യമിട്ട് കൊലയാളി സംഘങ്ങള്‍

ഇറാന്‍ ട്രംപിനെ ലക്ഷ്യമിടുന്നുണ്ടെന്നും അമേരിക്കയ്ക്കുള്ളില്‍ ഒന്നിലധികം കൊലയാളി സംഘങ്ങള്‍ (kill teams) ഉണ്ടെന്നും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിന്റെ പ്രചാരണ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) പരിശീലനം നല്‍കിയ പാകിസ്ഥാന്‍ പൗരനായ ആസിഫ് മര്‍ച്ചന്റ്, വധശ്രമത്തിനായുള്ള ഗൂഢാലോചനയില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു.




2020ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഇറാനില്‍ കുറച്ചുകാലം ചെലവഴിച്ച ശേഷം 2024 ഏപ്രിലില്‍ പാകിസ്ഥാനില്‍ നിന്ന് അമേരിക്കയിലെത്തിയ മര്‍ച്ചന്റ്, ന്യൂയോര്‍ക്കില്‍ വെച്ച് കൊലയാളി സംഘമെന്ന വ്യാജേന എത്തിയ അമേരിക്കന്‍ നിയമപാലകരെ കണ്ടുമുട്ടി. വധശ്രമത്തിന് സഹായിക്കുമെന്ന് കരുതി അദ്ദേഹം നദീം അലിയെ ബന്ധപ്പെട്ടെങ്കിലും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കായി ഇറാനിലെ ഐആര്‍ജിസി (IRGC) ആണ് തന്നെ അമേരിക്കയിലേക്ക് അയച്ചതെന്നും ട്രംപിനെ കൊല്ലാനാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും മര്‍ച്ചന്റ് സമ്മതിച്ചു. ഈ ഗൂഢാലോചനയുടെ സൂത്രധാരന്‍ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു.


മൊജ്തബ അധികകാലം വാഴില്ല

തങ്ങളുടെ അംഗീകാരമില്ലെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് അധികകാലം വാഴില്ലെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'എന്നെപ്പോലൊരു പ്രസിഡന്റ് ഇല്ലാത്ത സാഹചര്യം മുതലെടുത്ത് ഓരോ 10 വര്‍ഷം കൂടുമ്പോഴും ഞങ്ങള്‍ക്ക് ഇവിടേക്ക് മടങ്ങിവരേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ്തബയെ (56) ഞായറാഴ്ചയാണ് രാജ്യത്തിന്റെ പുതിയ നേതാവായി 88 അംഗ പുരോഹിത സഭ സ്ഥിരീകരിച്ചത്. ഐആര്‍ജിസിയുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം പിതാവിനേക്കാള്‍ കടുത്ത നിലപാടുള്ളയാളായാണ് വിലയിരുത്തപ്പെടുന്നത്. സംഘര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ അയത്തുള്ളയെയും മൊജ്തബയുടെ ഭാര്യ സഹ്റ ഹദ്ദാദ്-ആദലിനെയും വധിച്ച ഇസ്രായേല്‍, അദ്ദേഹത്തിന്റെ പിന്‍ഗാമിയെയും 'ഇല്ലാതാക്കുമെന്ന്' പ്രതിജ്ഞയെടുത്തിട്ടുണ്ട്.



പുതിയ ആക്രമണങ്ങള്‍ക്ക് കച്ചമുറുക്കി അമേരിക്ക

ഇറാന്‍ മാധ്യമങ്ങള്‍ 'റമദാന്‍ യുദ്ധം' എന്ന് വിശേഷിപ്പിക്കുന്ന സംഘര്‍ഷത്തില്‍, 'ശത്രുവിനാല്‍ മുറിവേല്‍പ്പിക്കപ്പെട്ടവന്‍' എന്നര്‍ത്ഥം വരുന്ന 'ജാന്‍ബാസ്' (janbaz) എന്നാണ് ഇറാന്‍ സ്റ്റേറ്റ് ടിവി മൊജ്തബയെ വിളിക്കുന്നത്. ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍ നിന്ന് 'ഒരു ലിറ്റര്‍ എണ്ണ' പോലും കയറ്റി അയക്കില്ലെന്ന് ടെഹ്റാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഭരണകൂടത്തിന് നേരെ മാരകമായ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് ട്രംപ് പറഞ്ഞു. മൊജ്തബയുടെ നിയമനം പഴയ രീതികള്‍ തുടരാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, അയത്തുള്ളയുടെ മകന്റെ നിയമനത്തിനെതിരെ ഇറാന്‍ ജനത വീടുകളില്‍ നിന്ന് 'മൊജ്തബയ്ക്ക് മരണം' എന്ന് വിളിച്ചുപറഞ്ഞ് പ്രതിഷേധിക്കുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

എണ്ണവില കുതിക്കുന്നു; ട്രംപിന് സമ്മര്‍ദ്ദം

തിങ്കളാഴ്ച, അമേരിക്ക ഇറാന്റെ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്നും താന്‍ നിശ്ചയിച്ച നാല് ആഴ്ചത്തെ സമയപരിധിക്ക് മുന്നേ തന്നെ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പ്രവചിച്ചു. എന്നാല്‍ വിജയത്തിന്റെ മാനദണ്ഡം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എണ്ണവില കുതിച്ചുയരുന്നതും ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടയാന്‍ ഇറാന്‍ ശ്രമിച്ചാല്‍ യുഎസ് ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഞങ്ങള്‍ അവരെ അത്ര കഠിനമായി പ്രഹരിക്കും, അവര്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ ലോകത്തിന്റെ ആ ഭാഗം പിന്നീട് ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധം 'ഏകദേശം' അവസാനിച്ചുവെന്ന് നേരത്തെ അവകാശപ്പെട്ട ട്രംപ്, പത്ത് ദിവസം മുന്‍പ് ആരംഭിച്ച ഈ ഓപ്പറേഷന്‍ നിശ്ചയിച്ച സമയത്തേക്കാള്‍ ഏറെ മുന്നിലാണെന്നും പറഞ്ഞു. എന്നാല്‍, 'പല രീതിയിലും ഞങ്ങള്‍ വിജയിച്ചു കഴിഞ്ഞു, പക്ഷേ വിജയം പൂര്‍ണ്ണമായിട്ടില്ല... 'ഇതിനെ ഇപ്പോള്‍ തന്നെ ഒരു വന്‍ വിജയമെന്ന് വിളിക്കാം... അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇനിയും മുന്നോട്ട് പോകാം, ഞങ്ങള്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും. ശത്രുവിനെ പൂര്‍ണ്ണമായും നിര്‍ണ്ണായകമായും പരാജയപ്പെടുത്തുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല,' അദ്ദേഹം പറഞ്ഞു.



ട്രംപല്ല, തങ്ങളാണ് യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുക: ഇറാന്‍

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം തുടര്‍ന്നാല്‍ മേഖലയില്‍ നിന്ന് എണ്ണ പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ഐആര്‍ജിസി (IRGC) വ്യക്തമാക്കി. ട്രംപിന്റെ വാക്കുകള്‍ 'അസംബന്ധം' ആണെന്ന് വിശേഷിപ്പിച്ച വക്താവ്, തങ്ങളാണ് യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുകയെന്ന് സ്റ്റേറ്റ് മീഡിയ വഴി അറിയിച്ചു. പിന്നീട് ഒരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് തന്റെ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 'ഹോര്‍മുസ് കടലിടുക്കിലെ എണ്ണയൊഴുക്ക് തടയാന്‍ ഇറാന്‍ എന്തെങ്കിലും ചെയ്താല്‍, ഇതുവരെ ലഭിച്ചതിനേക്കാള്‍ ഇരുപത് മടങ്ങ് ശക്തമായി അമേരിക്ക അവരെ പ്രഹരിക്കും,' അദ്ദേഹം പറഞ്ഞു. പഴയ ചര്‍ച്ചകളിലെ 'കയ്‌പേറിയ അനുഭവങ്ങള്‍' ചൂണ്ടിക്കാട്ടി അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി അറിയിച്ചു.

മൂന്ന് വട്ടം ചര്‍ച്ച നടത്തിയിട്ടും, ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായെന്ന് അമേരിക്കന്‍ സംഘം തന്നെ സമ്മതിച്ചിട്ടും അവര്‍ ഞങ്ങളെ ആക്രമിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ ഇനിയൊരിക്കലും അമേരിക്കയുമായി സംസാരിക്കുന്നത് ഞങ്ങളുടെ പരിഗണനയിലുണ്ടാകുമെന്ന് തോന്നുന്നില്ല,' അദ്ദേഹം പി.ബി.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: 'ആവശ്യമുള്ളിടത്തോളം കാലം ഞങ്ങളുടെ മിസൈലുകള്‍ ഉപയോഗിച്ച് അവരെ ആക്രമിക്കാന്‍ ഞങ്ങള്‍ സുസജ്ജമാണ്.'

യുദ്ധം ഇതിനോടകം തന്നെ ഹോര്‍മുസ് കടലിടുക്കിനെ നിശ്ചലമാക്കിയിരിക്കുകയാണ്. ഒരാഴ്ചയിലേറെയായി എണ്ണക്കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്റ്റോറേജ് സൗകര്യങ്ങള്‍ നിറഞ്ഞതോടെ ഉല്‍പ്പാദകര്‍ പമ്പിംഗ് നിര്‍ത്താന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് അയത്തുള്ളയുടെ മകന്‍ പുതിയ പരമോന്നത നേതാവായി സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ ഖമേനിയുടെ ഓരോ പിന്‍ഗാമിയെയും വേട്ടയാടുമെന്ന് ഇസ്രായേല്‍ സൈന്യം ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ക്രൂരനായ ഖമേനിയെ നിര്‍വീര്യമാക്കിയ ശേഷം ഇറാനിലെ ഭീകര ഭരണകൂടം സ്വയം പുനര്‍നിര്‍മ്മിക്കാനും പുതിയ നേതാവിനെ കണ്ടെത്താനും ശ്രമിക്കുകയാണ്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ കൈകള്‍ ഓരോ പിന്‍ഗാമിയെയും അവരെ നിയമിക്കുന്നവരെയും പിന്തുടരുമെന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു,' ഐഡിഎഫ് (IDF) പേര്‍ഷ്യന്‍ ഭാഷയില്‍ എക്‌സില്‍ കുറിച്ചു.

മറ്റ് നാടകീയമായ സംഭവവികാസങ്ങള്‍

അമേരിക്കയുടെയും ഇസ്രായേലിന്റെയും അംബാസഡര്‍മാരെ പുറത്താക്കുന്ന ഏതൊരു അറബ് അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യത്തിനും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ 'പൂര്‍ണ്ണ അധികാരവും സ്വാതന്ത്ര്യവും' ഉണ്ടായിരിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം വിപണികള്‍ വലിയ 'ദുരന്തം' നേരിടേണ്ടി വരുമെന്ന് സൗദി അറേബ്യയുടെ എണ്ണ കമ്പനി മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ സൈന്യം ഇറാന്‍ ഭരണകൂടത്തിന്റെ 'അസ്ഥികള്‍' തകര്‍ക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള പുതിയ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി ലബനന്‍ നിവാസികളോട് ഒഴിഞ്ഞുപോകാമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News