നാട്ടുകാരെ കാണിക്കാന്‍ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകളുളള ഓഡിയും ബെന്‍സും മതിലിനുപുറത്ത് നിരത്തിയിടും; ചാരിറ്റിയും സമൂഹവിരുന്നും തരാതരം; വിദേശ ജോലി തട്ടിപ്പിന് മറയായി 7 വര്‍ഷം വ്യാജ ഏംബസി നടത്തിയ ഹര്‍ഷവര്‍ദ്ധന്‍ വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുടെയും ആയുധ ഇടപാടുകാരന്‍ ഖഷോഗിയുടെയും മുന്‍കൂട്ടാളി; ഗാസിയാബാദിലെ വ്യാജന്‍ ചില്ലറക്കാരനല്ല

ഗാസിയാബാദിലെ വ്യാജന്‍ ചില്ലറക്കാരനല്ല

Update: 2025-07-23 16:34 GMT

ഗാസിയാബാദ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതിന് ഒരു വ്യാജ ഏംബസി തന്നെ സ്ഥാപിക്കുക. കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പാണ് ഗാസിയാബാദില്‍ പൊലീസ് കണ്ടെത്തിയത്. ചില്ലറക്കളിയൊന്നുമല്ല പിടിയിലായ ഹര്‍ഷവര്‍ദ്ധന്‍ ജെയിന്‍ കളിച്ചത്. ആള്‍ ചില്ലറക്കാരനുമല്ല എന്ന് ഇയാളുടെ ചരിത്രം ചികഞ്ഞാല്‍ അറിയാം.

രണ്ടുനില ആഡംബര കെട്ടിടം, പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ഓഡിയും ബെന്‍സും അടക്കമുള്ള ആഡംബര കാറുകള്‍, വ്യാജ ഓഫീസിലെ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, സംസ്ഥാന, ദേശീയ നേതാക്കളുടെയും വിദേശ കറന്‍സികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇതൊക്കെ കണ്ടാല്‍ ആരാണ് ഇതൊരു എംബസി അല്ലെന്ന് പറയുക.

ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് ഈ വ്യാജ എംബസി കണ്ടെത്തിയത്. ഒരു പരമാധികാര രാഷ്ട്രവും അംഗീകരിക്കാത്ത വെസ്റ്റ്് ആര്‍ട്ടിക്ക എന്ന രാജ്യത്തിന്റെ എംബസിയുടെ ബോര്‍ഡാണ് ഇവിടെ ഉണ്ടായിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്ന ഒരു റാക്കറ്റാണ് ഇവര്‍ എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. നയതന്ത്ര രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചും, ഹവാല വഴിയും കള്ളപ്പണ ശൃംഖലയുടെ ഭാഗവുമായിരുന്നു ഹര്‍ഷവര്‍ദ്ധന്‍ ജെയിന്‍.

വെസ്റ്റാര്‍ട്ടിക്കയിലെ പ്രഭു എന്ന് സ്വയം പരിചയപ്പെടുത്തി നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകളില്‍ ജെയിന്‍ സഞ്ചരിക്കുമായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഉന്നത വൃത്തങ്ങളുമായി ഇയാള്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള നാല് ആഡംബര കാറുകള്‍, 12 മൈക്രോനേഷനുകളുടെ നയതന്ത്ര പാസ്പോര്‍ട്ടുകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുകളുള്ള രേഖകള്‍, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍, 44 ലക്ഷം രൂപ, വിദേശ കറന്‍സി, 18 നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍, ആഡംബര വാച്ച് ശേഖരം എന്നിവ പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.




'നയതന്ത്രം' മറയാക്കി വന്‍ തട്ടിപ്പ്

തന്റെ തട്ടിപ്പുകള്‍ക്ക് ക്യത്യമായ മറയൊരുക്കാന്‍ ഹര്‍ഷവര്‍ദ്ധന് അറിയാമായിരുന്നു. ഗാസിയാബാദില്‍ വാടകയ്ക്ക് എടുത്ത സ്ഥലത്താണ് കോണ്‍സുലേറ്റ് സ്ഥാപിച്ചത്. വെസ്റ്റ്ആര്‍ട്ടിക്കയുടെയും ഇന്ത്യയുടെയും പതാകകള്‍ സമുച്ചയത്തില്‍ പാറിപറന്നിരുന്നു. മതിലിന് പുറത്താണ് നാട്ടുകാരുടെ മുന്നില്‍ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകളുളള ആഡംബര കാറുകള്‍ പ്രദര്‍ശിപ്പിച്ചത്. ഹര്‍ഷവര്‍ദ്ധന്‍ ജെയിന്‍ പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും ഒപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ക്ക് ഏംബസിയില്‍ ഒരു പഞ്ഞവും ഇല്ലായിരുന്നു.




വിദേശത്ത് ജോലി തേടുന്ന യുവാക്കളെ ആകര്‍ഷിക്കാനുള്ള മറ മാത്രമായിരുന്നു ഈ ആഡംബര വ്യാജ ഏംബസി. 2017 മുതല്‍ ഹര്‍ഷവര്‍ദ്ധന്‍ ഈ വ്യാജനെ ഓടിക്കുകയാണെന്ന് ഓര്‍ക്കണം. നാട്ടുകാരുടെ ശ്രദ്ധയും വിശ്വാസവും പിടിച്ചുപറ്റാന്‍ ചാരിറ്റി പരിപാടികള്‍, സമൂഹ വിരുന്ന് എന്നിവ തരാതരം സംഘടിപ്പിച്ചിരുന്നു.

ഇരുണ്ട ഭൂതകാലം

സാറ്റലൈറ്റ് ഫോണ്‍ കയ്യില്‍ വച്ചതിന് 2011ല്‍ ഹര്‍ഷവര്‍ദ്ധന്‍ ജെയിനെതിരെ പൊലീസ് കേസുണ്ടായിരുന്നു. വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുടെയും, വിവാദ ആയുധ കച്ചവടക്കാരന്‍ അഡ്‌നന്‍ ഖഷോഗിയുടെയും അടുപ്പക്കാരനായിരുന്നു. 80 കളിലും, 90 കളിലും കേന്ദ്രഭരണത്തില്‍ പോലും സ്വാധീനമുറപ്പിച്ച ചന്ദ്രസ്വാമി പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചന്ദ്രശേഖര്‍, വി പി സിങ് എന്നിവരുടെ ആത്മീയ ഉപദേഷ്ടാവായാണ് അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ 1996 ല്‍ അറസ്റ്റിലായി. ചന്ദ്രസ്വാമിയുടെ ആശ്രമത്തിലെ റെയ്ഡില്‍ ഖഷോഗിയുമായുള്ള രഹസ്യ കരാറുകള്‍ കണ്ടെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലും ചന്ദ്രസ്വാമിക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം വിവാദ പുരുഷന്മാരുമായിട്ടായിരുന്നു ഒരുകാലത്ത് ഹര്‍ഷവര്‍ദ്ധന്റെ കൂട്ടുകെട്ട്.

മൈക്രോനേഷനിലെ പ്രഭു

ഗാസിയാബാദിലെ വ്യാജ ഏംബസിക്ക് പുറത്തുള്ള ഫലകത്തില്‍ വെസ്റ്റ്ആര്‍ട്ടിക്ക ഗ്രാന്‍ഡ് ഡച്ചിയിലെ കോണ്‍സുല്‍ ജനറല്‍, എച്ച്ഇ, എച്ച് വി ജെയിന്‍ എന്ന ഫലകം കാണാം. യുപി പ്രത്യേക ദൗത്യ സംഘം വ്യാജ ഏംബസി കണ്ടെത്തുന്നതിന് ഏതാനും ദിവസം മുമ്പ് ന്യൂഡല്‍ഹിയിലെ കോണ്‍സുലേറ്റ് ജനറലിന്റെ ഫോട്ടോകള്‍ വെസ്റ്റാര്‍ട്ടിക്കയുടെ ഔദ്യോഗിക ഇന്‍സ്റ്റ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു. ഇന്ത്യയിലെ വെസ്റ്റാര്‍ട്ടിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം നാട്ടുകാര്‍ക്ക് വര്‍ഷത്തില്‍ അഞ്ചുതവണ ആയിരം പേര്‍ക്ക് വീതം ഭക്ഷണം വിതരണം ചെയ്യുന്നു എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്.

വെസ്റ്റാര്‍ട്ടിക്ക എന്നാല്‍..

അമേരിക്കന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായ ട്രാവിസ് മക്ഹെന്റി 2001-ലാണ് 'വെസ്റ്റാര്‍ക്കിക്ക' സ്ഥാപിച്ചത്. പിന്നീട് അയാള്‍ സ്വയം അതിന്റെ ഗ്രാന്‍ഡ് ഡ്യൂക്കായി അവരോധിച്ചു. അന്റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റാര്‍ക്കിക്കയുടെ വിസ്തീര്‍ണ്ണം 620,000 ചതുരശ്ര മൈലാണ്. അന്റാര്‍ട്ടിക്ക് ഉടമ്പടി സംവിധാനത്തിലെ ഒരു പഴുതുപയോഗിച്ചാണ് മക്ഹെന്റി സ്വയം ഭരണാധികാരിയായി നിയമിച്ചത്. അന്റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളില്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ഉടമ്പടി വിലക്കുന്നുണ്ടെങ്കിലും, സ്വകാര്യ വ്യക്തികളെക്കുറിച്ച് അതില്‍ ഒന്നും പറയുന്നില്ല. വെസ്റ്റാര്‍ക്കിക്കയ്ക്ക് 2,356 പൗരന്മാരുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അവരില്‍ ആരും അവിടെ താമസിക്കുന്നില്ല.



തെക്കന്‍ കാലിഫോര്‍ണിയ ആസ്ഥാനമാക്കി, കാലാവസ്ഥാ വ്യതിയാനത്തെയും അന്റാര്‍ട്ടിക്കയെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായി വെസ്റ്റാര്‍ക്കിക്കയിലെ ഗ്രാന്‍ഡ് ഡച്ചി പ്രവര്‍ത്തിക്കുന്നു. ഇതിന് സ്വന്തമായി ഒരു പതാകയും കറന്‍സിയും ഉണ്ട്, കൂടാതെ ഒരു സര്‍ക്കാരും അംഗീകരിക്കാത്ത പദവികളും നല്‍കുന്നു.

വെസ്റ്റാര്‍ക്കിറ്റിക്കയെ പോലെ ലോകമെമ്പാടും പരമാധികാരം അവകാശപ്പെടുന്ന നിരവധി മൈക്രോനേഷനുകള്‍ ഉണ്ട്. എന്നാല്‍ അവരെ ഒരു രാജ്യവും അംഗീകരിക്കുന്നില്ല.

Tags:    

Similar News