കുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ ഇരച്ചെത്തിയ ആരാധകകൂട്ടം; പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം; തിക്കിലും തിരക്കിലും പെട്ട് ജീവന്‍ പൊലിഞ്ഞതില്‍ സ്ത്രീകളും കുട്ടികളും; നിരവധി പേര്‍ക്ക് പരിക്ക്; ആംബുലന്‍സുകള്‍ കടന്നുചെല്ലാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തില്‍ തിരിച്ചടിയായി; വന്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം

കണ്ണീരില്‍ മുങ്ങി ചിന്നസ്വാമി സ്റ്റേഡിയം

Update: 2025-06-04 13:05 GMT

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആര്‍സിബി) വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കിയ സ്വീകരണ ചടങ്ങിനിടെ തിക്കിലും തിരക്കിലും മരണം പതിനൊന്നായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ആഘോഷത്തിനെത്തിയവര്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 15 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ സ്റ്റേഡിയത്തിനു മുന്നില്‍ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.

ആര്‍സിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിന് സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിലേക്ക് വലിയ ജനകൂട്ടമെത്തിയതോടെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിന് മുന്‍പിലാണ് വലിയ തിരക്കുണ്ടായത്.

സ്റ്റേഡിയത്തില്‍ തിരക്കു കൂടിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിധാന്‍സൗധയിലെ സര്‍ക്കാര്‍ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങള്‍ മടങ്ങിയിരുന്നു. തുറന്ന ബസില്‍ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിക്കാനായിരുന്നു ആലോചന. വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. തുറന്ന ബസിലെ ഷോ ഉണ്ടാകുമെന്ന് കെസിഎ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, നടത്താനാകില്ലെന്ന് പൊലീസ് പിന്നീട് വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതോടെ ആശയക്കുഴപ്പമുണ്ടായിയിരുന്നു.

താരങ്ങളെ നേരിട്ടുകാണാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് തൊട്ടടുത്ത് ആവേശഭരിതരായ ആരാധകര്‍ ഒത്തുകൂടിയതോടെ തിക്കുംതിരക്കുമുണ്ടായത്.സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നതോടെ അകത്തുകയറാന്‍ ആരാധകര്‍ തിരക്കുകൂട്ടി.ഇതോടെ പൊലീസ് ലാത്തിചാര്‍ജ് ചെയ്തു. ഇതിനിടെയാണ് ദുരന്തമുണ്ടായത്. 25ലധികം പേര്‍ക്ക് സാരമായ പരിക്കേറ്റതായാണ് വിവരം. ഇവരെ അടുത്തുള്ള ബൗറിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീം നായകന്‍ രജത് പാട്ടിദാറുടെ നേതൃത്വത്തില്‍ ബംഗളൂരുവിലെത്തിയത്.

ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.

ഇത്ര പെട്ടെന്ന് ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അപകട സാധ്യത മുന്നില്‍ കണ്ട് പൊലീസ് ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരിപാടി നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിലേയ്ക്ക് ഇരച്ചുകയറാന്‍ ജനങ്ങള്‍ ശ്രമിച്ചതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്.

അപകടമുണ്ടായതിന് പിന്നാലെ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ജനങ്ങള്‍ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദുരന്തമുണ്ടായ സ്ഥലത്തേയ്ക്ക് തിരക്ക് കാരണം ആംബുലന്‍സുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Tags:    

Similar News