'പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കില്‍, ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരം; അമിതമായിട്ടുള്ള പാശ്ചാത്യവല്‍ക്കരണം നമുക്ക് വേണ്ട, അറേബ്യന്‍ സംസ്‌കാരവും'; ഡോ. ഫസല്‍ ഗഫൂരിന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍

'പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കില്‍, ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരം;

Update: 2025-10-05 02:32 GMT

തിരൂര്‍: എം ഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പരാര്‍ശത്തെ ചൊല്ലി വിവാദം. പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കില്‍, ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരമെന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വിവാദമായ മാരുന്നത്. അമിതമായിട്ടുള്ള പാശ്ചാത്യ വല്‍ക്കരണം വേണ്ട. മലപ്പുറം തിരൂരില്‍ എംഇഎസ് അധ്യാപകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഫസല്‍ ഗഫൂര്‍.

നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാല്‍ മതി. നമുക്ക് ഭാരതീയ സംസ്‌കാരമുണ്ട്. ഭാരതീയ സംസ്‌കാരങ്ങളുടെ ഉപസംസ്‌കാരമാണ് ഹൈന്ദവ സംസ്‌കാരവും കേരളത്തിലെ മുസ്ലീം സംസ്‌കാരവും സെന്റ് തോമസിന്റെ സംസ്‌കാരവുമെല്ലാം. പൂര്‍വികര്‍ നടന്നതുപോലെ നടന്നാല്‍ മതി. ഒരുകൂട്ടര്‍ മുഖം മറക്കുന്നു മറ്റു കൂട്ടര്‍ മറ്റു ചിലത് തുറന്ന് കാണിക്കുന്നുവെന്നും അതൊന്നും വേണ്ടെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.

അത്യാവശ്യം ട്രൗസര്‍ ചിലര്‍ പൊക്കി നടക്കുന്നു അതില്‍ വിരോധമില്ല. കാണിക്കാന്‍ പറ്റിയതാണെങ്കില്‍ തരക്കേടില്ലെന്നും ഈ കോഴിക്കാല്‍ കാണിച്ചിട്ടെന്ത് കാര്യമെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു. കെഎഫ്‌സിയിലോ ചിക്കിങ്ങിലോ കൊണ്ടുപോയി കാണിച്ചാലും കുഴപ്പമില്ലെന്ന് അദേഹം പറഞ്ഞു.

തമാശ കലര്‍ത്തി കൊണ്ട് കൂടിയാണ് ഫസല്‍ ഗഫൂര്‍ പ്രസംഗിച്ചത്. 'ടീച്ചര്‍മാര്‍ പല ക്യാമ്പുകളില്‍ പോകാറുണ്ട്. എന്നാല്‍ അത് കൂത്തമ്പലമാക്കി മാറ്റരുത്. ഡിജെ വെച്ച് തുള്ളുന്നത് എന്തിനാണ്. തൊട്ടുകളിയും ചുറ്റിക്കളിയും വേണ്ട. പ്രൈവറ്റ് കളി കളിച്ചോ, പബ്ലിക് കളി വേണ്ട', ഫൈസല്‍ ഗഫൂര്‍ പറഞ്ഞു. ഫസല്‍ ഗഫൂറിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്.

വസത്രധാരങ്ങളെ കുറിച്ച് ഫസല്‍ ഗഫൂര്‍ പരാമര്‍ശം നടത്തുന്നത് ഇതാദ്യമായല്ല. മുഖം മൂടിയ പര്‍ദ്ദ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിന് എതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ള ആളാണ് എംഇഎസ് പ്രസിഡന്റ് ഡോ. ഫസര്‍ ഗഫൂര്‍. മുഖം മൂടിയ പര്‍ദ്ദ ഇസ്ലാമിന് യോജിച്ചതല്ല. മുഖം മൂടണമെന്ന് ഇസ്ലാം പറഞ്ഞിട്ടില്ലെന്നും തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നും ഫസല്‍ ഗഫൂര്‍ മുമ്പ് അഭിപ്രായം പറഞ്ഞിട്ടുണ്ട്.

അതേസമയം ഇന്ത്യക്കാരുടെ വസ്ത്ര സംസ്‌ക്കാരത്തെ കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. ഇന്ത്യക്കാരുടെ വസ്ത്രധാരണ സംസ്‌കാരത്തില്‍ മുസ്ലിംകളുടെ സംഭാവന ആര്‍ക്കും അവഗണിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രുവും മുഹമ്മദലി ജിന്നയും ധരിച്ച വസ്ത്രങ്ങള്‍ ഒരു പോലെയുള്ളതായിരുന്നു. ഈ വസ്ത്രങ്ങള്‍ എവിടെ നിന്നു വന്നുവെന്ന് പരിശോധിച്ചാല്‍ ഇന്ത്യയിലെ വസ്ത്രധാരണ സംസ്‌കാരത്തില്‍ മുസ്ലിംകളുടെ സംഭാവന എന്താണെന്ന് ബോധ്യമാകുമെന്നും ഫസര്‍ ഗഫൂര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള മുസ്ലിംകള്‍ ധരിക്കുന്ന വസ്ത്രം തന്നെയാണ് ഇന്ത്യയില്‍ എത്തിയത്. നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രം പോലും ഇസ്ലാമിക സംസ്‌കാരത്തിന്റെ സംഭാവനയാണെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Similar News