ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല, മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല; ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമ്മ; ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും; തര്‍ക്കം തീര്‍ത്തിട്ടും തീരാത്ത അവകാശവാദങ്ങള്‍

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല

Update: 2025-06-08 10:06 GMT

കൊച്ചി: ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെതിരെ താരസംഘടനയായ അമ്മയും ഫെഫ്കയും. ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രശ്‌നം തീര്‍ക്കാന്‍ നടത്തിയ ശ്രമത്തിന് ശേഷം ഉണ്ണി മാപ്പു പറഞ്ഞുവെച്ച വിധത്തില്‍ വിപിന്‍ പ്രചരണം നടത്തിയിരുന്നു. ഈ പ്രചരണത്തിന് എതിരെയാണ് താരസംഘടനയും ഫെഫ്കയും രംഗത്തുവന്നത്. വിപിന്‍ കുമാറിനെ തള്ളിയ താരസംഘടന അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. സൗഹൃദത്തിന്റെ പ്രശ്‌നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.

ഉണ്ണി മുകുന്ദന്‍ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ കുമാര്‍ ആണ്. ബി.ഉണ്ണി കൃഷ്ണന്‍ പറഞ്ഞതാണ് കൃത്യം. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു. അതേസമയം പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും, ഇന്നലെ നടന്ന ചര്‍ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഫെഫ്ക്ക ആരോപിച്ചു. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന് വിപിന്‍ കുമാര്‍ ഉന്നയിച്ച വാദം ശരിയല്ലെന്നും ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അമ്മയുടെ ഓഫീസില്‍ വെച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ക്ക് വിപരിതമായി വിപിന്‍ ഒരു ദൃശ്യ മാധ്യമത്തിനു ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഇന്ന് നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണന്നും ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിന്‍കുമാറിന്റെ അവകാശവാദം ശരിയല്ലെന്നും ഫെഫ്ക വ്യക്തമാക്കി.

വിപിന്‍ ധാരണാലംഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നുവെന്ന് ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. രണ്ടുപേരെയും ഒന്നിച്ച് ഇരുത്തി സംസാരിച്ചു. വിപിനെതിരെ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഫെഫ്ക ഇടപെടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

'അമ്മ' സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. വിപിനെതിരെ സിനിമാ സംഘടനകളില്‍ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്നും വിപിന്‍ മാനേജര്‍ ആയിരുന്നെന്നും സംഘടനകള്‍ വ്യക്തമാക്കി.

നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചര്‍ച്ചയ്ക്ക് ശേഷം സംഘടനകള്‍ വ്യക്തമാക്കി. വിപിന്‍ ഉണ്ണിയുടെ മാനേജര്‍ ആയിരുന്നെന്നും വിപിനെതിരെ സംഘടനയില്‍ മറ്റു പരാതികള്‍ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

Tags:    

Similar News