തിരക്കേറിയ റോഡില്‍ വൈദ്യുതി ലൈനിന് മുകളില്‍ വീണ തെങ്ങ് അതിസാഹസികമായി മുറിച്ചു മാറ്റി അഗ്‌നിരക്ഷാ സേന: ഈ സേന ഫയറാണെന്ന് നാട്ടുകാര്‍

ഈ സേന ഫയറാണെന്ന് നാട്ടുകാര്‍

Update: 2025-09-04 04:57 GMT

പത്തനംതിട്ട: കനത്ത മഴയത്ത് തിരക്കേറിയ റോഡിന് കുറുകേ ഒരു തെങ്ങ് വേരറ്റു വീഴുന്നു. വന്‍ദുരന്തം ഒഴിവാക്കിക്കൊണ്ട് തെങ്ങ് 11 കെ.വി വൈദ്യുതി ലൈനിന് മുകളില്‍ തങ്ങി നില്‍ക്കുന്നു. പക്ഷേ, എപ്പോള്‍ വേണമെങ്കിലും ലൈനും പോസ്റ്റും തകര്‍ത്ത് തെങ്ങ് റോഡിന് കുറുകേ വീഴാം. മരം മുറിക്കണമെങ്കില്‍ പ്രഫഷണല്‍ മരം വെട്ടുകാര്‍ വേണ്ടി വരുമെന്ന് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍ പറയുന്നു. വേണ്ട സര്‍, ഞങ്ങള്‍ ഒരു കൈ നോക്കാമെന്ന് സേനാംഗങ്ങള്‍.

ടി.കെ റോഡരികില്‍ നന്നുവക്കാട് ഇളനാട്ട് വീട്ടില്‍ ജയിംസിന്റെ പറമ്പില്‍ നിന്നിരുന്ന തെങ്ങാണ് കനത്ത മഴയില്‍ കടപുഴകി റോഡില്‍ നിന്നിരുന്ന ഇലക്ട്രിക് ലൈനിന് മുകളില്‍ കൂടി അപകടകരമായ രീതിയില്‍ തൂങ്ങി കിടന്നത്

പത്തനംതിട്ട നിന്നും അഗ്നി രക്ഷാസേന എത്തി മുറിച്ച് മാറ്റി അപകടം ഒഴിവാക്കി. പിട്ടാപ്പള്ളി ഏജന്‍സിസിന് മുന്‍വശത്തായിരുന്നു സംഭവം. ഓണത്തിരക്ക് കാരണം വാഹനങ്ങളുടെ ബാഹുല്യമുള്ള റോഡിലേക്ക് അപകടഭീഷണി ഉയര്‍ത്തി തുങ്ങി കിടക്കുകയായിരുന്നു തെങ്ങ്.

അതി സാഹസികമായി ആണ് വൈദ്യുത ലൈനിന് മുകളില്‍ കൂടി മറിഞ്ഞ് വീണ് കിടന്നിരുന്ന ഈ തെങ്ങ് പത്തനംതിട്ട അഗ്നിരക്ഷാ സേനാംഗങ്ങള്‍ മുറിച്ച് ഇട്ടത്. പ്രൊഫഷണല്‍ ആയ മരംവെട്ട് തൊഴിലാളികളുടെ സേവനം ആവശ്യപ്പെടാം എന്ന് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞപ്പോള്‍ അതുപോലും വേണ്ടെന്നുവെച്ച് ജീവനക്കാര്‍ സാഹസത്തിന് മുതിരുകയായിരുന്നു. ഒരിക്കലും സേനാംഗങ്ങള്‍ ചെയ്യേണ്ടതായ ഒരു പ്രവര്‍ത്തനമായിരുന്നില്ല അത്.

നിലത്ത് വീണു കിടക്കുന്ന വൃക്ഷങ്ങള്‍ പൊതു ഗതാഗതത്തിന് തടസ്സമുണ്ടാകുകയോ, ആളുകളുടെ സഞ്ചാരത്തിന് തടസ്സം ഉണ്ടാകുന്ന രീതിയില്‍ കിടക്കുകയോ ചെയ്യുമ്പോള്‍ മാത്രം നിലത്തുനിന്ന് കൊണ്ട് മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്വമാണ് അഗ്നിരക്ഷാസേനയ്ക്ക് ഉള്ളത്. ഇവിടെ ഈ തടി മുറിച്ചിട്ടാല്‍ ആളുകളുടെ മുകളിലേക്കോ, വാഹനത്തിന് മുകളിലേക്കോ, തങ്ങളുടെ തന്നെ മുകളിലേക്കോ വീണു അപകടം പറ്റാനുള്ള സാധ്യത നിലനില്‍ക്കെ ആണ് ആ സാഹസം ഏറ്റെടുക്കുകയും ഒരു അപകടവും ഉണ്ടാകാതെ വളരെ മികവോടുകൂടി തെങ്ങുംതടികള്‍ മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തിട്ടുള്ളത്.

ചെയിന്‍സോ, റോപ്പ് എന്നിവ ഉപയോഗിച്ച് തെങ്ങ് മുറിച്ച് മാറ്റി വാഹന ഗതാഗതം പുനസ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള ടീമാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News