വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചിരിക്കുന്നത് പട്ടം എസ് യു ടി ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യുവില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നു നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതെന്നും മകന്‍
വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചിരിക്കുന്നത് പട്ടം എസ് യു ടി ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യുവില്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു. വി എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വിഎസ്. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മകന്‍ വി എ അരുണ്‍കുമാര്‍ അറിയിച്ചു. നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അച്ഛനിപ്പോഴുള്ളതെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.
സിപിഎം നേതാക്കളായ എംഎ ബേബി, എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു.
ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനായാണ് അദ്ദേഹം അവസാനമായി ഏറ്റെടുത്ത ഔദ്യോഗിക പദവി. പാര്‍ട്ടി വിഎസ് സംസ്ഥാന സമതിയിലെ പ്രത്യേക ക്ഷണിതാവാണ്. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണു വിഎസ്.