ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്‍കി; എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല; എഫ്‌ഐആര്‍ പോലും കിട്ടിയില്ല; നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും; പോലീസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍
നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും; പോലീസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: പോലീസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല. അധിക്ഷേപിച്ചവര്‍ മാപ്പു പറഞ്ഞെന്നു മാത്രം പറഞ്ഞു. എഫ്‌ഐആറോ മാപ്പു പറഞ്ഞ രേഖയോ പോലും കിട്ടിയില്ല. നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണ്. എങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമ സഹായവേദിയുടെ ആലപ്പുഴ ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.
ഹല്‍ഗാം ഭീകരാക്രമണത്തില്‍ നടപടി സ്വീകരിക്കാതെ അക്രമികളെ വെറുതേ വിടില്ലെന്നു ഗര്‍ജിക്കുക മാത്രം ചെയ്യുന്നതിലൂടെ അക്രമികള്‍ക്കു കടന്നുകളയാനുള്ള സമയം കിട്ടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ല. നയതന്ത്ര തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂ. തിരിച്ചടിക്കാന്‍ ശേഷിയില്ലാത്ത രാജ്യമൊന്നുമല്ലല്ലോ. രാജ്യരക്ഷ നിയമപരമായി തന്നെ നടപ്പാക്കണം. രാജ്യത്ത് എല്ലാ മതങ്ങളും ദയനീയമായി പരാജയപ്പെടുകയാണ്.
കൂടുതല്‍ പണം നല്‍കുന്നവര്‍ക്കു കൂടിയ പൂജ ചെയ്യാവുന്ന സ്ഥിതിയാണ്. തങ്ങളെക്കാള്‍ വലിയ ആളുകളായാണു രാഷ്ട്രീയക്കാര്‍ മതനേതാക്കളെ കാണുന്നത്. എന്നിട്ടും എന്തുകൊണ്ടു മതനേതാക്കള്‍ക്കു സമാധാനം കൊണ്ടുവരാനാകുന്നില്ല. മതനേതാക്കള്‍, അവരോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ നല്ല മന്ത്രിയാണെന്നു പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.
''ഭീകരര്‍ രാജ്യത്തിനകത്തു ദീര്‍ഘകാലമായി താമസിച്ചു വന്നു കൊന്നിട്ടു പോയി. സുരക്ഷയുടെ കാര്യത്തില്‍ ചെറിയ വീഴ്ചയല്ല ഉണ്ടായത്. എന്നിട്ടും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കുമ്പോള്‍ ബന്ധുക്കള്‍ കരയുന്നതു മനസ്സിലാക്കാം. രാഷ്ട്രീയക്കാര്‍ എന്തിനാണു കരയുന്നത്. മൃതദേഹത്തോടു പരമാവധി ചേര്‍ന്നു നിന്നു ചിത്രം വരുത്താനാണു പല രാഷ്ട്രീയക്കാരുടെയും ശ്രമം. അതിനപ്പുറമുള്ള കാഴ്ചപ്പാട് രാഷ്ട്രീയക്കാര്‍ക്ക് ഇല്ല.
രാജ്യത്തു ജനാധിപത്യം സമ്പൂര്‍ണമല്ല. ജനപ്രതിനിധിക്കു കുറഞ്ഞത് 50% വോട്ട് വേണമെന്നു പറയുന്നില്ലെന്നതാണു ഭരണഘടനയിലെ വലിയ വീഴ്ച. ഇവിടത്തെ എത്ര ജനപ്രതിനിധികള്‍ക്ക് 50% വോട്ട് ഉണ്ടെന്നു നോക്കണം. പരിഷ്‌കൃത രാജ്യങ്ങളിലെപ്പോലെ കുറഞ്ഞത് 51% വോട്ട് കിട്ടിയാലേ ജയിക്കൂ എന്നു ഭേദഗതി ചെയ്യണം. നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയാല്‍ തനിക്കെന്തു ലഭിക്കുമെന്നാണു നോക്കുന്നത്.'' സുധാകരന്‍ പറഞ്ഞു.
രാജ്യത്തു ജഡ്ജിമാരെയും ജനങ്ങള്‍ വോട്ടു ചെയ്തു തിരഞ്ഞെടുക്കണം. സര്‍ക്കാരിനെ തിരഞ്ഞെടുക്കാമെങ്കില്‍ അതിലേറെ അധികാരമുള്ള കോടതികളെയും തിരഞ്ഞെടുക്കാം. കോടതികളില്‍ ഒട്ടേറെ കേസുകള്‍ കെട്ടിക്കിടക്കുന്നു. സുപ്രീം കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല. വേണമെങ്കില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുകയോ സ്‌പെഷല്‍ കോടതികള്‍ ആരംഭിക്കുകയോ ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.