പരാതികള്‍ അറിയാനും ബസ് സമയം അറിയിക്കാനും സജ്ജീകരിച്ച കണ്‍ട്രോള്‍ റൂം; ചീഫ് ഓഫീസിലെ ഈ സംവിധാനം പോലും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ മന്ത്രി ആകെ അസ്വസ്ഥന്‍; വാട്‌സാപ്പിലെ സന്ദേശം പോലും ആരും നോക്കിയില്ലെന്ന തിരിച്ചറിവില്‍ നടപടികള്‍; കെ എസ് ആര്‍ ടി സിയെ നേര്‍വഴിക്കാക്കാന്‍ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വരും; ഗണേഷ് കുമാര്‍ നേരിട്ട് ശുദ്ധികലശത്തിന്

Update: 2025-06-11 10:56 GMT

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ കെടുകാര്യസ്ഥതയില്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ തീര്‍ത്തും അസ്വസ്ഥന്‍. ''ഞാന്‍ ഗതാഗത മന്ത്രിയാണ്, ഫോണിലെ സന്ദേശം പരിശോധിച്ച് നടപടിയെടുക്കണം'' യാത്രക്കാര്‍ക്ക് പരാതി അറിയിക്കാന്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ പതിപ്പിച്ചിരിക്കുന്ന വാട്സാപ് നമ്പറിലേക്കു പരാതിക്കൊപ്പം ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ശബ്ദസന്ദേശം അയച്ചിട്ടും ആരും ഗൗനിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോഴത്തെ നടപടികള്‍. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയെന്ന് ഗണേഷ് കുമാര്‍ തിരിച്ചറിഞ്ഞു. ഇതോടെ നടപടിയും വന്നു.

കണ്‍ട്രോള്‍ റൂമിലേക്ക് പരാതി പറയാനായി വിളിച്ചിട്ടും ആരും എടുക്കാത്തതിനാലാണ് ഫോണിലേക്ക് സന്ദേശം അയച്ചത്. ഒരു ദിവസത്തിനു ശേഷവും അതിനും മറുപടിയില്ല. പിന്നെ എന്തിനാണ് ഈ സംവിധാനമെന്ന് മന്ത്രി ചിന്തിച്ചു. കൂടുതല്‍ കാര്യക്ഷമതയ്ക്ക് നടപടികള്‍ വേണമെന്നും തീരുമാനിച്ചു. വാട്‌സാപ്പ് പോലും നോക്കാത്തത് ഗുരുതര കൃത്യവിലോപമായി കണ്ടു. തുടര്‍ന്നാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കെ സ് ആര്‍ ടി സിയിലെ കണ്‍ട്രോള്‍ റൂമിനെക്കുറിച്ച് നിരവധി പരാതികള്‍ മന്ത്രിക്ക് ലഭിച്ചിരുന്നു. കെഎസ്ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ഓഫിസില്‍ നടക്കുന്നതിനിടെയാണ് മന്ത്രി കണ്‍ട്രോള്‍ റൂമിലേക്ക് നേരിട്ടു വിളിച്ചത്. അപ്പോള്‍ വസ്തുത ബോധ്യപ്പെട്ടു.

മന്ത്രി വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ഒന്നിലേറെ ലൈനുകളുണ്ടായിട്ടും ആരും എടുക്കാത്തത് മന്ത്രി ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. പിന്നാലെ കണ്‍ട്രോള്‍ റൂമിലെ വാട്‌സാപ് നമ്പറിലേക്ക് സന്ദേശം അയച്ചു. അതും ആരും പരിശോധിച്ചില്ല. പിന്നീട് മൂന്നാം തവണ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു. യാത്രക്കാരനെന്നു പറഞ്ഞു മന്ത്രി ചോദിച്ച സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച 9 കണ്ടക്ടര്‍മാരെ ഡിപ്പോകളിലേക്കു തിരിച്ചയച്ചു. 3 വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ 9 പേരെയാണ് സ്ഥലംമാറ്റിയത്. കെ എസ് ആര്‍ ടി സിയെ നേര്‍വഴിക്കാക്കാന്‍ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വരുമെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. ഗണേഷ് കുമാര്‍ നേരിട്ട് ശുദ്ധികലശത്തിന് ഇറങ്ങും. ഇതിന്റെ ഭാഗമാണ് കണ്‍ട്രോള്‍ റൂം ഇടപെടല്‍.

ആര്‍.പി.അര്‍ജുന്‍ (കാസര്‍കോട്), എസ്.ഫാത്തിമ (തിരുവനന്തപുരം സിറ്റി), ജോസണ്‍.പി.ജോസഫ് (വികാസ്ഭവന്‍), എം.ആര്‍.മിഥുന്‍രാജ് (വികാസ്ഭവന്‍), ബി.നിര്‍മല്‍ (മൂവാറ്റുപുഴ), ഡി.ഉഷ (ആറ്റിങ്ങല്‍), ജിജു ജയന്‍ (തിരുവല്ല), എസ്.എസ്.ലിനേക്കര്‍ (ചങ്ങനാശേരി), രശ്മി.ആര്‍.എസ്.നായര്‍ (വെള്ളനാട്) എന്നിവരെയാണ് വിവിധ ഡിപ്പോകളില്‍ കണ്ടക്ടറായി തിരികെ അയച്ചത്. ഇവരുടെ പേരു വിവരങ്ങളും പുറത്തു വിട്ടു. അതേസമയം അന്നു ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടായതായി ആക്ഷേപമുണ്ട്. എന്നാല്‍ വാട്‌സാപ്പിലെ സന്ദേശം പോലും ആരും കണ്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഈ ആരോപണത്തിന് കഴമ്പുമില്ല. കണ്‍ട്രോള്‍ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായത്.

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കുന്നില്ലെന്നുമുള്ള പരാതി നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍ തസ്തികയിലുള്ള ഒമ്പത് പേരാണ് നടപടി നേരിട്ടിരിക്കുന്നത്. പരാതികള്‍ അറിയാനും ബസ് സമയം അറിയിക്കാനുമാണ് കെ എസ് ആര്‍ ടിസി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്.

Tags:    

Similar News