'വരന്‍ വിവാഹ നിശ്ചയത്തിന് അണിയിച്ച സ്വര്‍ണവള കാക്കച്ചി കൊത്തി പോയി'; നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെ മൂന്ന് വര്‍ഷത്തിന് ശേഷം കാക്ക കൂട്ടില്‍നിന്ന് തിരികെ കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച മരവെട്ടുകാരന്റെ നല്ല മനസ്; മഞ്ചേരിയിലെ 'നടന്ന സംഭവം'

മഞ്ചേരിയിലെ 'നടന്ന സംഭവം'

Update: 2025-07-15 07:32 GMT

മഞ്ചേരി: വിവാഹ നിശ്ചയത്തിന് വരന്‍ അണിയിച്ച സ്വര്‍ണവള കാക്ക കൊത്തിക്കൊണ്ടു പോയതിന്റെ ദു:ഖത്തിലായിരുന്നു മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തില്‍ സുരേഷിന്റെ മരുമകള്‍ ഹരിത ശരത്ത്. ഇനി തിരികെ കിട്ടില്ലെന്നായിരുന്നു ഹരിതയും കുടുംബവും വിചാരിച്ചിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം അപ്രതീക്ഷിതമായി കാക്കക്കൂട്ടില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണവള തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഹരിതയും കുടുംബവും. അലങ്കാര വസ്തു എന്ന പോലെ കാക്ക സ്വന്തം കൂട്ടില്‍ വച്ചിരിക്കുകയായിരുന്നു ഇക്കാലമത്രയും മൂന്ന് കഷ്ണങ്ങളാക്കിയ ആ വള.

മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തില്‍ സുരേഷിന്റെ മരുമകള്‍ ഹരിത ശരത്തിന്റെ വളയാണ് 2022 ഫെബ്രുവരി 24ന് കാക്ക കൊത്തിക്കൊണ്ടു പോയത്. വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുമ്പോള്‍ കല്ലില്‍ ഊരി വച്ചതായിരുന്നു. വിവാഹ നിശ്ചയത്തിനു ശരത് അണിയച്ചതായിരുന്നു ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ വള. ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. വീട്ടുകാര്‍ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ മാസം മാങ്ങ പറിക്കാന്‍ കയറിയപ്പോള്‍ തെങ്ങുകയറ്റ തൊഴിലാളിയും മരവെട്ടുകാരനുമായ തൃക്കലങ്ങോട്ടെ ചെറുപള്ളി അന്‍വര്‍ സാദത്തിനാണ് മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങള്‍ കൂട്ടില്‍ നിന്നു ലഭിച്ചത്. ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിക്കാന്‍ തൃക്കലങ്ങോട് പൊതുജനവായനശാല ആന്‍ഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു. വള കിട്ടിയ വിവരം അറിയിച്ച് വായനശാലയില്‍ മേയില്‍ നോട്ടിസ് പ്രദര്‍ശിപ്പിച്ചു. തെളിവു സഹിതം വരുന്നവര്‍ക്ക് വള നല്‍കുമെന്നായിരുന്നു അറിയിപ്പ്. വിവരം സുരേഷിന്റെ അടുക്കലെത്തി. വള വാങ്ങിയ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയിലെ ബില്‍, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആല്‍ബം തുടങ്ങിയവ തെളിവായി നല്‍കി കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങുകയായിരുന്നു.

അന്‍വര്‍ സാദത്തിനും തികഞ്ഞ സന്തോഷം

മലപ്പുറം മഞ്ചേരി തൃക്കലങ്ങോട്ടാണ് ഏറെ രസകരവും നന്മയും നിറഞ്ഞ ഈ സംഭവം നടക്കുന്നത്. ആ സംഭവം വിവരിക്കുമ്പോല്‍ അന്‍വര്‍ സാദത്തിനും തികഞ്ഞ സന്തോഷം. മരത്തില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ താഴേക്ക് എന്തോ വീഴുകയായിരുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. താഴെ മാങ്ങ പെറുക്കാന്‍ മകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. മരത്തില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ മകളാണ് സ്വര്‍ണ വള കാണിക്കുന്നത്. മാവിലെ ചില്ലയിലൊരുക്കിയ കൂട്ടില്‍ മൂന്നു കഷ്ണങ്ങളാക്കി കാക്ക വള നിധിപോലെ സൂക്ഷിക്കുകയായിരുന്നു.

ഇതാണ് മാങ്ങ പറിക്കുന്നതിനിടെ കൂട്ടില്‍ നിന്ന് താഴേക്ക് വീണതെന്ന് പിന്നീട് മനസിലായി. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി ഭാര്യയെ കാണിച്ചപ്പോള്‍ സ്വര്‍ണം തന്നെയാണെന്ന് പറഞ്ഞു. അയല്‍പ്പക്കത്തെ സ്ത്രീകളെയും കാണിച്ചു. പിന്നീട് ജ്വല്ലറിയില്‍ കൊണ്ടുപോയി സ്വര്‍ണം തന്നെയാണെന്ന് ഉറപ്പിച്ചു. പ്രദേശത്തുള്ള ഏതെങ്കിലും വീടുകളിലുള്ളവരുടെതാകുമെന്ന് കരുതിയതിനാല്‍ ഉടമയെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു.

തുടര്‍ന്നാണ് പ്രദേശത്തെ ജനകീയ വായശാലയിലെ ഭാരവാഹിയായ ബാബുരാജിന് വള കൈമാറിയതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. വായന ശാലയുടെ നോട്ടീസ് ബോര്‍ഡില്‍ വള ലഭിച്ച വിവരം അറിയിച്ച് നോട്ടീസ് പതിച്ചിരുന്നുവെന്നും ഇത് കണ്ടയൊരാല്‍ മുമ്പ് വള നഷ്ടമായിരുന്ന വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

തൃക്കലങ്ങോട്ടെ ഹരിതയെന്ന യുവതിയുടെ വളയാണ് കാക്ക കൊത്തികൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. ഉടമ അവര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിന്ന് പഴയ ബില്‍ അടക്കം അവര്‍ കൊണ്ടുവന്നു. ഇതോടൊപ്പം ആല്‍ബത്തില്‍ നിന്നുള്ള വളയുടെ ഫോട്ടോയും കാണിച്ചു. തുടര്‍ന്ന് ഹരിതക്ക് സ്വര്‍ണ വള കൈമാറുകയായിരുന്നുവെന്നും ബാബു രാജ് പറഞ്ഞു.

നോക്കി നില്‍ക്കെ കാക്ക കൊത്തിപ്പറന്നു

വള എങ്ങനെയാണ് നഷ്ടമായതെന്നതിന്റെ കഥയും ഹരിത പങ്കുവെച്ചു. വീടിന് പുറത്തുള്ള അലക്കു കല്ലില്‍ തുണി അലക്കുന്നതിനിടെ വള ബക്കറ്റിന് സമീപം ഊരിവെക്കുകയായിരുന്നുവെന്ന് ഹരിത പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞു കരഞ്ഞതോടെ നോക്കാന്‍ പോയി. അകത്താണെങ്കിലും ഊരി വെച്ച വള കാണാന്‍ കഴിഞ്ഞിരുന്നു. ഇതിനിടയില്‍ കാക്ക വള കൊത്തിപോകുന്നത് കണ്ടു. ഉടനെ ഓടിപ്പോയി. എന്നാല്‍, ഓട്ടത്തിനിടയില്‍ വീണു.

കാക്ക അപ്പോഴേക്കും വളയുമായി പറന്നകന്നിരുന്നു. സമീപത്തെ പറമ്പിലും മറ്റും കുറെ തെരഞ്ഞെങ്കിലും വള കിട്ടിയില്ലെന്നും നഷ്ടമായതെന്നാണ് കരുതിയതെന്നും ഹരിത പറഞ്ഞു. മൂന്നു വര്‍ഷവും അഞ്ചുമാസവും മുമ്പാണ് വള നഷ്ടമായത്. വള കിട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷച്ചതെന്നും ഇപ്പോള്‍ അപ്രതീക്ഷിതമായി വള കിട്ടിയപ്പോള്‍ വളരെ സന്തോഷമായെന്നും ഹരിത പറഞ്ഞു. മൂന്നുവര്‍ഷവും അഞ്ചുമാസവും കൂട്ടില്‍ വള നിധിപോലെ സൂക്ഷിച്ച കാക്കയിപ്പോള്‍ വള അന്വേഷിച്ചു നടക്കുന്നുണ്ടാകുമെങ്കിലും ഹരിതയും നാട്ടുകാരും അന്‍വര്‍ സാദത്തുമെല്ലാം സന്തോഷത്തിലാണ്.

Tags:    

Similar News