ഗ്രെറ്റ തുന്‍ബര്‍ഗിനെയും 'ഫ്രീഡം ഫ്‌ളോട്ടില്ല' ആക്ടിവിസ്റ്റുകളെയും നാടുകടത്താന്‍ വിമാനത്താവളത്തില്‍ എത്തിച്ചു; പോകാന്‍ മടിച്ചാല്‍ അടുത്തത് കോടതി നടപടികളെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്; ഗ്രെറ്റയുടെയും സംഘത്തിന്റെയും ചെയ്തികള്‍ വെറും നാടകമെന്നും വിമര്‍ശനം

ഗ്രെറ്റ തുന്‍ബര്‍ഗിനെയും 'ഫ്രീഡം ഫ്‌ളോട്ടില്ല' ആക്ടിവിസ്റ്റുകളെയും നാടുകടത്താന്‍ വിമാനത്താവളത്തില്‍ എത്തിച്ചു

Update: 2025-06-10 05:10 GMT

ടെല്‍ അവീവ്: ഗാസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഗ്രെറ്റ ത്യുന്‍ബെയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ന് തന്നെ അവരവരുടെ രാജ്യങ്ങളിലേക്ക് നാട് കടത്തും. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത സംഘാംഗങ്ങളെ വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഇവരുടെ പ്രവൃത്തിയെ ഇസ്രയേല്‍ വിദേശകാര്യ വൃത്തങ്ങള്‍ വിശേഷിപ്പിച്ചത് വെറും നാടകമെന്നാണ്.

നാടുകടത്തല്‍ രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ഇസ്രായേല്‍ വിടുകയും ചെയ്യുന്നവരെ, ഇസ്രായേല്‍ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കി, അവരുടെ നാടുകടത്തല്‍ അംഗീകരിക്കാനാണ് ഇസ്രയേല്‍ അധികൃതര്‍ ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡിയില്‍ എടുത്ത ആക്ടിവിസ്റ്റുകളുടെ മാതൃരാജ്യങ്ങളില്‍ നിന്നുള്ള കോണ്‍സല്‍മാര്‍ വിമാനത്താവളത്തില്‍ അവരെ സന്ദര്‍ശിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗ്രെറ്റയുടേയും സംഘത്തിന്റെയും കപ്പല്‍ ഇസ്രയേല്‍ സൈന്യം തടഞ്ഞത്. കപ്പല്‍ തടഞ്ഞ ഇസ്രയേല്‍ സൈന്യം. ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെയും കപ്പലില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. കപ്പല്‍ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തിരുന്നു. മദ്ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയെ കൂടാതെ കപ്പലില്‍ ഉള്ള മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ റിമ ഹസ്സന്‍, യാസെമിന്‍ അകാര്‍, ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ തിയാഗോ അവില , ഒമര്‍ ഫൈയാദ് , പാസ്‌കല്‍ മൗറീറാസ് , യാനിസ് , സുയൈബ് ഒര്‍ദു, സെര്‍ജിയോ ടൊറിബിയോ മാര്‍ക്കോ വാന്‍ റെന്നിസ് , റെവ വിയാഡ് എന്നവരാണ്.. ഇവര്‍ക്കൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമുംകപ്പലിലുണ്ട്.

കപ്പല്‍ ഗാസയില്‍ എത്താതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കസ്റ്റഡിയില്‍ എടുത്തവര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയര്‍ത്തി കപ്പലില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഫ്രീഡം ഫ്ളോട്ടില പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഫലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ഇസ്രയേല്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജൂണ്‍ ഒന്നാം തീയതിയാണ് കപ്പല്‍ ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഫ്രീഡം ഫ്ലോട്ടില്ല കൊയിലിഷന്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്. പഴച്ചാറുകള്‍, പാല്‍, അരി, ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത് എന്നാണ് വിവരം. ഇത് രണ്ടാംവട്ടമാണ് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്ലോട്ടില്ല കൊയിലിഷന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ആദ്യത്തെ ശ്രമം. അന്ന് മാള്‍ട്ടാ തീരത്തുകൂടി നീങ്ങവേ കപ്പലില്‍ ഡ്രോണ്‍ പതിച്ചു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നായിരുന്നു സംഘത്തിന്റെ ആരോപണം. അന്ന് കപ്പലിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Tags:    

Similar News