കപ്പലില്‍ 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടരമായ വസ്തുക്കള്‍; 800 വീപ്പ കീടനാശിനി 27,786 കിലോ എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കം വിഷാംശം നിറഞ്ഞ രാസവസ്തുക്കള്‍; 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍; പൊട്ടിത്തെറിയും തീപിടുത്തവും തുടരവേ വാന്‍ ഹയി 503 കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍
കപ്പലില്‍ 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടരമായ വസ്തുക്കള്‍
കോഴിക്കോട്: കേരളാ തീരത്തില്‍ തീപിടിച്ച കപ്പലില്‍ ഉള്ളത് അതീവ മാരകമായ രാസവസ്തുക്കള്‍. തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍, സ്വയമേവ കത്തുന്നവ, കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.
ഇതില്‍ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറില്‍ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉള്‍പ്പെടുന്നു. ഇത് കടലില്‍ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കപ്പലില്‍ 20 കണ്ടെയ്നറുകളിലായി കത്തുന്ന ഖരവസ്തുക്കളുണ്ട്. ഇതില്‍ രണ്ട് കണ്ടെയ്നറുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോസെല്ലുലോസ്, 12 കണ്ടെയ്നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്നറില്‍ കത്തുന്ന ദ്രാവകം അടങ്ങിയ ഖരവസ്തുക്കള്‍, നാല് കണ്ടെയ്നറുകളില്‍ പാരഫോര്‍മാല്‍ഡിഹൈഡ് എന്നിവ ഉള്‍പ്പെടുന്നു.
സ്വയമേവ കത്തുന്ന ഓര്‍ഗാനോമെറ്റാലിക് പദാര്‍ഥവുമുണ്ട്. വായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സ്വയം കത്തുന്നവയാണിത്. കപ്പലിലെ തീയണക്കാന്‍ മറ്റ് കപ്പലുകള്‍ പോകുന്നതിന് തടസ്സമായി നില്‍ക്കുന്നത് വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇത്തരം വസ്തുക്കളുടെ സാന്നിധ്യമാണത്രെ. പരിസ്ഥിതിക്കു ഭീഷണിയുയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്.40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്.
19 കണ്ടെയ്‌നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, 4 കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുണ്ട്.വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ ആണ് ഇതു വരുന്നത്.
അതേസമയം കപ്പലിലെ തീപിടിത്തം തുടരുകയാണ്. വാന്‍ ഹയി 503 കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പലില്‍നിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം തീപിടിച്ച വാന്‍ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്.
അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉള്‍പ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ചൈനക്കാരും രണ്ടു മ്യാന്‍മര്‍ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്. ഗുരുതരമായി പൊളളലേറ്റ രണ്ടു പേര്‍ക്കു 35 മുതല്‍ 40 ശതമാനം പൊളളലാണുള്ളതെന്ന് എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ.ദിനേശ് കദം അറിയിച്ചു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേരെയും രാത്രിയോടെ ഐഎന്‍എസ് സൂറത്ത് അപകട പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
അതേസമയം, ഇന്നലെ രാവിലെ പടര്‍ന്ന തീ അണയ്ക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുകയാണെന്ന് പ്രതിരോധ സേനാ വക്താവ് അതുല്‍ പിള്ള പറഞ്ഞു. കോസ്റ്റ്ഗാര്‍ഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയവ രാത്രി മുഴുവന്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. രാവിലെ കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ സമര്‍ഥ് എന്ന കപ്പലും നാവിക സേന കപ്പലായ ഐഎന്‍എസ് സത്‌ലജും സ്ഥലത്തുണ്ട്.
വാന്‍ഹായ് ലൈന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ കപ്പലാണ് എം.വി. വാന്‍ഹായ് 503. 2005ല്‍ തായ്‌വാനിലെ കാവോസിയുങ് സി.എസ്.ബി.സി കോര്‍പറേഷന്‍ നിര്‍മിച്ച ചരക്കു കപ്പലാണിത്. പാനമ കനാലില്‍ സഞ്ചരിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത വാന്‍ഹായ് 503ന് 268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുണ്ട്.
ചൈന, ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചൈന- ഇന്ത്യ എക്‌സ്പ്രസ് റൂട്ടിലാണ് നിലവില്‍ ചരക്ക് ഗതാഗതം നടത്തുന്നത്. മണിക്കൂറില്‍ 24.4 നോട്ടിക്കല്‍ മൈല്‍ (45.2 കിലോമീറ്റര്‍) വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 42,532 ടണ്‍ ചരക്ക് ഉള്‍പ്പെടെ ആകെ 51,300 ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുണ്ട്. 20 അടി നീളവും എട്ടടി വീതിയും എട്ടര അടി ഉയരവുമുണ്ട്.
കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന 'വാന്‍ഹായ് 503' എന്ന ചരക്ക് കപ്പലിന് തീപിടിച്ച വിവരമറിഞ്ഞ ഉടനെ ബേപ്പൂര്‍ തുറമുഖവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സി-144 ഇന്റര്‍സെപ്റ്റര്‍ ബോട്ട് മെഡിക്കല്‍ അസിസ്റ്റന്റ് അടക്കമുള്ള 15 ജീവനക്കാരുമായി അപകട സ്ഥലത്തേക്ക് കുതിച്ചു. തീപിടിച്ച കപ്പലില്‍നിന്ന് കടലിലേക്ക് ചാടിയവരില്‍ കാണാതായ നാലുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ടും പങ്കാളിയായി. അപകടത്തില്‍പ്പെട്ട കപ്പല്‍ ജീവനക്കാരെ തുറമുഖത്ത് എത്തിക്കുകയാണെങ്കില്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് രണ്ട് ആംബുലന്‍സുകളും സജ്ജമാക്കി നിര്‍ത്തിയിരുന്നു.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി. അപകടം അറിഞ്ഞയുടന്‍ തന്നെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ തുറമുഖ അധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. നേവിയുടെ വലിയ കപ്പലിലാണ് രക്ഷപ്പെടുത്തിയവരെ കൊണ്ടുവരുന്നതെങ്കില്‍ തീരത്തേക്ക് അടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പുറംകടലില്‍നിന്ന് ഏറ്റുവാങ്ങാന്‍ ബദല്‍ മാര്‍ഗങ്ങളും സംവിധാനിച്ചു.