മാതാ അമൃതാനന്ദമയിയെ ചുംബിച്ചത് സ്വന്തം അമ്മയെ പോലെ; ഇത് പലർക്കും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല; ഫേസ്ബുക്ക് മുതലാളിമാർ എഴുതിക്കൊണ്ടിരിക്കുകയാണ്; അവരെ ദൈവമായല്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വമായാണ് കണ്ടതെന്ന് മന്ത്രി സജി ചെറിയാൻ; എൽഡിഎഫ് മതങ്ങൾക്കൊപ്പമാണ് മതഭ്രാന്തിനൊപ്പമല്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ കണ്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മന്ത്രി സജി ചെറിയാൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ലോകം ആദരിക്കുന്ന മാതാ അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചതിൽ തെറ്റില്ലെന്നും, അവരെ ചുംബിച്ചതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളത്ത് നഗരസഭ ഗ്രന്ഥശാല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ ഈ പ്രതികരണം.
'അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റ്? ലോകം ആദരിക്കുന്ന അമ്മയാണ് മാതാ അമൃതാനന്ദമയി. 25 വർഷം മുൻപ് യുണൈറ്റഡ് നേഷൻസിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തിയാണ് അവർ. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വളർന്നുവന്ന അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചുവെന്ന് മാത്രം,' മന്ത്രി വിശദീകരിച്ചു. 'എൻ്റെ അമ്മ എന്നെ ചുംബിക്കുന്നതുപോലെയാണ് ഞാനതിനെ കണ്ടത്. അതിനപ്പുറം അതിനെ കണ്ടില്ല.
അമ്മയുടെ പ്രായമുള്ള ഒരാൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഫേസ്ബുക്ക് മുതലാളിമാർ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ അവരെ ദൈവമായി കണ്ടിട്ടില്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വമായി കണ്ടു അതനുസരിച്ച് പ്രവർത്തിച്ചു. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം, ഞങ്ങൾക്ക് പറ്റില്ല എന്ന ചിന്ത മനസ്സിൽ വെച്ചാൽ മതി."
അതേസമയം, എൽഡിഎഫ് മതങ്ങൾക്കൊപ്പമാണെന്നും എന്നാൽ മതഭ്രാന്തിനൊപ്പമല്ലെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാന്റെ ചിത്രം സംബന്ധിച്ച ചോദ്യത്തിന്, അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും ഇത്തരം കാര്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.