അമിതമായ പേശിവേദനയാല്‍ കിടക്കയില്‍ നിന്നും എഴുനേല്‍ക്കാന്‍ കഴിയാതെ സുനിത വില്യംസ്; ഉറക്കവും കൃത്യമല്ല; കഠിനമായ നടുവേദനയാല്‍ പുളഞ്ഞ് ബുച്ച് വില്‍മോര്‍; നാസയുടെ ബഹിരാകാശയാത്രികര്‍ രണ്ട് മാസത്തെ ഫിസിക്കല്‍ തെറാപ്പി പൂര്‍ത്തിയാക്കി; ആരോഗ്യനില ഇപ്പോള്‍ എങ്ങനെ?
അമിതമായ പേശിവേദനയാല്‍ കിടക്കയില്‍ നിന്നും എഴുനേല്‍ക്കാന്‍ കഴിയാതെ സുനിത വില്യംസ്
ന്യൂയോര്‍ക്ക്: 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച നാസയുടെ ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച്് വില്‍മോറും ഇപ്പോള്‍ രണ്ട് മാസത്തെ ഫിസിക്കല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയെത്തിയത്. ദിവസവും രണ്ട് മണിക്കൂര്‍ സമയമാണ് അവര്‍ ഇതിനായി ചെലവഴിച്ചത്. പേശികളുടെ അളവ് പുനക്രമീകരിക്കുന്നതിനും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും അസ്ഥികളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമാണ് പ്രധാനമായും ഇവര്‍ക്ക് ഫിസിക്കല്‍ തെറാപ്പി ഏര്‍പ്പാടാക്കിയത്.
ബഹിരാകാശത്ത് മടങ്ങിയെത്തിയതിന് ശേഷം തനിക്ക് കഠിനമായ നടുവേദന ഉണ്ടെന്നാണ് ബുച്ച് വില്‍മോര്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം 22 ന് മടങ്ങിയെത്തിയതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഇരുവരുടേും മുഖം വളരെ മെലിഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണം വലിയ തോതിലുള്ള അസ്വസ്ഥതയാണ് ഉണ്ടാക്കിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സുനിതാ വില്യംസിനും മടങ്ങി എത്തിയതിനെ തുടര്‍ന്ന് ശക്തമായ തോതില്‍ ക്ഷീണം ഉണ്ടായിരുന്നതായി പറഞ്ഞു.
ക്ഷീണവും അമിതമായ പേശി വേദനയും കാരണം ബഹിരാകാശ ദൗത്യത്തിന് ശേഷം ആഴ്ചകളോളം സുനിതാവില്യംസിന് എളുപ്പത്തില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ബഹിരാകാശത്ത് കുടുങ്ങി പോയതിനെ കുറിച്ചുള്ള ചോദ്യത്തിന് എ്പ്പോഴങ്കിലും വീട്ടില്‍ എത്തുമെന്ന് അറിയാമായിരുന്നു എന്ന് സുനിതാ വില്യംസ് വ്യക്തമാക്കി. ഭൂമിയില്‍ മടങ്ങിയെത്തിയതിന് ശേഷം തനിക്ക് നന്നായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്നും അവര്‍ വെളിപ്പെടുത്തി.
തെറാപ്പി നടക്കുന്ന സമയത്തും തനിക്ക് ശക്തമായ ക്ഷീണം അനുഭവപ്പെട്ടതായി സുനിത അറിയിച്ചു. ബഹിരാകാശ പേടകം ഭൂമിയില്‍ എത്തിയതിന് ശേഷമാണ് തനിക്ക് ശരീര വേദന ശക്തമായി അനുഭവപ്പെട്ടത് എന്നാണ് വില്‍മോര്‍ പറയുന്നത്. രക്ഷപ്പെടുത്തിയ രണ്ട് ബഹിരാകാശയാത്രികര്‍ക്കും തിരിച്ചെത്തിയതിനുശേഷം ആഴ്ചകളോളം ശാരീരികവും മാനസികവുമായ പിന്തുണയാണ് നാസ നല്‍കിയത്. ബഹിരാകാശത്തെ ഒറ്റപ്പെടല്‍ അനുഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍, മനഃശാസ്ത്രജ്ഞര്‍, മനോരോഗവിദഗ്ദ്ധര്‍ എന്നിവരുമായി ഇരുവരും സംസാരിച്ചു.