ഒരു അമ്മയുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെത്തി; അനാഥമായത് രണ്ട് പെണ്‍കുട്ടികള്‍; അര്‍ജ്ജുന്‍ പടോലിയ വിമാന ദുരന്തത്തില്‍ മരിച്ചത് ഭാര്യയുടെ ചിതാഭസ്മം നിമജ്ഞനം ചെയ്യാന്‍ നാട്ടിലെത്തിയപ്പോള്‍; കണ്ണീരോടെ കുടുംബം

ഒരു അമ്മയുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെത്തി

Update: 2025-06-13 09:14 GMT

അഹമ്മദാബാദ്: ഇന്നലെ നടന്ന അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത ഹൃദയഭേദകമാണ്. ഒരമ്മയുടെ അന്ത്യാഭിലാഷം അവരുടെ രണ്ട് മക്കളെയാണ് അനാഥരാക്കിയത്. അര്‍ജ്ജുന്‍ പടോലിയ എന്ന ഗുജറാത്ത് സ്വദേശി ഭാര്യയും മക്കളും ഒത്താണ് ലണ്ടനില്‍ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയായ ഭാരതി ബെന്‍ നേരത്തേ മരിച്ചിരുന്നു.

അവര്‍ മരിക്കുന്നതിന് മുമ്പ് അന്ത്യാഭിലാഷമായി പറഞ്ഞത് അവരുടെ ചിതാഭസ്മം ഗുജറാത്തിലെ ഒരു നദിയില്‍ നിമജ്ജനം ചെയ്യണം എന്നായിരുന്നു. നാട്ടിലെത്തി ചിതാഭസ്മം നിമജ്ജനം ചെയ്തതിനും ഒരു ബന്ധുവിന്റെ ശവസംസ്‌ക്കാര ചടങ്ങിലും പങ്കെടുത്തതിന് ശേഷമാണ് അര്‍ജ്ജുന്‍ പടോലിയ ലണ്ടനിലേക്ക് മടങ്ങാനായി ദുരന്തം സംഭവിച്ച വിമാനത്തില്‍ കയറിയത്. ഈ ദമ്പതികള്‍ക്ക് നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അവര്‍ യു.കെയിലെ വീട്ടിലാണ് കഴിയുന്നത്.

ഒരാഴ്ച മുമ്പാണ് ഭാരതി ബെന്‍ മരിച്ചത്. നര്‍മ്മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്ന അവരുടെ ആഗ്രഹം നിറവറ്റുന്നതിന് വേണ്ടിയാണ് അര്‍ജ്ജുന്‍ എത്തിയത്. ഗുജറാത്തുകാര്‍ പുണ്യനദിയായി കണക്കാക്കുന്ന പുഴയാണ് നര്‍മ്മദാ നദി. അഹമ്മദാബാദില്‍ നിന്ന്150 കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം.

അവിടെ ഈയിടെ മരിച്ച ഒരു ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും കൂടി ചെയ്തിട്ടാണ് അര്‍ജ്ജുന്‍ ലണ്ടനിലേക്ക് പോകാനായി എത്തിയത്. ഏതായാലും ഭാര്യയുടെ ്അന്ത്യാഭിലാഷം നിറവേറ്റാന്‍ ഒട്ടും വൈകാതെ തന്നെ നാ്ട്ടിലേക്ക് ഓടിയെത്തിയ അര്‍്ജജുനെ കാത്തിരുന്നത് ഇങ്ങനെയൊരു ദുര്‍വിധിയാണ്. എട്ടും നാലും വയസും പ്രായമുള്ള ഇവരുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.

Tags:    

Similar News